Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഖാദർ പള്ളിക്കരക്ക്‌...

ഖാദർ പള്ളിക്കരക്ക്‌ മരുന്നാണ് പാട്ടുകൾ

text_fields
bookmark_border
khader pallikkara 867856
cancel
camera_alt

ഖാദർ പള്ളിക്കര



പയ്യോളി: "എനക്കെന്തേലും ടെൻഷനുണ്ടായാല് അന്നേരം ഞാൻ പാട്ടുപാടും. പാട്ടുപാടിക്കഴിഞ്ഞാൽ ടെൻഷനെല്ലം പോവും..." പാട്ടുകൾ നെഞ്ചിൽ പകർത്തിനടക്കുന്നയാളാണ്‌ കോഴിക്കോട് ജില്ലയിലെ തിക്കോടി പള്ളിക്കര സ്വദേശി, ഖാദർ പള്ളിക്കര എന്ന കാഞ്ഞിരോളി താഴെ അബ്ദുൽ ഖാദർ.

ബാല്യകാലം മുതൽ മൈക്ക് സെറ്റുമായി പാട്ടുകളോടൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതയാത്ര. മൈക്ക് സെറ്റ് പഠിപ്പിച്ചതും സിനിമകൾ കണ്ടുപഠിച്ചതുമായ പാട്ടുകളാണ് ഇദ്ദേഹത്തിന് എഴുപതാം വയസിലും യുവത്വത്തിന്റെ പ്രസരിപ്പ് പകരുന്നത്.

പാട്ടുകളുടെ കൂട്ടുകാരനായി ജീവിക്കുന്ന അബ്ദുൽ ഖാദർ പള്ളിക്കര പാട്ടനുഭവങ്ങൾ ഓർത്തെടുക്കുന്നു-

"ഞാൻ പള്ളിക്കര സെൻട്രൽ എ.എൽ.പി സ്കൂളിൽ നാലാം സ്റ്റാൻഡാർഡിൽ പഠിക്കുന്നസമയത്ത്, അന്ന് ഞാൻ സിനിമ ഒരുപാട് കാണലുണ്ടായ്ന്. 'അമ്മയെ കാണാൻ' എന്ന സിനിമ പയ്യോളി ടാക്കീസിൽ പോയി കണ്ടു, അയിൽ ഒര് കീർത്തനണ്ടായ്‌ര്ന്ന്.

"ദൈവമേ കൈതൊഴാം..." അങ്ങനെയാ ആ പാട്ട്‌ തൊടങ്ങ്ന്നത്. ബേബി വിനോദിനിയാന്ന് സിനിമേല് ആ പാട്ടുപാടി അഭിനയിച്ചത്. ആ പാട്ട് ഞാൻ കേട്ട് പഠിച്ച് ക്ലാസിൽ പോയി പാടി. രാമകൃഷ്ണൻ മാഷായിരുന്നു അന്ന് ക്ലാസ്മാഷ്. മാഷ്ക് ഈ പാട്ട്‌ ഭയങ്കരായ്റ്റ്‌ ഇഷ്ടപ്പെട്ടു, മാഷ് എന്ന വിളിച്ച് ഹെഡ് മാഷ് ഗോപാലൻ മാഷട്ത്ത് കൊണ്ടോയി. "അബ്ദുൾ ഖാദർ നല്ലൊര് കീർത്തനം പാടി, നാളത്തൊട്ട് നമ്മക്ക് പ്രാർഥനക്ക് ഓനെയാക്കാം" എന്ന് പറഞ്ഞു.

രാമകൃഷ്ണൻ മാഷാണ് എന്നെ പാട്ടിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് മാഷമ്മാർ എനക്ക്‌ നല്ലണം പ്രോത്സാഹനം തന്നിരുന്നു.

"ഖാദറിനെ സംഗീത അക്കാദമീല് ചേർക്കണം"ന്ന് അന്ന് മാഷമ്മാർ പറഞ്ഞിരുന്നു. പക്ഷെ, അയ്ന്ള്ള സ്ഥിതിയില്ലാത്ത സമയാര്ന്നു അത്, പോക്കും വരവിനുള്ള പൈസ വേണല്ലോ?.

