തീമഴപെയ്ത ആകാശം; ഒടുവിൽ ആശ്വാസത്തിൻെറ രാത്രി
text_fieldsദോഹ: തീ പോലെ പ്രത്യക്ഷപ്പെട്ട മിസൈലുകളും, അവയെ വീഴ്ത്താനായി തൊടുത്ത മിസൈൽവേധസംവിധാനങ്ങളുമായി ഭീതിവിതച്ച ആകാശം. തലസ്ഥാന നഗരിയായ ദോഹയിൽ ഇടിമുഴക്കം പോലെ പലയിടങ്ങളിൽ നിന്നും ശബ്ദങ്ങൾ കേട്ടു. ആശങ്കയുടെ മുൾമുനയിൽ നിന്ന ഒരു മണിക്കൂറിനു ശേഷം, ഖത്തർ സാധാരണ നിലയിലെത്തിയതിൻെറ ആശ്വാസത്തിലാണ് പ്രവാസി മലയാളികളും വിവിധ ദേശക്കാരായ താമസക്കാരും ഉൾപ്പെടെ ഇൗ നാട്. യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാനും, മേഖലയുടെ സമാധാനത്തിനും എന്നും മുൻതൂക്കം നൽകി, മധ്യസ്ഥ ശ്രമങ്ങളുമായി നയതന്ത്ര രംഗത്ത് സജീവമായ ഖത്തറിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു തിങ്കളാഴ്ച വൈകുന്നേരത്തെ മണിക്കൂറുകൾ.
ഇറാനും ഇസ്രായേലും തമ്മിലെ ആക്രമണ പ്രത്യാക്രമണവും, ഞായറാഴ്ച പുലർച്ചെ അമേരിക്ക നടത്തിയ ആക്രമണവുമെല്ലാമായി മേഖല സംഘർഷഭരിതമായിരുന്നുവെങ്കിലും ഖത്തർ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ ആധിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ആശ്വാസത്തിൻെറ ആകാശത്ത് ഭീതിയുടെ കാർമേഘം മൂടാൻ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് ഖത്തറിൻെറ വ്യോമ പാത താൽകാലികമായി അടച്ചുകൊണ്ടുള്ള അറിയിപ്പെത്തുന്നത്. 6.30ന് ദുബൈയിലേക്കുള്ള ൈഫ്ല ദുബൈ വിമാനമായിരുന്നു അവസാനമായി പറന്നുയർന്നത്. ന്യൂഡൽഹിയിൽ നിന്നും ദോഹയിലേക്ക് പറന്ന എയർഇന്ത്യ വിമാനം ഖത്തർ വ്യോമപരിതിയിലേക്ക് പ്രവേശിക്കും മുേമ്പ വഴിതിരിച്ചുവിട്ടു. ലോകത്തിൻെറ പലദിക്കിൽ നിന്നും ദോഹയിലേക്ക് പറന്ന പല വിമാനങ്ങളും വഴിതിരിച്ചു വിടുകയോ, പുറപ്പെട്ട ഇടങ്ങളിലേക്ക് തിരിക്കുകയോ ചെയ്തു.
ശേഷം, 45 മിനിറ്റിനു പിന്നാലെയാണ് ദോഹ, അൽ വക്റ, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇടിമുഴക്കംപോലെ ശബ്ദംകേട്ടതായി പലരും പങ്കുവെച്ചുതുടങ്ങുന്നത്. മിനിറ്റുകൾക്കകം ഖത്തറിൻെറ ആകാശത്തേത്ത് ചെറു തീഗോളം പോലെ മിസൈലുകളും പ്രത്യക്ഷമായി. ഇവയെ തടയുന്നതിനായി മിസൈൽ പ്രതിരോധ സംവിധാനങ്ങളും പ്രവർത്തിച്ചുതുടങ്ങിയതോടെ ആകാശം തീ ഗോളങ്ങളാൽ നിറഞ്ഞു. അന്തരീക്ഷത്തിൽ നിന്നു തന്നെ മിസൈലുകളെ തകർക്കുന്നത് നഗ്നനേത്രങ്ങൾകൊണ്ട് ഓരോരുത്തരും കാണുകയായിരുന്നു.
ദോഹ നഗരവും, പ്രധാന റോഡുകളും പതിവുപോലെ തിരക്കിൽ ഒഴുകുേമ്പാഴായിരുന്നു ആകാശത്തെ മിസൈൽ വർഷവും, പ്രതിരോധവും. അരമണിക്കൂറോളം നീണ്ട ഭീതിനിറഞ്ഞ അന്തരീക്ഷത്തിനു പിന്നാലെ, സാമൂഹിക മാധ്യമങ്ങളിൽ മിസൈലുകളും, പ്രതിരോധവും വീഡിയോ ക്ലിപ്പുകളായി നിറഞ്ഞു. ചിലയിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുകിടക്കുന്ന കാഴ്ചകളുമെത്തി.
‘വൈകുന്നേരം ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തിയപ്പോൾ ഉഗ്രശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. ആകാശത്ത് തീഗോളം പോലെ ഓരോന്നായി നീങ്ങുന്ന കാഴ്ചകണ്ട് ഞെട്ടി. ചിലയിടങ്ങളിൽ നിന്ന് ശബ്ദവും കേട്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭയന്നുവെങ്കിലും അധികം വൈകാതെ ആശ്വാസമായി’ -പ്രവാസിയായ കോഴിക്കോട് സ്വദേശി മുഹമ്മദ് അലി ‘ഗൾഫ് മാധ്യമ’ത്തോട് അനുഭവം പങ്കുവെച്ചു.
ദോഹയിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ് ആകാശത്ത് തീഗോളങ്ങൾ പോലെ ഒന്ന് ദൃശ്യമായതെന്ന് മറ്റൊരു പ്രവാസി പങ്കുവെച്ചു. അരമണിക്കൂറോളം നീണ്ടു നിന്ന മിസൈൽ വർഷം പ്രവാസികളിലും സ്വദേശികളിലും ആശങ്ക പടർത്തിയെങ്കിലും എല്ലാം വിജയകരമായി പ്രതിരോധിച്ചുകൊണ്ട് ഖത്തർ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി.
തൊട്ടുപിന്നാലെ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഖത്തർ പ്രതിരോധ മന്ത്രാലയവും, വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. രണ്ടു ഘട്ടങ്ങളിലായി 19 മിസൈലുകളാണ് ഇറാൻെറ വടക്കു നിന്നും വടക്കുപടിഞ്ഞാറു നിന്നുമായി അൽ ഉദൈദ് ലക്ഷ്യമാക്കി തൊടുത്തതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു. ആദ്യ ഘട്ടത്തിലെ ഏഴ് മിലൈസുകളും ഖത്തർ വിജയകരമായി പ്രതിരോധിച്ചു. രണ്ടാം ഘട്ടത്തിൽ ഇറാൻ തൊടുത്ത 12ൽ 11 മിസൈലുകളെയും പ്രതിരോധിക്കാനായി. ഒരെണ്ണം അൽ ഉദൈദ് വ്യോമതാവളത്തിൽ വീണെങ്കിലും ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.