കൊതിപ്പിക്കുന്ന ബിരിയാണി മണം പണ്ടാരീസും കടന്ന് പരക്കുകയാണ്...
text_fieldsസിയാദ്
പണ്ടാരീസ് ഹോട്ടലിൽ ദം ബിരിയാണി ചെമ്പൊന്നു പൊട്ടിച്ചാൽ മണം പിടിച്ചെത്തുന്നതിൽ ഏറെയും കൊച്ചിയിലെ സിനിമാക്കാരാകും. എറണാകുളത്തും പരിസരങ്ങളിലും തളിർക്കുന്ന ന്യൂജൻ സിനിമക്കാരുടെ രസക്കൂട്ടിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ഇന്ന് പണ്ടാരീസിലെ ബിരിയാണി. സിനിമാചർച്ച, പോസ്റ്റ്-പ്രീ പ്രൊഡക്ഷൻ, ഷൂട്ടിങ് സൈറ്റുകൾ എന്നിവിടങ്ങളിൽനിന്നെല്ലാം കാക്കനാട് മീഡിയ അക്കാദമിക്കു മുന്നിലെ പണ്ടാരീസിലെ സിയാദിന്റെ മൊബൈലിലേക്ക് വിശപ്പിന്റെ വിളിയെത്തും.
മലയാള സിനിമയിൽ നവതരംഗം തീർത്ത കൊച്ചിക്കൂട്ടം മുമ്പ് മഹാരാജാസ് കോളജിലെ വിദ്യാർഥികളായിരുന്നപ്പോൾ അതിൽ ഒരാളായിരുന്നു മട്ടാഞ്ചേരിക്കാരൻ സിയാദും. കൂട്ടത്തിലുള്ളവർ സിനിമയിലേക്കു തിരിഞ്ഞപ്പോൾ നന്നായി ബിരിയാണി വെച്ച് രുചിയോടെ വിളമ്പിയൂട്ടിയ സിയാദിന് ജീവിതവഴി പിന്നെയതായി. ‘‘കോളജ് കാലത്തുതന്നെ ബിരിയാണി വെച്ചുകൊടുക്കുന്ന പരിപാടിയുണ്ട്. അന്ന് കേറ്ററിങ് അത്ര വ്യാപകമല്ല. ആരെങ്കിലും ഓർഡർ പറയും. ഞാൻ മൂത്താപ്പ അബ്ദുല്ലയോട് പറഞ്ഞ് അവർ വഴി ബിരിയാണി വെച്ചുകൊടുക്കും. ഓർഡർ തരുന്നവർ കിട്ടിയ ഭക്ഷണത്തിൽ സംതൃപ്തി പറയും. അത്രതന്നെ’’ - സിയാദ് പറഞ്ഞു.
‘‘92-95 കാലഘട്ടത്തിലാണ് മഹാരാജാസിലെ പഠനം. അമൽ നീരദും രാജീവ് രവിയുമൊക്കെ ഞാൻ മഹാരാജാസിൽ എത്തിയപ്പോഴേക്കും കോളജ് വിട്ടിരുന്നു. ആഷിഖ് അബുവും ഷൈജു ഖാലിദും സമീർ താഹിറും അൻവർ റഷീദും ഒക്കെ കൂട്ടത്തിലുണ്ട്. നിന്റെ കൈയിൽ പാചകം എന്ന ആയുധമുണ്ട്. അതുകൊണ്ട് ജീവിക്കണം എന്നൊക്കെ അക്കാലത്ത് കൂട്ടുകാർതന്നെയാണ് പറഞ്ഞുതന്നത്’’ -ബിരിയാണി വഴിയിലേക്കു തിരിഞ്ഞ കഥ അദ്ദേഹം വിവരിക്കുന്നു.
അഞ്ചു വർഷം മുമ്പാണ് കട തുടങ്ങിയത്. ആദ്യം എറണാകുളം പുല്ലേപ്പടി സി.പി. ഉമ്മർ റോഡിൽ. അതിനു മുമ്പേ കേറ്ററിങ് പരിപാടിയുണ്ട്. അന്ന് സിയാദിന്റെ ബിരിയാണി എന്നൊക്കെയാണ് പറയുക. പിന്നെ, കൂട്ടുകാർ ഒക്കെക്കൂടി ആലോചിച്ചാണ് ഒരു ട്രഡീഷനൽ പേരു വേണമെന്ന് പറഞ്ഞത്. അങ്ങനെ പണ്ടാരീസ് എന്ന പേരിട്ടു.