ഞാൻ തൊറന്ന് പറയ്വാന്ന്, പിന്നെ നാലാംതരം കഴിയ്ന്നതുവരെ പ്രാർഥനക്ക് ഞാൻ തന്നെയായി.

അയ്ന് ശേഷാന്ന് തൃക്കോട്ടൂര് സ്കൂളില് പ്രവേശനം, ആടെ പോയേപ്പിന്ന പാട്ടിന്റെ സമയം തന്നെ.

പാട്ട് ഞാൻ ഒറ്റയും എഴ്തി പഠിച്ചിറ്റ്‌ല്ല, എല്ലം കേട്ട് പഠിച്ചതാ.

അതാ ഞാൻ പറഞ്ഞത് ഒറ്റ സിനിമയും ഒയ്യേല, എല്ലാം പോയി കാണും പാട്ട് കേട്ട് പഠിക്കും.

തൃക്കോട്ടൂര് സ്കൂളില് അഞ്ചാം തരത്തില് പഠിക്കുമ്പളാണ് ഞാൻ ആദ്യായ്റ്റ്‌ സ്റ്റേജില് പാട്യേത്, സ്കൂളില് സാഹിത്യ സമാജത്തിന്‌.

ബാബുരാജ് സാറിന്റെ "ശോകാന്ത ജീവിതനാടകവേദിയിൽ ഏകാകിനിയായ് നീ..." എന്ന് തൊടങ്ങ്ന്ന പാട്ടാ അന്ന് പാട്യത്.

തൃക്കോട്ടൂര് സ്കൂള്ന്ന് ഏഴാം ക്ലാസ് കഴിഞ്ഞേരം പയ്യോളി ഗവൺമെന്റ് ഹൈസ്കൂളില് പോയി എട്ടാം ക്ലാസില് ചേർന്നു.

എട്ടാം ക്ലാസ് തോറ്റേയ്പ്പിന്ന ഞാൻ പഠിച്ചിറ്റ്‌ല്ല. സ്കൂളിനട്ത്തന്നെ ഞാൻ കച്ചോടം തൊടങ്ങി, നാരങ്ങയും മുട്ടായിയും വിക്ക്ന്ന കച്ചോടായിര്ന്നു.

അത് കൊറച്ച് കൊല്ലണ്ടായ്‌ര്ന്ന്, കച്ചോടം നിർത്തിയേരം പിന്നൊര് വയില്ലാണ്ടായി. അന്ന് ബേങ്ക്ന്ന് ലോണെട്ത്ത്റ്റാ മൈക്ക് സെറ്റ് വാങ്ങ്യത്. പരിപാടിക്കെല്ലം കൊണ്ടോകും.

അയ്ല്ന്നും പാട്ട് കേട്ട് പഠിക്കും. അന്നേരം ഇന്ന് വെച്ച പാട്ടന്ന്യാ നാളെയും കേക്കുന്നത്. മറ്റന്നാളും ഇപ്പാട്ടന്ന്യാ. അങ്ങനെ കേട്ട് കേട്ട് പഠിച്ചതാ.

ഇതുവരെ ഒറ്റ പാട്ട് ഞാൻ എഴ്തി പഠിച്ചിക്ക്‌ല്ല. കളവ് ഞാൻ പറയേല, പതിനഞ്ച് വയസ് മൊതല് മൈക്ക്സെറ്റും കൊണ്ട് നടക്ക്ന്നതാ, അക്കാലത്ത്ള്ള ബാബുരാജ് സാറിന്റെ പാട്ടുകള് നിങ്ങളേത് പാട്ടുപറഞ്ഞാലും സിനിമേന്റെ പേര് പറഞ്ഞാൽ അപ്പടി ഞാൻ പാടിത്തെരും. വെറ്തെ പറയ്വല്ല.''

