ഗോൾഡൻ ബൂട്ട്: മെസ്സിയെ പിന്തള്ളി എംബാപ്പെ ഒന്നാമത്
text_fieldsബോസ്റ്റൺ: ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം രണ്ടാം പകുതിയിലെ തകർപ്പൻ ഗോളിലൂടെയും അസിസ്റ്റിലൂടെയും തീർത്ത് ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ. ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് സെമിയിൽ കടന്നതിനൊപ്പം, ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസ്സിയെ പിന്നിലാക്കി എംബാപ്പെ ഒന്നാമതെത്തുകയും ചെയ്തു.
മൊറോക്കോയ്ക്കെതിരെ നേടിയ ഗോളോടെ ടൂർണമെന്റിൽ എംബാപ്പെയുടെ ഗോൾ നേട്ടം എട്ടായി. അർജന്റീനയുടെ ലയണൽ മെസ്സിക്കും എട്ട് ഗോളുകളുണ്ടെങ്കിലും, അസിസ്റ്റുകളുടെ എണ്ണത്തിൽ മുന്നിലുള്ളതാണ് എംബാപ്പെയ്ക്ക് തുണയായത് (മൂന്ന് അസിസ്റ്റുകൾ). ഒരു അസിസ്റ്റ് മാത്രമുള്ള മെസ്സി നിലവിൽ രണ്ടാമതാണ്. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങുമ്പോൾ മെസ്സിക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ അവസരമുണ്ട്. ഏഴ് ഗോളുകളുമായി നോർവെയുടെ എർലിങ് ഹാളണ്ടും ആറ് ഗോളുകളുമായി ഇംഗ്ലണ്ടിന്റെ ഹാരി കെയ്നും തൊട്ടുപിന്നിലുണ്ട്. അഞ്ച് ഗോളുകൾ നേടിയ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബെലെയും ഗോൾഡൻ ബൂട്ട് സാധ്യതകളിൽ മുൻപന്തിയിലുണ്ട്.
ബോസ്റ്റണിൽ നടന്ന ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 28-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ എംബാപ്പെയ്ക്ക് കഴിഞ്ഞില്ല. യാസ്സിൻ ബോനുവിന്റെ തകർപ്പൻ സേവാണ് ഫ്രാൻസിന് തിരിച്ചടിയായത്. എന്നാൽ 60-ാം മിനിറ്റിൽ മൊറോക്കൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി എംബാപ്പെ തൊടുത്ത മനോഹരമായ ഷോട്ട് വലയിൽ പതിച്ചു. ആറു മിനിറ്റുകൾക്ക് ശേഷം ഒസ്മാൻ ഡെംബെലെ നേടിയ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കിയതും എംബാപ്പെയായിരുന്നു.
ലോകകപ്പിൽ എംബാപ്പെയുടെ ഇരുപതാം ഗോളായിരുന്നു മൊറോക്കോയ്ക്കെതിരെ പിറന്നത്. 2018, 2022, 2026 ലോകകപ്പുകളിലായി വെറും 20 മത്സരങ്ങളിൽ നിന്നാണ് താരം ഈ ചരിത്രനേട്ടത്തിലെത്തിയത്. 21 ഗോളുകളുമായി ഒന്നാമതുള്ള മെസ്സിക്ക് തൊട്ടുപിന്നിലാണ് ഇപ്പോൾ എംബാപ്പെ. ലോകകപ്പ് നോക്കൗട്ട് സ്റ്റേജിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് (12 ഗോളുകൾ) എംബാപ്പെ സ്വന്തമാക്കി. ഫ്രഞ്ച് ദേശീയ ടീമിനായി 101 ഗോളുകളിൽ പങ്കാളിയാകുന്ന ആദ്യ താരം എന്ന നേട്ടവും നായകൻ സ്വന്തമാക്കി (64 ഗോളുകൾ, 37 അസിസ്റ്റുകൾ). തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ പത്തിലധികം ഗോളുകളിൽ പങ്കാളിയാകുന്ന 1966-ന് ശേഷമുള്ള ആദ്യ താരം കൂടിയാണ് എംബാപ്പെ (2022-ൽ എട്ട് ഗോളും രണ്ട് അസിസ്റ്റും, 2026-ൽ എട്ട് ഗോളും മൂന്ന് അസിസ്റ്റും).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

