ഗൾഫ് പ്രതിസന്ധി: മനിലയിൽ ചർച്ച നടത്തി ഇന്ത്യയും ഒമാനും
text_fieldsമസ്കത്ത്/മനില: ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾക്കിടയിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഗൾഫ് മേഖലയിലെ സംഘറഷ സാഹചര്യവും സുരക്ഷയും സംബന്ധിച്ചാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്.
ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും ആഗോള വിതരണ ശൃംഖലയും തടസ്സമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകത ഇരു മന്ത്രിമാരും ചർച്ച ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് പ്രവാസികളുടെ സുരക്ഷയും എണ്ണ ഇറക്കുമതിയും ഈ പാതയെ ആശ്രയിച്ചായതിനാൽ ഇത് വളരെ നിർണണായകമാണ്. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളും യു.എസ്-ഇറാൻ സംഘർഷ സാധ്യതകളും കണക്കിലെടുത്ത്, പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെയും പരസ്പര സമ്മതത്തിലൂടെയും പരിഹരിക്കണമെന്ന് ഇരു നേതാക്കളും ഒരുപോലെ അഭിപ്രായപ്പെട്ടു. മേഖലയിലെ തർക്കങ്ങൾ ലഘൂകരിക്കാൻ ഒമാൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ഇന്ത്യ അഭിനന്ദിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയതായും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും, നമ്മുടെ പൊതുവായ ആശങ്കകളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി നിരന്തരമായ സമ്പർക്കം പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫലപ്രദമായ ചർച്ചകൾ നടത്തിയതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി എക്സിൽ കുറിച്ചു.
മനിലയിലെ കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഗൾഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ പങ്കുവെച്ചതായും ചർച്ചകൾ തുടരാൻ ധാരണയായതായും ഡോ. എസ്. ജയ്ശങ്കർ വ്യക്തമാക്കി. ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുമെന്നും ഏഷ്യൻ മേഖലയിൽ സമാധാനം നിലനിർത്തുമെന്നും ഇന്തോ- പസഫിക് മേഖലയിലെ സമുദ്ര യാത്രകളും വ്യാപാരവും തടസ്സപ്പെടാതിരിക്കാൻ ഇന്ത്യ എപ്പോഴും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് മേഖലയിലെയും ചുറ്റുമുള്ള സമുദ്രങ്ങളിലെയും സംഘർഷ സാഹചര്യങ്ങൾ ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഈ സമയത്ത്, സുരക്ഷിതമായ അന്താരാഷ്ട്ര ജലപാതകളുടെയും സമുദ്ര സുരക്ഷയുടെയും പ്രാധാന്യവും കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. ഫിലിപ്പീൻസിലെ ഒമാൻ അംബാസഡർ നാസർ ബിൻ സഈദ് അൽ മാൻവരിയും ഈ ഉന്നതതല നയതന്ത്ര ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