ചിക്കൻ, മട്ടൻ, ബീഫ്, ഫിഷ്, എഗ്, വെജിറ്റബ്ൾ എന്നീ ആറിനം ബിരിയാണികളാണ് പണ്ടാരീസിന്റെ ഹൈലൈറ്റ്. പാരമ്പര്യരീതിയിലാണ് പണ്ടാരീസിൽ ഇന്നും ബിരിയാണി വെക്കുന്നത്. ഗ്യാസ് അടുപ്പിന് പകരം വിറക് കത്തിക്കും. ഗ്യാസിൽ ബിരിയാണി വെച്ചാൽ ഒരു 60 ശതമാനം മാത്രമേ കൃത്യത കിട്ടൂ. അത് 100 ശതമാനം ദം ആകണമെങ്കിൽ വിറകടുപ്പിൽതന്നെ വെക്കണം.
‘‘വിറകടുപ്പ് ദം ബിരിയാണിയുടെ ഒരു ഭാഗംതന്നെയാണ് ഇവിടെ. വിറക് കത്തിച്ച് അല്ലാതെയും ദം ചെയ്യാം. പക്ഷേ, വിറകടുപ്പിൽവെച്ച് ഒരു ചാടിക്കൽ പരിപാടിയുണ്ട്. അത് കഴിഞ്ഞാൽ ചോറ് കാണുമ്പോഴും തിന്നുമ്പോഴും ഒരു വൃത്തിയും രുചിയും വേറെയാണ്. വിറക് പൂർണമായി കത്തണം. സ്വയം കൂട്ടുകൾ മേടിച്ച് പൊടിച്ചെടുത്താണ് കറിമസാലകൾ ഒരുക്കുന്നത്. പാക്കറ്റ് മസാലകൊണ്ട് പ്രഫഷനലായി പാചകം ചെയ്യുമ്പോൾ നമുക്ക് ആ ടേസ്റ്റ് നിലനിർത്താൻ പറ്റില്ല’’ -പണ്ടാരീസ് സീക്രട്ട് സിയാദ് തന്നെ പറഞ്ഞുതരും.
പഴയ കൂട്ടുകാരൊക്കെ ഇന്ന് വലിയ സിനിമാക്കാരായപ്പോൾ പണ്ടാരീസ് താരങ്ങളുടെ ഇഷ്ടയിടവുമായി. ബിരിയാണി ചെമ്പ് പൊട്ടിക്കുന്ന ടൊവീനോ, കൂട്ടുകാര്‍ക്ക് ഒപ്പമിരുന്ന് കഴിക്കുന്ന വിനായകന്, ബിരിയാണിക്ക് ഒപ്പം സെല്‍ഫിയെടുക്കുന്ന സൗബിൻ ഷാഹിർ, സൃന്ദ, ചെമ്പന്‍ വിനോദ്, സംവിധായകന് ലിജോ ജോസ്, മാര്ട്ടിന് പ്രക്കാട്ട് തുടങ്ങി സിനിമാക്കാരെയൊക്കെ പണ്ടാരീസില് എത്തുന്നവരൊക്കെ പലപ്പോഴായി കണ്ടു.
‘‘ഇന്ന് പടച്ചോൻ അനുഗ്രഹിച്ച് അറിയപ്പെടുന്ന കടയായി മാറി. അതിൽ അവരുടെ വലിയ പങ്കുണ്ട്. അവർ പറഞ്ഞും പടമെടുത്തും ഒക്കെ കൂടുതൽ പേരിലേക്ക് കടയെപ്പറ്റി പ്രചാരണം കിട്ടി. കടയിൽ സിനിമാക്കാർ വന്നാൽ പിന്നെ സെൽഫിയെടുക്കാൻ തിരക്കാകും. അത് അവരുടെതന്നെ സമയം കളയും. എന്നാലും ഇതുവഴി പോകുമ്പോൾ പലരും കയറും. കൂടുതൽ പേരും വിളിച്ച് പാർസൽ ഓർഡർ ചെയ്യും. ആഷിഖ് അബു മട്ടന്‍ ബിരിയാണിയുടെ ആളാണ്. സംഗീത്, അമല്‍ തുടങ്ങിയവര്‍ക്ക് ഇഷ്ടം ബീഫ് ബിരിയാണിയും’’ -സിയാദ് പറയുന്നു.
പാർസലായി കൂടുതൽ ഓർഡറും സിനിമ മേഖലയിലേക്കുതന്നെയാണ് പോകുക. മെസ് ഉണ്ടെങ്കിൽതന്നെ പാക്കപ്പ് വേളയിൽ പണ്ടാരീസിനെ തേടിയെത്തും. പിന്നെ, പരസ്യചിത്രീകരണത്തിനാണെങ്കിൽ മെസ് ഉണ്ടാകില്ല. അവിടേക്ക് ഇവിടന്ന് കൊണ്ടുപോകും.
കല്യാണസൽക്കാരങ്ങൾക്കും മറ്റും വൻകിട കേറ്ററിങ് അങ്ങനെ എടുക്കാറില്ല. ചെറുകിട പരിപാടികേള പുറത്ത് ചെയ്യാറുള്ളൂ. ബിരിയാണി കഴിച്ചവരൊക്കെ ഇതുവരെ നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ.
