ആഘോഷമായി ബർ അൽ ഹിക്മാനിൽ കൈറ്റ് ഫെസ്റ്റിവൽ
text_fieldsകൈറ്റ് ഫെസ്റ്റിവലിന് തുടക്കമായപ്പോൾ
മസ്കത്ത്: രാജ്യത്തെ ടൂറിസംമേഖലക്ക് കരുത്തുപകർന്ന് നടക്കുന്ന ഒമാൻ കൈറ്റ് ഫെസ്റ്റവൽ തെക്കൻ ശർഖിയ ഗവർണറേറ്റിലെ ബർ അൽ ഹിക്മാനിൽ തുടങ്ങി. ഒമാനിലും ലോകമെമ്പാടും നിന്ന് 90 ലധികം അത്ലറ്റുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഒമാൻ സെയിൽ, വിസിറ്റ് ഒമാൻ, ഒമാൻ അഡ്വഞ്ചർ സെന്റർ എന്നിവയുമായി സഹകരിച്ച് ഒമ്രാൻ ഗ്രൂപ്പാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഒമ്രാൻ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. ഹാഷിൽ ബിൻ ഒബൈദ് അൽ മഹ്റൂഖി, ഒമാൻ സെയിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഖാമിസ് ബിൻ സലേം അൽ ജാബ്രി എന്നിവരുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങും റേസ് ലോഞ്ചും നടന്നു.
ഇത്തരം കായിക പരിപാടികൾ സംഘടിപ്പിക്കുന്നത് സന്ദർശകർക്ക് ഒമാന്റെ തീരപ്രദേശത്തിന്റെ ഭംഗി പര്യവേഷണം ചെയ്യാനും പ്രമുഖ അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ സ്ഥാനം ശക്തിപ്പെടുത്താനും സഹായകമാകുമെന്ന് ഒമ്രാൻ ഗ്രൂപ്പിലെ അസറ്റ് മാനേജർ സുൽത്താൻ ബിൻ സുലൈമാൻ അൽ ഖുദൂരി പറഞ്ഞു.
ജുലൈ 24 വരെയാണ് പരിപാടി. ബര് അല്‍ ഹിക്മാനില്‍ നിന്ന് ആരംഭിച്ച് റാസ് അല്‍ ഹദ്ദില്‍ അവസാനിക്കുന്ന രീതിയിലാണ് ഫെസ്റ്റിവല്‍ ക്രമീകരണം. ഒമാനിലെ ഏറ്റവും മനോഹരമായ തീരപ്രദേശത്താണ് ഫെസ്റ്റിവൽ നടക്കുന്നത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാകും ഫെസ്റ്റിവല്‍. ഭൂമിശാസ്ത്രപരമായ വ്യാപ്തി ഇതില്‍ പ്രധാനമാണ്. വികസിന രൂപത്തിലുള്ള ഇവന്റ് ഫോര്‍മാറ്റ് കൂടുതല്‍ അന്താരാഷ്ട്ര അത്ലറ്റുകളെ ആകര്‍ഷിക്കും. ഒമാന്റെ തീരദേശപരിസ്ഥിതിയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ ടൂറിസം അനുഭവം ഫെസ്റ്റിവല്‍ സമ്മാനിക്കും. വിനോദസഞ്ചാരഅനുഭവങ്ങള് വൈവിധ്യവത്കരിക്കുന്നതിനും ഒമാന്റെ അസാധാരണമായ പ്രകൃതിസൗന്ദര്യസാധ്യതകള് ഉപയോഗപ്പെടുത്തുന്നതിനുമുള്ള ഒമ്രാന് ഗ്രൂപ്പിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് കൈറ്റ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്.
കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഡൗണ്വൈന്ഡറിന് ലഭിച്ച മികച്ച സ്വീകാര്യത ഇത്തവണ ഫെസ്റ്റിവലിനെ വിപുലീകരിക്കുന്നതിന് പ്രേരകമായെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ സമുദ്ര കായികവിനോദവികസനത്തില് കൈറ്റ് ഫെസ്റ്റിവല്‍ ഒരു പ്രധാന നായികക്കല്ലാകുമെന്ന് ഒമാന്‍ സെയിലിലെ ഇവന്റ് സ്പെഷലിസ്റ്റ് ഷൈമ സഈദ് അല്‍ അസ്മി പറഞ്ഞു.
പാരിസ്ഥിതിക വൈവിധ്യം മുതല്‍ അനുകൂലമായ കാറ്റും കാലാവസ്ഥയും വരെയുള്ള രാജ്യത്തിന്റെ അനുയോജ്യമായ തീരദേശസാഹചര്യങ്ങളെയും അവര്‍ ചൂണ്ടിക്കാണിച്ചു. രാജ്യാന്തര കൈറ്റ് സൈഫര്മാരുടെ പങ്കാളിത്തം ഫെസ്റ്റിവലിന് പുതിയ മാനം നല്‍കും. ജലത്തെ അടിസ്ഥാനമാക്കിയുള്ള സാഹസിക കായിക ടൂറിസത്തില്‍ ഒമാന്റെ സ്ഥാനം ഇതുവഴി ഉയരുമെന്നും ഷൈമ സഈദ് അല്‍ അസ്മി പറഞ്ഞു.
ബാര്‍ അല്‍ ഹിക്മാന്‍ മുതല്‍ മസീറ ദ്വീപ് വരെ, മസീറയില്നിന്ന് റാസ് അല്‍ റുവൈസ് വരെ, പിങ്ക് ലഗൂണുകളില്നിന്ന് അല്‍ അശ്ഖറ വരെ, റാസ് അല്‍ ജിന്‍സില്‍നിന്ന് റാസ് അല്‍ ഹദ്ദ് വരെ എന്നിങ്ങനെ നാല് ഘട്ടങ്ങളിലായി നടക്കുന്ന മള്‍ട്ടി സ്റ്റേജ് ഡൗണ്‍വൈന്‍ഡര്‍ റേസ് ഉള്‍പ്പെടെ നിരവധി മത്സരങ്ങളും ഫെസ്റ്റിവലിൽ നടക്കും.
കൂടാതെ സാംസ്കാരിക, വിനോദ പ്രവർത്തനങ്ങൾക്കൊപ്പം കൈറ്റ്സർഫിങ് മത്സരങ്ങളുമുണ്ടാകും. വിസിറ്റ് ഒമാൻ, ഒമാൻ അഡ്വഞ്ചേഴ്സ് സെന്റർ എന്നിവയാണ് ഫെസ്റ്റിവലിനെ പിന്തുണക്കുന്നത്. പരിപാടികളുടെ ഷെഡ്യൂളുകളെക്കുറിച്ചും പൊതുജനങ്ങൾക്കുള്ള പ്രവേശനത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ omankitefestival.omൽ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.