ഓർമ്മകളിലെ പൊന്നോണം
text_fieldsഅന്നൊക്കെ ഓണക്കാലമായാൽ പറമ്പു നിറയെ തുമ്പ പൂക്കൾ കാണാമായിരുന്നു. ഇന്നൊക്കെ ഒരു തുമ്പ പൂവ് കാണാൻ കിട്ടിയാൽ ഭാഗ്യം. കർക്കിടക മാസം പടിയിറങ്ങി ചിങ്ങമാസത്തിലേക്ക് കാൽ കുത്തുമ്പോൾ തന്നെ മനസ്സിൽ സന്തോഷത്തിന്റെ തിരി തെളിയും. അത്തം പിറക്കുന്നതോടെ ഓണാഘോഷങ്ങൾ തുടങ്ങുകയായി. അത്തം മുതൽ തിരുവോണം വരെ പൂക്കളം ഒരുക്കുക എന്നത് ബാല്യകാലത്തെ ഏറ്റവും വലിയ സന്തോഷമായിരുന്നു. വൈകുന്നേരങ്ങളിൽ കൂട്ടുകാരൊക്കെ കൂടി പൂപറിക്കാൻ ഇറങ്ങും.
പ്ലാവില ഈർക്കിൽ കൊണ്ട് കോർത്ത് കെട്ടി പൂക്കൾ ശേഖരിക്കാനുള്ള പൂക്കുടം ഉണ്ടാക്കും. ചെറുതും വലുതുമായ പൂക്കുടങ്ങളുമായി പറമ്പിലേക്ക് ഇറങ്ങും. അന്നൊക്കെ ഓണക്കാലമായാൽ പറമ്പു നിറയെ തുമ്പ പൂക്കൾ കാണാമായിരുന്നു. ഇന്നൊക്കെ ഒരു തുമ്പ പൂവ് കാണാൻ കിട്ടിയാൽ ഭാഗ്യം. തുമ്പപ്പൂവും കാക്കാ പൂവും, തെച്ചിപ്പൂവും തുടങ്ങി പ്രകൃതി കനിഞ്ഞു നൽകിയ പൂക്കൾ ശേഖരിച്ച് വീട്ടിലേക്ക് മടങ്ങും.
പുലർച്ചെ എഴുന്നേറ്റ് പൂക്കളം ഇടാൻ തുടങ്ങും. കുട്ടിക്കാലത്തിന്റെ കൗതുകം. മനസ്സിൻ്റെ ഉള്ളിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഓണക്കാലം.ഓണത്തിൻ്റെ തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കാനുള്ള തയ്യാറെടുപ്പകൾ തുടങ്ങും. തേങ്ങാ പാൽ പിഴുതെടുത്ത് അമ്മ ഉണ്ടാക്കുന്ന പ്രദമന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ നിന്നും പോകുന്നില്ല. വീട്ടുകാർ ഒന്നിച്ചിരുന്ന് വാഴയിലയിൽ വിഭവങ്ങൾ വിളമ്പി ആസ്വദിച്ച് ഓണ സദ്യ ഉണ്ടിരുന്ന കാലം. ഇന്ന് കാലം മാറി ഓണത്തിൻ്റെ ഭാവവും മാറി. ഡിജിറ്റൽ ഓണത്തിലേക്ക് തലമുറ മാറി.
പൂക്കളം ഒരുക്കാൻ പറമ്പുകളിൽ പൂക്കൾ കിട്ടാതായി. മാർക്കറ്റുകളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പൂക്കൾ വാങ്ങി പൂക്കളമൊരുക്കുന്നകാലം. ഇപ്പോൾ ഓണ സദ്യക്ക് ഒരുക്കങ്ങൾ ഇല്ല. ഓർഡർ കൊടുത്ത ഭക്ഷണങ്ങൾ കഴിക്കാൻ സമയത്ത് എത്തിച്ചേർന്നു കഴിഞ്ഞാൽ ഓണ സദ്യ ആയി. നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പകരം സോഷ്യൽ മീഡിയയിലൂടെയുള്ള ആശംസകളായി. നാട്ടിൻ പുറത്തെ ഓണക്കളികളും മറ്റും ഇന്ന് ടി.വി പരിപാടികൾക്കു മുന്നിലായി.
നാടുകളിലേക്കാളും ഇന്ന് ഓണം ആഘോഷിക്കുന്നത് പ്രവാസികൾ ആണ് എന്ന് പറയാം. അവരാണ് ഓണത്തിൻ്റെ ആ പഴയ കൂട്ടായ്മയും ഗൃഹാതുരത്വവും ഇന്നും ഏറ്റവും കൂടുതൽ നെഞ്ചിലേറ്റുന്നത്. പ്രവാസ ലോകത്തെ ഓണം മാസങ്ങളോളം നീണ്ടു നിൽക്കുന്ന പരിപാടികൾ ആണ്. പ്രവൃത്തി ദിനങ്ങളിലെ ആഘോഷം വാരാദ്യങ്ങളിലേക്ക് മാറ്റും. വിവിധ പ്രവാസി സംഘടനകൾ ഓരോ വാരാദ്യത്തിലും ഓണാഘോഷം നടത്തുമ്പോൾ അത് മാസങ്ങൾ നീണ്ട ആഘോഷമായി മാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

