പാസ്പോർട്ട് പണയത്തിൽ വാങ്ങിച്ച് പണം നൽകൽ; പ്രവാസികളെ മുതലെടുക്കുന്ന സംഘം വീണ്ടും സജീവം
text_fieldsമനാമ: പാസ്പോർട്ട് പണയത്തിനു വാങ്ങിച്ച് പണം നൽകുന്ന സംഘം ബഹ്റൈനിൽ വീണ്ടും സജീവമാകുന്നു. കോഴിക്കോട് വടകര സ്വദേശിയായ പ്രവാസിയാണ് ഒടുവിൽ ഇതിന് ഇരയായത്. വാങ്ങിയ തുകയേക്കാൾ കൂടുതൽ പലിശ നൽകിയിട്ടും, സഹോദരന്റെ അകാല വിയോഗത്തെത്തുടർന്ന് നാട്ടിലേക്ക് പോകണമെന്ന ആവശ്യം അറിയിച്ചെങ്കിലും അംഗീകരിക്കാതെ പാസ്പോർട്ട് പിടിച്ചുവെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഇരയായ വ്യക്തി പറയുന്നത്. തുടർന്ന് പലിശ വിരുദ്ധ സമിതിയുടെ ഇടപെടലിലൂടെ പാസ്പോർട്ട് തിരികെ ലഭിച്ചെങ്കിലും സമയത്ത് കിട്ടാതിരുന്നതിനാൽ നാട്ടിൽ പോകാനും സഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും കഴിഞ്ഞില്ല.
തുക നൽകുന്നതോടൊപ്പം മുദ്രപേപ്പറിലടക്കം ഒപ്പിട്ട് വാങ്ങി ഭീമമായ പലിശക്കാണ് കൊല്ലം സ്വദേശിയായ പലിശക്കാരൻ പണം കൈമാറിയത്. 2024 ജൂലൈയിൽ തന്റെയും കൂട്ടുകാരന്റെയും പാസ്പോർട്ടുകൾ പണയത്തിനുവെച്ച് ഒരു പാസ്പോർട്ടിന് 300 ദീനാർ എന്ന നിലക്ക് 600 ദീനാറാണ് പലിശക്ക് വാങ്ങിയത്. 10 ശതമാനം നിരക്കിലാണ് പലിശ കണക്കാക്കിയത്. തൊട്ടടുത്ത മാസം 660 ദീനാർ നൽകിയാൽ പാസ്പോർട്ട് തിരികെ നൽകാമെന്നായിരുന്നു പലിശക്കാരൻ പറഞ്ഞത്. തിരിച്ചടക്കാൻ തൊട്ടടുത്ത മാസം മുഴുവൻ പണവും തികയാത്തതിനാൽ പലിശ ഇനത്തിൽ മാത്രം 60 ദീനാർ അദ്ദേഹം നൽകി. എന്നാൽ, സെപ്റ്റംബറിൽ രണ്ട് മാസത്തെ പലിശയും ഒരു പാസ്പോർട്ടിന്റെ മുഴുവൻ തുകയും അദ്ദേഹം നൽകി കൂട്ടുകാരന്റെ പാസ്പോർട്ട് തിരികെ വാങ്ങി. എന്നാൽ, പിന്നീട് മുഴുവനായി ഒരു വലിയ തുക നൽകാൻ കഴിയാതിരുന്ന ഇദ്ദേഹം 2025 ഏപ്രിൽ വരെ 30 ദീനാർ വീതം അടച്ചുകൊണ്ടിരുന്നു. ആകെ ഈ കാലയളവിൽ 630 ദീനാർ പലിശക്കാരന് അദ്ദേഹം കൈമാറിയിട്ടുണ്ട്. ഇടക്ക് ഒരു മാസം പലിശ മുടങ്ങിയതിന് ആളെ കൂട്ടി വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.
ഈ സാഹചര്യത്തിലാണ് അസുഖം കാരണം കിടപ്പിലായ തന്റെ സഹോദരനെ കാണാൻ നാട്ടിലേക്ക് പോകണമെന്ന ആവശ്യം ഇദ്ദേഹം ഉന്നയിക്കുന്നത്. അതിനായി, പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ 300 ദീനാർ കൂടി നൽകിയാലേ പാസ്പോർട്ട് നൽകൂവെന്ന് പലിശക്കാരൻ അറിയിച്ചു. ഇപ്പോൾ 100 ദീനാർ തരാമെന്നും ബാക്കി വന്നിട്ട് നൽകാമെന്ന് പറഞ്ഞിട്ടും പലിശക്കാരൻ ചെവികൊണ്ടില്ല. അതിനിടയിലാണ് സഹോദരന്റെ മരണവുംകൂടി സംഭവിച്ചത്.ഇത്തരത്തിൽ പാസ്പോർട്ട് കൈവശപ്പെടുത്തി വട്ടിപ്പലിശക്ക് പണം നൽകുന്നവർക്കെതിരെ ശക്തമായ താക്കീതാണ് പലിശവിരുദ്ധ സമിതി നൽകുന്നത്. നിയമ വിരുദ്ധമായ ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കരുതെന്നും, ഏതൊരു സാഹചര്യം വന്നാലും പാസ്പോർട്ട് പണയത്തിനുവെച്ച് പണം വാങ്ങരുതെന്നും പലിശവിരുദ്ധ സമിതി അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.