കുട്ടികളിലെ അമിത സ്മാർട്ട്‌ഫോൺ ഉപയോഗം: ബഹ്‌റൈൻ ഡോക്ടർമാരുടെ പഠനം ആശങ്കാജനകം
text_fieldsമനാമ: ചില കുട്ടികൾ ഒരു വയസ്സിന് മുമ്പ് തന്നെ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങുന്നുണ്ടെന്നും, ചിലർ ദിവസവും എട്ട് മണിക്കൂറിലധികം ഓൺലൈനിൽ ചെലവഴിക്കുന്നുണ്ടെന്നും പഠനം കണ്ടെത്തി. 'വേൾഡ് ജേണൽ ഓഫ് ക്ലിനിക്കൽ കേസസ്' എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റി, റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അയർലൻഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘമാണ് ഗവേഷണത്തിന് പിന്നിൽ. 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ നടത്തിയ 97 പഠനങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. ഉറക്കക്കുറവ്, തലവേദന, കഴുത്തു വേദന, കാഴ്ചാ പ്രശ്നങ്ങൾ എന്നിവക്ക് അമിതമായ സ്മാർട്ട്‌ഫോൺ ഉപയോഗം കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. നാല് വയസ്സിന് താഴെയുള്ള കുട്ടികളിൽ 91 ശതമാനവും ഇത്തരം ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളിലെ അമിത സ്മാർട്ട്‌ഫോൺ ഉപയോഗം ഒഴിവാക്കാൻ സ്കൂളുകളും ആരോഗ്യ പ്രവർത്തകരും മാതാപിതാക്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു. കുട്ടികൾക്കായി കൃത്യമായ സമയപരിധി നിശ്ചയിക്കാനും, ഉറങ്ങുന്ന മുറികളിൽ ഫോണുകൾ ഒഴിവാക്കാനും, ഭക്ഷണം കഴിക്കുമ്പോൾ സ്ക്രീൻ ഉപയോഗിക്കാതിരിക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
അഞ്ച് മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾ ദിവസവും രണ്ട് മണിക്കൂറിൽ കൂടുതൽ നോൺ-സ്കൂൾ സ്ക്രീൻ സമയം ഉപയോഗിക്കരുതെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ശുപാർശ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

