‘അഭിമാനത്തോടെ വന്നു, അന്തസ്സായി മത്സരിച്ചു, തലയുയർത്തി മടങ്ങുന്നു’; ലോസ് ആഞ്ചലസിനോട് നന്ദി പറഞ്ഞ് ഇറാൻ ഫുട്ബോൾ ടീമിന്റെ ഹൃദയം തൊടുന്ന കുറിപ്പ്
text_fieldsകാലിഫോർണിയ : ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾക്കിടെ മൈതാനത്തിന് പുറത്ത് സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മനോഹരമായ കാഴ്ചയൊരുക്കി ഇറാൻ ഫുട്ബോൾ ടീം. തങ്ങൾക്ക് ആതിഥേയത്വം വഹിച്ച ലോസ് ആഞ്ചലസ് നഗരത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള ഒരു കൈയെഴുത്ത് കുറിപ്പ് സോഫി സ്റ്റേഡിയത്തിലെ ഡ്രെസ്സിങ് റൂമിൽ ഉപേക്ഷിച്ചാണ് ഇറാൻ ടീം മടങ്ങിയത്. ബെൽജിയത്തിനെതിരായ ഗോൾ രഹിത സമനിലയ്ക്ക് പിന്നാലെയാണ് ടീം ഈ വൈകാരിക സന്ദേശം പുറത്തുവിട്ടത്.
"ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാതന പേർഷ്യയിൽ നിന്ന് ഇന്നത്തെ പരിഷ്കൃത ഇറാനിലേക്ക്, ഇറാനിയൻ ആത്മാവ് ഇന്നും സജീവവും അചഞ്ചലവുമാണ്. ലോസ് ഏഞ്ചൽസ്, നിങ്ങളുടെ ആതിഥേയത്വത്തിന് നന്ദി. അഭിമാനത്തോടെ ഞങ്ങൾ ഇവിടെ വന്നു, ബഹുമാനത്തോടെ മത്സരിച്ചു, അന്തസ്സോടെ ഞങ്ങൾ മടങ്ങുന്നു," എന്നാണ് കുറിപ്പിൽ പറയുന്നത്. കുറിപ്പിനൊപ്പം അമേരിക്ക ബോംബ് വർഷം നടത്തിയ സ്കൂൾ സ്ഥിതി ചെയ്തിരുന്ന മിനാബ് എന്നും അന്നത്തെ മരണസംഖ്യയായ 168 എന്നും ഹാഷ് ടാഗായി ചേർത്തിട്ടുണ്ട്. മത്സരങ്ങളിൽ ടീമിനായി തങ്ങളുടെ ഹൃദയവും ശബ്ദവും നൽകി പിന്തുണച്ച ഇറാനിയൻ ആരാധകർക്കും ടീം നന്ദി രേഖപ്പെടുത്തി. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഇടയിൽ സമാധാനവും ബഹുമാനവും സൗഹൃദവും നിലനിൽക്കണമെന്ന ആഹ്വാനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ലോകകപ്പ് വേദിയിൽ തങ്ങൾ നേരിട്ട കടുത്ത യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് ഇറാൻ കോച്ച് അമിർ ഗാലനോയി നേരത്തെ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. മറ്റ് ടീമുകളാരും നേരിടാത്ത കടുത്ത യാത്രാ പ്രതിസന്ധികളാണ് തങ്ങൾ അഭിമുഖീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസ് അധികൃതരുടെ നിയന്ത്രണങ്ങൾ കാരണം ടൂർണമെന്റിലുടനീളം മെക്സിക്കോയിലെ ടിജുവാനയിലാണ് ടീം ക്യാമ്പ് ചെയ്യുന്നത്. മത്സരങ്ങൾക്കായി മാത്രം അവർ യു.എസിലേക്ക് എത്തുകയായിരുന്നു. ബെൽജിയത്തിനെതിരായ സമനിലയോടെ പ്രീ-ക്വാർട്ടർ മോഹങ്ങൾ സജീവമായി നിലനിർത്താൻ ഇറാനായി. സിയാറ്റിലിൽ ഈജിപ്തുമായി നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരമാണ് ഇനി ഇറാൻ ടീമിന് മുന്നിലുള്ള നിർണായക പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

