ടി.സി.എസ് സിഡ്‌നി മാരത്തോൺ പൂർത്തിയാക്കി ആദ്യ ബഹ്‌റൈൻ വനിത
text_fieldsനൂറ് അൽ ഹുലൈബി മെഡലുമായി
മനാമ: ടി.സി.എസ് സിഡ്‌നി മാരത്തോൺ പൂർത്തിയാക്കിയ ആദ്യ ബഹ്‌റൈൻ വനിതയായി നൂറ് അൽ ഹുലൈബി. കഴിഞ്ഞ ഞായറാഴ്ച നടന്ന 42.195 കിലോമീറ്റർ മാരത്തോണിലാണ് ഹുലൈബിയുടെ നേട്ടം. അബോട്ട് വേൾഡ് മാരത്തോൺ മേജേഴ്സിന്റെ ഭാഗമായ ഈ മാരത്തോണിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തതിൽ അഭിമാനം തോന്നുന്നുവെന്ന് നൂറ് അൽ ഹുലൈബി പറഞ്ഞു.
വ്യക്തിഗത പരിശീലകയും ഫിസിയോതെറാപ്പിസ്റ്റുമായ 38കാരിയായ അൽ ഹുലൈബി, കഴിഞ്ഞ വർഷം ആംസ്റ്റർഡാം മാരത്തോണിൽ നേരിട്ട വെല്ലുവിളികൾ മറികടന്നതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യമെന്ന് സമ്മതിച്ചു. അന്ന് 30 കിലോമീറ്റർ പിന്നിട്ടപ്പോൾ പോഷകാഹാര പ്രശ്‌നങ്ങൾ കാരണം ആദ്യത്തെ ഫസ്റ്റ് എയ്ഡ് സ്റ്റേഷനിൽ നിർത്തേണ്ടി വന്നിരുന്നു. ഇത് അവരുടെ ആത്മവിശ്വാസം തകർത്തു. ഈ വെല്ലുവിളികൾ തരണം ചെയ്യാൻ നാല് മാസത്തോളം കഠിന പരിശീലനം നടത്തിയാണ് അവർ സിഡ്‌നി മാരത്തോണിനായി തയ്യാറെടുത്തത്.
നവംബർ 2024-ൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാരത്തോണുകളുടെ പട്ടികയിൽ ഈ മാരത്തോൺ ഇടം നേടിയിരുന്നു. ടോക്കിയോ, ബോസ്റ്റൺ, ലണ്ടൻ, ചിക്കാഗോ, ന്യൂയോർക്ക്, ബെർലിൻ, സിഡ്‌നി എന്നിവിടങ്ങളിൽ എല്ലാ വർഷവും നടക്കുന്ന ഈ മാരത്തോണുകൾ 2006ലാണ് അബോട്ട് വേൾഡ് മാരത്തോൺ മേജേഴ്സ് സീരീസിൽ ഉൾപ്പെടുത്തിയത്. ആദ്യത്തെ ആറ് മാരത്തോണുകളും പൂർത്തിയാക്കുന്ന കായിക താരങ്ങൾക്ക് സിക്സ് സ്റ്റാർ ഫിനിഷർ മെഡൽ നൽകി ആദരിക്കും. ഈ വർഷത്തെ സിഡ്‌നി മാരത്തോണിൽ 35,000 പേർ പങ്കെടുത്തു. എത്യോപ്യൻ താരം ഹൈലമര്യം കിറോസ് സിഡ്‌നി മാരത്തോൺ വിജയിയായി, ഓസ്‌ട്രേലിയയിൽ 42 കിലോമീറ്റർ ദൂരം ഓടിയ ഏറ്റവും വേഗതയേറിയ വ്യക്തിയായും അദ്ദേഹം മാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.