യു.എ.ഇക്ക് പൂർണ പിന്തുണയുമായി ബഹ്‌റൈൻ; ആക്രമണത്തെ ശക്തമായി അപലപിച്ച് ഹമദ് രാജാവ്
text_fieldsമനാമ: യു.എ.ഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും മറ്റ് സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ഭീകരാക്രമണത്തെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ശക്തമായി അപലപിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് രാജാവ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരം ആക്രമണങ്ങൾ മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും വലിയ ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക മര്യാദകളുടെയും നഗ്നമായ ലംഘനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
യു.എ.ഇയുടെ സുരക്ഷ ബഹ്‌റൈന്റെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് ഹമദ് രാജാവ് ആവർത്തിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈന്റെ പൂർണ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം വാഗ്ദാനം ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും നേതാക്കൾ സംഭാഷണത്തിൽ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

