ആവാസ വ്യവസ്ഥയിൽ മനുഷ്യ ഇടപെടൽ; 150 ഇനം കടൽ ജീവികൾ ഒറ്റപ്പെടുന്നു
text_fieldsമംഗളൂരു: കർണാടക തീരപ്രദേശത്ത് പ്രതിവർഷം ഏകദേശം 150 ഇനം കടൽജീവികൾ ഒറ്റപ്പെട്ടുപോകുന്നതായി റിപ്പോർട്ട്. കർണാടകയിലെയും ഗോവയിലെയും വനംവകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സർക്കാറിതര സംഘടന റീഫ് വാച്ച് ശേഖരിച്ച കണക്കുകളാണിത്.
ഇവയിൽ പകുതിയോളം ചത്തതായാണ് കാണപ്പെട്ടത്. കർണാടകയുടെ 340 കിലോമീറ്റർ തീരപ്രദേശത്ത് ഒലിവ് റിഡ്ലി കടലാമകളാണ് കൂടുതലും കാണപ്പെടുന്നതെന്ന് റീഫ്വാച്ചിന്റെ മറൈൻ വെറ്ററിനറി സ്പെഷലിസ്റ്റും പ്രോജക്ട് മാനേജറുമായ ശന്തനു കലാംബിയെ പറഞ്ഞു.
ശന്തനു കലാംബിയെ
ആറു വർഷത്തിനിടെ കടലാമകൾ, പെലാജിക് പക്ഷികൾ, ഡോൾഫിനുകൾ, തിമിംഗലങ്ങൾ, പോർപോയിസുകൾ തുടങ്ങിയ സെറ്റേഷ്യനുകൾ ഉൾപ്പെടെ 1800ലധികം ഒറ്റപ്പെട്ട കടൽജീവികളെ കർണാടക, ഗോവ തീരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടകയിൽനിന്നുള്ള റിപ്പോർട്ടിങ് നിരക്ക് താരതമ്യേന കുറവാണ്. ഒറ്റപ്പെട്ട ബീച്ചുകളാണ് കാരണം.
‘മൺസൂണിലും അതിനു മുമ്പുള്ള ആഴ്ചകളിലും മത്സ്യബന്ധന ഉപകരണങ്ങളിൽ കുടുങ്ങിയും ട്രോള് വലകളിൽ മുങ്ങിയുമാണ് കൂടുതൽ ജീവികൾ ഒറ്റപ്പെടുന്നത്. പ്ലാസ്റ്റിക് കഴിക്കൽ, പരാദങ്ങൾ, പകർച്ചവ്യാധി കേസുകൾ എന്നിവയും ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്’ -ശന്തനു പറഞ്ഞു.
സമുദ്രജീവികളുടെ ദുരിതത്തിന് മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രധാന കാരണമായി തുടരുന്നു. സംസ്കരിക്കാത്ത മലിനജലം കടലിലേക്ക് ഒഴുക്കിവിടൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടൽ, നിയന്ത്രിത മേഖലകളിൽ അനിയന്ത്രിതമായ മത്സ്യബന്ധനം എന്നിവയാണ് കടൽത്തീര സംഭവങ്ങൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നതെന്ന് ശന്തനു തുടർന്നു.
മേയ് 24 മുതൽ നാല് ആമകൾ ഒറ്റപ്പെട്ടതായി കാർവാർ ഡിവിഷൻ റിപ്പോർട്ട് ചെയ്തതായി കാർവാർ വനം ഡെപ്യൂട്ടി കൺസർവേറ്റർ സി. രവിശങ്കർ പറഞ്ഞു. അവയെല്ലാം വലകളിൽ കുടുങ്ങുകയായിരുന്നു. സമയോചിതമായ ഇടപെടലിൽ നാലെണ്ണത്തെയും രക്ഷപ്പെടുത്തി കടലിലേക്കുതന്നെ തിരികെ വിട്ടു. വർഷങ്ങളായി തങ്ങൾ വിവര ശൃംഖല മെച്ചപ്പെടുത്തുകയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ വിശ്വാസം നേടുകയും ചെയ്തിട്ടുണ്ട്.
ഒറ്റപ്പെട്ട ജീവികളെക്കുറിച്ച് അവർ തങ്ങളെ അറിയിക്കുന്നു. എൻ.ജി.ഒയുടെ സഹായത്തോടെ ജീവനക്കാർ പരിക്കേറ്റവയെ ചികിത്സിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. അവ ആരോഗ്യം വീണ്ടെടുത്താൽ കടലിലേക്ക് വിടുമെന്ന് രവിശങ്കർ പറഞ്ഞു.
ഈ മേഖലയിൽ വെല്ലുവിളികൾ നിലനിൽക്കുന്നതായും ജീവനക്കാരുടെ കുറവ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നും കാർവാർ ജില്ല വനം കൺസർവേറ്റർ മരിയപ്പ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഓരോ ഡിവിഷനിലും കുറഞ്ഞത് ഒരു സമുദ്ര വിദഗ്ധനെങ്കിലും ആവശ്യമാണ്. നിലവിൽ മൂന്ന്-നാല് ഡിവിഷനുകൾക്ക് ഒരു വെറ്ററിനറി ഡോക്ടറാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.