ഉമ്മാന്റെ പേര് മറിയം, വാപ്പ മൊയ്തീൻ കുട്ടി. വാപ്പ രാത്രി വന്നാൽ ചെറിയ ചെറിയ പാട്ട്കള് ങ്ങനെ പാട്ന്നത് കേക്കാം "മാനേ മദനക്കുഴമ്പേ, ഉടനെ ജുമൈലത്ത്, കണ്ണേറ്റ്‌ കൊണ്ടെന്റെ.." ഇങ്ങനെയ്ളള പാട്ട്കളാ വാപ്പ പാട്വാ.

സൂര്യാചാനല്ന്ന് വിളിച്ചപ്പ കോഴിക്കോട് മഹാറാണീല് പോയി പാട്യപ്പം ഓല് സർട്ടിഫിക്കേറ്റ് തന്നിക്കി, റേഡിയോ മാംഗോയിലും പോയി പാട. ആടന്നും സർട്ടിഫിക്കേറ്റ് കിട്ടി.

മൂത്ത മോള് സമീറ മോശല്ലാണ്ട് പാടും, മോൻ സിറാജും പാടലുണ്ട്. കുടുംബശ്രീന്റെയും റെസിഡൻസ് അസോസിയേഷന്റെയും ചെറിയ ചെറിയ സ്റ്റേജ് പരിപാടികളുണ്ടാവ്വല്ലോ. അപ്പളല്ലം പാടലുണ്ട്, ഞാനും പോയി പാടലുണ്ട്. ഇപ്പോ എനക്ക് എഴ്പതാമത്തെ വയസാ, ഇത്.

എന്നെ സംബന്ധിച്ച് സിദ്ധൗഷധമാണ് പാട്ടുകൾ, മരുന്നാണ് അത്.

എന്ത്‌ പ്രശ്നങ്ങളുണ്ടെങ്കിലും ഞാൻ അത് പാട്ടിലാ തീർക്കല്, സംഗീതം പഠിച്ചോര്ടെയെല്ലം സ്ഥിതിയതാ.

എന്ത് വെഷമമുണ്ടായാലും ഞാൻ ആദ്യം ചെയ്യാ പാട്ടുപാടലാ, കാരണം, അത് സിദ്ധൗഷധാണെന്ന് ഞാൻ മനസിലാക്കി വെച്ചിട്ട്ണ്ട്.."

എസ്. ബാബുരാജ് ഈണം നൽകി ചിട്ടപ്പെടുത്തിയ അപൂർവ ഗാനം ഉൾപ്പെടെയുള്ള പഴയകാല സിനിമാ പാട്ടുകൾ പലതും അബ്ദുൽ ഖാദർ പള്ളിക്കര ഹൃദയത്തിൽ പകർത്തി വെച്ചിട്ടുണ്ട്.

എഴുപതാം വയസിലും ഇദ്ദേഹത്തിന് യുവത്വത്തിന്റെ ഉന്മേഷം നൽകുന്ന ഊർജ്ജസ്വലതയുടെ രഹസ്യം അതാണ്. സൂര്യ ടി.വിയിലും റേഡിയോ മാംഗോ എഫ്.എം റേഡിയോയിലും പാട്ടുകൾ അവതരിപ്പിച്ചു പ്രശംസ നേടിയ ഇദ്ദേഹം സ്ത്രീകളുടെ ശബ്ദത്തിൽ പാടിയും കൈയടി നേടിയിട്ടുണ്ട്.

2025 മാർച്ച്‌ 14ന് ജി. ദേവരാജൻ മാസ്റ്റർ അക്കാദമി കോഴിക്കോട് ഒരുക്കിയ ജി. ദേവരാജൻ മാസ്റ്റർ ഗാനാലാപന മത്സരത്തിൽ അബ്ദുൽ ഖാദർ പള്ളിക്കരയും പാടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world music daymusic storyLatest News
News Summary - musical life of Khader Pallikkara
Next Story