പട്ടിണിയിൽ നിലക്കുന്ന ഗസ്സയിലെ കുഞ്ഞുബാല്യങ്ങൾ
text_fieldsഗസ്സയിൽ നിന്നുള്ള വാർത്തകൾ അതിദുഃഖകരമാണ്. മരുന്ന്, ഭക്ഷണം, കുടിവെള്ളം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാനആവശ്യങ്ങൾ പോലും ലഭിക്കാതെ കുഞ്ഞുങ്ങളടക്കം നിരവധിയാളുകൾ മരണപ്പെടുന്നു. രാഷ്ട്രീയപരമായ വിഷയങ്ങൾ ഒരുവശത്ത് നിൽക്കുമ്പോഴും, മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിച്ച് ഈ പട്ടിണിമരണം അവസാനിപ്പിക്കാനുള്ള നടപടികൾ അത്യാവശ്യമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ, ഒരു ജനതയുടെ മുഴുവൻ ജീവനും നഷ്ടമാകുന്ന ഗുരുതരമായ അവസ്ഥക്ക് ലോകം സാക്ഷ്യംവഹിക്കും.
സമാധാനത്തിനുള്ള ആഹ്വാനം: ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ രാഷ്ട്രീയവിഷയങ്ങൾക്ക് ഇരുവിഭാഗവും ഒരു തീർപ്പിലെത്താൻ തയാറാകണം. ലോകത്ത് സ്വാധീനമുള്ള ഇന്ത്യയുൾപ്പെടെയുള്ള, ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇതിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ചില വ്യക്തിപരമായ നിർദേശങ്ങൾ :
1. രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങൾ: കഴിഞ്ഞകാല വിഷയങ്ങളും വാദങ്ങളും മാറ്റിവെച്ച്, 50:50 അനുപാതത്തിലോ അല്ലെങ്കിൽ ഇരുവിഭാഗവും ചർച്ച ചെയ്ത് ഒരുവിഭാഗത്തിന് കൂടുതൽ സ്ഥലം നൽകിയോ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങൾ രൂപവത്കരിക്കുക.
2. അഭയാർഥി പ്രശ്നം: ഫലസ്തീൻ അഭയാർഥി പ്രശ്നങ്ങൾ പുതുതായി വരുന്ന സ്വതന്ത്ര ഫലസ്തീൻ സർക്കാർ പരിഹരിക്കണം. ഇതിനാവശ്യമായ സാമ്പത്തികസഹായങ്ങൾ ഉൾപ്പെടെയുള്ള സഹകരണങ്ങൾക്കായി അന്താരാഷ്ട്രസമൂഹത്തെ സമീപിക്കാം.
3. മേഖലയിലെ സമാധാനം: ഈ മേഖലയിൽ സമാധാനം ഉണ്ടാക്കിയെടുക്കുന്നത് പശ്ചിമേഷ്യക്കുതന്നെ വളരെ ഗുണകരമാകും.
4. ജറൂസലം: ജറൂസലം പോലെയുള്ള എല്ലാവരും ബഹുമാനിക്കുന്ന സ്ഥലങ്ങൾക്ക് ഇരുവിഭാഗവും ഒന്നിച്ചുള്ള ഒരു ഭരണസംവിധാനം ഉണ്ടാക്കി സമാധാനപരമായി എല്ലാവർക്കും വന്നുചേരാൻ സാധിക്കുന്ന സാഹചര്യം ഒരുക്കണം.
ഈ നിർദേശങ്ങൾ ഗസ്സയിലെയും ഫലസ്തീനിലെയും ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുമെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സഹായിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു. ഇവ പെട്ടെന്ന് നടപ്പാക്കാനാവില്ല. എന്നിരുന്നാലും, നിരന്തരമായ അന്താരാഷ്ട്ര ഇടപെടലുകളിലൂടെയും ചർച്ചകളിലൂടെയും അടുത്ത ഒരു വർഷത്തിനുള്ളിൽ ഇവ നടപ്പാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.