ഖരീഫ് ദോഫാർ: സഞ്ചാരികളുടെ എണ്ണത്തിൽ 6.6 ശതമാനം വർധന
text_fieldsമസ്‌കത്ത്: ഒമാനിലെ പ്രശസ്തമായ ഖരീഫ് ദോഫാർ സീസൺ ആസ്വദിക്കാൻ എത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം ജൂൺ 21 മുതൽ ആഗസ്റ്റ് 15 വരെയുള്ള കണക്കുകൾ പ്രകാരം 8,81,424 സഞ്ചാരികളാണ് ദോഫാറിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8,27,115 ആയിരുന്നു. സന്ദർശകരുടെ എണ്ണത്തിൽ 6.6 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം സന്ദർശകരിൽ ഭൂരിഭാഗവും ഒമാൻ സ്വദേശികളാണ്. ആകെ സന്ദർശകരുടെ 72.5 ശതമാനം വരുമിത്; 6,39,360 പേർ.
മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 1,43,431ൽ നിന്ന് 1,56,216 ആയി ഉയർന്നു. എന്നാൽ, മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം 92,107-ൽ നിന്ന് 85,848 ആയി കുറഞ്ഞു.
വിമാനമാർഗം ദോഫാറിലെത്തിയവരുടെ എണ്ണത്തിൽ 13.6 ശതമാനത്തിന്റെ ശ്രദ്ധേയമായ വർധനവ് ഉണ്ടായി. 2,12,562 പേരാണ് ഇത്തവണ വിമാനമാർഗം എത്തിയത്. കരമാർഗം (അതിർത്തി കവാടങ്ങൾ വഴി) എത്തിയവരുടെ എണ്ണം 6,39,962-ൽ നിന്ന് 6,68,862 ആയി ഉയർന്നു. ജൂലൈ മാസമാണ് സീസണിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത്. 4,51,355 പേർ ജൂലൈയിൽ മാത്രം ദോഫാറിലെത്തി.
ജൂൺ 21 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 21,094 പേരും ആഗസ്റ്റ് ഒന്നു മുതൽ 15 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ 4,08,975 പേരും ദോഫാർ സന്ദർശിച്ചു. ആഗസ്റ്റ് ആദ്യ പകുതിയിൽ എത്തിയവർ മാത്രം ആകെ സന്ദർശകരുടെ 46.4 ശതമാനം വരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

