മറയുന്നു ഗ്രാമകാഴ്ചകളിലെ മുരിക്കുമരങ്ങൾ
text_fieldsകൊടകര: ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ വ്യാപകമായി വളര്‍ന്നുനിന്നിരുന്ന മുരിക്കുമരങ്ങള്‍ അപ്രത്യക്ഷമാകുന്നു. കൂര്‍ത്തമുള്ളുകളും സമൃദ്ധമായ ഇലച്ചാര്‍ത്തുകളുമായി പടര്‍ന്നുപന്തലിച്ച് നിന്നിരുന്ന മുരിക്കുമരങ്ങള്‍ ഗ്രാമകാഴ്ചകളില് നിന്ന് മെല്ലെ മറയുകയാണ്.
പോയതലമുറകളുടെ കാര്‍ഷിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു വെണ്മുരിക്ക്, മുള്ളുമുരുക്ക് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുരിക്കുമരങ്ങള്‍. പറമ്പുകളുടെ അതിര്‍ത്തിയില്‍ നട്ടുവളര്‍ത്തിയിരുന്ന ഈയിനം മരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പട്ടിരുന്നു. പ്രധാനമായും അതിര്ത്തിസംരക്ഷണത്തിനായുള്ള വേലിനിര്മാണത്തിനാണ് മുരിക്കുകള്‍ ഉപയോഗിച്ചിരുന്നത്.
മുരിക്കിന്റെ ഇലകള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റയായി നല്‍കിയിരുന്നു. മുയലിന്റെ ഇഷ്ടഭക്ഷണമാണ് മുരിക്കില. കുരുമുളക്, പയര്‍, ചെറുകിഴങ്ങ്, കാച്ചില് എന്നിങ്ങനെ വള്ളികളായി വളരുന്നു കാര്‍ഷികവിളകള്‍ക്ക് പടര്‍ന്നു കയറാനുള്ള താങ്ങായി ഉപയോഗിച്ചിരുന്നത് മുരിക്കുമരങ്ങളുടെ തണ്ടുകളാണ്.
20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നവയാണ് മുരിക്കുമരങ്ങള്‍. മുരിക്കിലകള്ക്ക് ഔഷധ ഗുണങ്ങളുമുണ്ട്. മുറിവെണ്ണ പോലുള്ള തൈലങ്ങള്‍ നിര്‍മിക്കുന്നതിന് മുരിക്കില ഉപയോഗിക്കാറുണ്ടായിരുന്നു. വേടക്കന് കേരളത്തില്‍ നടക്കുന്ന അനുഷ്ഠാനകലകളില് മുരിക്കിന്റെ പൂക്കളും തണ്ടുകളും ഉപയോഗിക്കാറുണ്ട്. പൂരോല്‍സവത്തിന് പൂവിടാനാണ് മുരിക്കിന് പൂക്കള്‍ ഉപയോഗിക്കാറുള്ളത്. തിയ്യാട്ട ചമയത്തിന് കിരീടങ്ങളും പൊയ്ക്കാലുകള്‍ ഒരുക്കാന്‍ മുരിക്കിന്തണ്ടുകള് ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു.
വേലികള്‍ മതിലുകള്‍ക്കും പറമ്പുകള്‍ വിവിധയിനം കാര്‍ഷികവിളകളുടെ തോട്ടങ്ങള്‍ക്കും വഴിമാറിയതോടെ കര്‍ഷകര്‍ക്ക് പോലും മുരിക്കുമരങ്ങള്‍ ശല്യക്കാരായി മാറി. മലയോരമേഖലയില്‍ പുരയിടങ്ങളുടേയും കൃഷിതോട്ടങ്ങളുടേയും അതിര്‍ത്തിയില്‍ വ്യാപകമായി വളര്‍ന്നുനിന്നിരുന്ന മുരിക്കുകള്‍ ഒട്ടുമിക്കതും വെട്ടിനീക്കപ്പെട്ടതോടെ അപൂര്‍വ കാഴ്ചയായിരിക്കുകയാണ് മുരിക്കുമരങ്ങള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.