ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യതാ മത്സരം;തട്ടകത്തിൽ അയൽപ്പോര്
text_fieldsബഹ്റൈൻ ഫുട്ബാൾ ടീം പരിശീലനത്തിനിടെ, സൗദി താരം സലീം അൽ ദോസരി
മനാമ: ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷയുമായി ബഹ്റൈൻ ഇന്ന് ജീവൻ മരണ പോരാട്ടത്തിനിറങ്ങുന്നു. സൗദി അറേബ്യക്കെതിരെ സ്വന്തം തട്ടകമായ ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് ഏഴിനാണ് മത്സരം. ആരാധകർക്കായി പെരുന്നാൾ സമ്മാനം ഒരുക്കാൻ ഇരുടീമുകളും കരുത്തോടെ മുഖാമുഖം പോരാടും. ജയം അനിവാര്യമായ മത്സരം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ടീമുകൾ. സീസണിലെ അവസാന ഹോം മത്സരമെന്ന ഖ്യാതിയും ഇന്നത്തെ മത്സരത്തിനുണ്ട്. എന്നാൽ പരിശീലകൻ ഡ്രാഗൻ തലാജിക്കിന്റെ കളിപാടവത്തിൽ ടീം കരുത്തരായി തന്നെ ഒരുങ്ങുകയാണ്.
ഗ്രൂപ് സിയിൽ ബഹ്റൈന് മൂന്ന് എവേ മാച്ചുകളും ഒരും ഹോം മാച്ചുമടക്കം നാല് മത്സരങ്ങളാണുണ്ടായിരുന്നത്. അതിൽ ജപ്പാനോടും ഇന്തോനേഷ്യയോടും ഏറ്റുമുട്ടിയ ആദ്യ രണ്ട് എവേ മാച്ചുകകളിൽ പരാജയ രുചിയറിഞ്ഞ ടീമിന് സൗദിയോടുള്ള ഇന്നത്തെ മത്സരം നിർണായകമാണ്. ഗ്രൂപ് സിയിൽ നിലവിൽ ആദ്യ സ്ഥാനക്കാരായ ജപ്പാൻ ഇതിനോടകം നേരിട്ട് ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്. ലോകകപ്പിന് ആതിഥേയർക്ക് പുറമെ ആദ്യം യോഗ്യത നേടിയ ടീമും ജപ്പാനാണ്. 20 പോയന്റുമായി ഗ്രൂപ് സിയിൽ ജപ്പാൻ തന്നെയാണ് മുമ്പിൽ. തൊട്ടു താഴെ ആസ്ട്രേലിയ 13 പോയന്റുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഗ്രൂപ് സിയിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കും.
എന്നാൽ മൂന്നും നാലും സ്ഥാനക്കാർക്ക് നാലാം റൗണ്ട് ക്വാളിഫയറിലേക്ക് യോഗ്യത നേടാനാകും. അതിനുള്ള പോരാട്ടത്തിലാണ് ഗ്രൂപ്പിലെ മറ്റുടീമുകൾ. 10 പോയന്റുമായി സൗദിയാണ് നിലവിൽ മൂന്നാം സ്ഥാനത്ത്. പ്രതീക്ഷ കൂടുതലും അവർക്കു തന്നെ. എന്നാൽ വിട്ടുകൊടുക്കാൻ തയാറാകാതെ തൊട്ടു പിറകെ ഒമ്പത് പോയന്റുമായി ഇന്തോനേഷ്യയുണ്ട്. അഞ്ചാം സ്ഥാനത്താണ് നിലവിൽ ബഹ്റൈന്റെ സ്ഥാനം. ആറ് പോയന്റ് മാത്രമുള്ള ടീമിന് ഇന്നത്തെ മത്സരത്തിൽ ജി.സി.സിയിലെ കരുത്തരെ തോൽപ്പിക്കാനായാൽ നാലാം റൗണ്ടിലേക്കുള്ള സാധ്യത തെളിയും. തൊട്ടു താഴെ ആറാം സ്ഥാനത്ത് തുടരുന്ന ചൈനക്കും സമാന സാധ്യതകളാണ്. ഇന്തോനേഷ്യയോടുള്ള ഇന്നത്തെ മത്സരം ചൈനക്ക് ജയിക്കാനായാൽ ജൂൺ പത്തിന് നടക്കുന്ന ബഹ്റൈനെതിരെയുള്ള മത്സരം ഇരുകൂട്ടർക്കും നിർണായകമാകും.
ആരാധകർക്ക് ജനറൽ സ്റ്റാൻഡുകളിലേക്ക് പ്രവേശനം സൗജന്യമാണ്. അതേ സമയം ആവശ്യക്കാർക്ക് വി.ഐ.പി ടിക്കറ്റുകൾ 20 ദീനാറിന് സ്വന്തമാക്കുകയും ചെയ്യാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.