ബിരിയാണി വെക്കലും വിളമ്പലും പ്രധാനം തന്നെ
കൂടുതൽ പേർക്കായി ബിരിയാണി കൊണ്ടുപോകുമ്പോൾ ദമ്മിന്റെ മിക്സിങ് എങ്ങനെയെന്ന് പറഞ്ഞുകൊടുക്കും. കൃത്യമായി മസാലയും ചോറും മിക്സ് ചെയ്ത് വിളമ്പിയില്ലെങ്കിൽ ബിരിയാണിയാകില്ല. ചിലർക്ക് ചോറും ചിലർക്ക് മസാലയും ഒക്കെയായി പോകും.
ദം ബിരിയാണിയുടെ മുകളിൽ വൈറ്റ് റൈസ്, താഴെ യെലോ റൈസ്, അതിനും താഴെ പീസും മസാലയുംകൂടി മിക്സായി കിടക്കും. യെലോ റൈസിലാണ് പീസിെൻറയും മസാലയുടെയും നീര് വന്ന് കൂടിയിരിക്കുക. യെലോ റൈസും വൈറ്റ് റൈസും കൃത്യമായി മിക്സായാേല അതൊരു ബിരിയാണി പരുവത്തിലാകൂ. വൈറ്റ് റൈസ് മാത്രമായി എടുത്ത് കഴിച്ചാൽ നെയ്ച്ചോർ പോലെയിരിക്കും.
ഇനി വെള്ളം കൂട്ടിവെച്ച് മുഴുവൻ റൈസിലേക്കും മസാലനീര് കൊണ്ടുവന്നാൽ പിന്നെ, അതിന് ബിരിയാണി എന്ന പേര് വിളിക്കാൻ പറ്റില്ല. അത് ഇറച്ചിച്ചോറായി മാറും. ചോറിലാകെ മസാലക്കുത്ത് വരും. മുഴുവൻ മഞ്ഞ നിറമാകും. അനുപാതം കൃത്യമായാലേ ദം ബിരിയാണിയാകൂ. മൂന്നു കിലോ അരിവെച്ചാൽ അതിൽ ഒന്നര കിലോയിൽ മാത്രമേ മസാല പുരണ്ടിരിക്കൂ. അത് ബാക്കി ചോറിലേക്ക് മിക്സ് ചെയ്യുമ്പോഴേ കാര്യം കൃത്യമാകൂ.
മുമ്പ് മട്ടാഞ്ചേരി ഭാഗത്തൊക്കെ ചിക്കൻ ബിരിയാണി വെക്കുന്നത് ബീഫും മട്ടനുമൊക്കെ വെക്കുന്നപോലെ പച്ചക്കായിരുന്നു. സവാളയും തക്കാളിയുമൊക്കെയിട്ട് ചിക്കൻ ഒന്ന് വേവിച്ചെടുക്കും. അതിൽ നീര് വരാൻ വെള്ളവും സവാളയും കുറച്ചുകൂടി ചാടിച്ച് കൊടുക്കും. അത് ലെവലായശേഷം അതിലേക്ക് അരി ഊറ്റിയിടലായിരുന്നു. അല്ലെങ്കിൽ വറ്റിച്ചുമിടാം. വറ്റിച്ചിടുന്നത് ചെറിയ അരിയായിരിക്കും. കൈമ അല്ലെങ്കിൽ ജീരകശാല. ഇപ്പോ കൊച്ചിക്കാർ അത് വിട്ട് നീളൻ അരിയിലേക്കു മാറി. നീളൻ അരി വറ്റിച്ചിട്ടാൽ ഒരു രുചിയുമുണ്ടാകില്ല. അത് പുഴുങ്ങി കോരി തന്നെയിടണം. ലെയറായാണ് ദം വെക്കുക.
ഇപ്പോൾ ചിക്കൻ സെമി ഫ്രൈ ചെയ്തശേഷം മസാല കുറുക്കിയതിലിട്ട് വേവിച്ച് സെറ്റാക്കിയിടും. അതിലേക്കാണ് അരി കോരിയിടുന്നത്. 40-30 ശതമാനം അരിയാണ് അതിലൂടെ മസാലയുടെ നീരും വെള്ളവുമായി വരുന്നത്. വര്‍ത്തമാനം നീളവെ പണ്ടാരീസില് ആളുകൂടുന്നു. ടേബിളിന് അടിയില്‍ ഒട്ടിച്ചുവെച്ച ബിരിയാണി മെനു നോക്കി ഓര്‍ഡറുകള്‍ ഉയരുന്നു. സിയാദ് തിരക്കിലേക്കു നീങ്ങി. കൊതിപ്പിക്കുന്ന ബിരിയാണി മണം പണ്ടാരീസും കടന്ന് പരക്കുകയാണ്...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.