ഖത്തറിന് രാഷ്ട്ര നേതാക്കളുടെ പിന്തുണ
text_fieldsആകാശത്ത് മിസൈൽ വീക്ഷിക്കുന്ന ജനങ്ങൾ (എ.എഫ്.പി)
ദോഹ: അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനുനേരെ ഇറാൻ നടത്തിയ ആക്രമണത്തിന് നേരെ ആഗോള പ്രതിഷേധം. ഇറാൻ ആക്രമണത്തിനെതിരെ പ്രതികരിച്ച ലോക നേതാക്കൾ ഖത്തറിന് പൂർണ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. യു.എ.ഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഫ്രാൻസ്, ഇറ്റലി തുടങ്ങി വിവിധ നേതാക്കൾ പിന്തുണയുമായെത്തി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഖത്തറിന്റെ സുരക്ഷക്ക് ഭീഷണിയായ ആക്രമണം പ്രാദേശിക സംഘർഷം വ്യാപിപ്പിക്കുന്നതുമായ നടപടിയാണെന്ന് നേതാക്കൾ ഓർമിപ്പിച്ചു.
ആക്രമണത്തെ അപലപിച്ച് രംഗത്തുവന്ന ഐക്യരാഷ്ട്ര സഭ, അറബ് ലീഗ് സംഘടനകൾ മേഖലയിൽ സമധാനം നിലനിർത്താൻ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ആക്രമണത്തെ ശക്തമായി അപലപിച്ച സൗദ്യ അറേബ്യ ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും നല്ല അയൽപക്ക ബന്ധത്തെ ബാധിക്കുന്നതാണെന്നും ഒരു സാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ഖത്തറിന് എല്ലാ പിന്തുണയും നൽകുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളുടെ സഹകരണ കൗൺസിലിന്റെ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ഇറാൻ ആക്രമണത്തെ അപലപിച്ചു. ഇത് ഖത്തറിന്റെ പരമാധികാരത്തെയും ജി.സി.സി അംഗരാജ്യങ്ങളുടെയും സുരക്ഷയെയും ബാധിക്കുന്നതാണ്. ഖത്തറിനൊപ്പം കൗൺസിൽ ഉറച്ച് നിലകൊള്ളുമെന്ന് അദ്ദേഹം ആവർത്തിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച യു.എ.ഇ, ഇത് ഖത്തറിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെനും അഭിപ്രായപ്പെട്ടു.
സംഭവത്തിൽ അപലപിച്ച ബഹ്റൈൻ സംഘർഷം ഒഴിവാക്കാണമെന്നും സമാധാനപരമായ മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിപരിക്കണമെന്നും ആവശ്യപ്പെട്ടു. ആക്രമണം സൗഹൃദ നയങ്ങൾക്ക് എതിരാണെന്നും പ്രാദേശിക സംഘർഷം വ്യാപിപ്പിക്കുന്നതുമായ നടപടിയാണെന്ന് ഒമാൻ വ്യക്തമാക്കി. കുവൈത്തും ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ രംഗത്തുവന്നു.
ഖത്തറിന് എക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു -“ഞാൻ ഖത്തറുമായി വലിയ സൗഹൃദത്തിൽ പ്രവർത്തിക്കുന്നു. എല്ലാവരും സംയമനം പാലിക്കണം, സംഘർഷം കുറക്കുകയും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം’’. അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് ശക്തമായി അപലപിച്ചു. മധ്യപൂർവേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിൽ ദുഃഖവും ആശങ്കയും പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം ആരംഭിച്ചത് മുതൽ ഐക്യരാഷ്ട്രസഭ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എല്ലാവരും ആക്രമണം നിർത്തുകയും അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.
ഇറാന്റെ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച ഫലസ്തീൻ ഖത്തർ ജനതക്ക് പിന്തുണയും നൽകി. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിൽക്കണമെന്നും ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഖത്തറിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
ഖത്തറിന് ഐക്യദാർഢ്യവുമായി രംഗത്തുവന്ന ജോർഡൻ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചു. മേഖലയിലെ അപകടകരമായ സംഘർഷത്തിൽ ഈജിപ്ത് വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ഇറാൻ നടത്തിയ ആക്രമണത്തെ അംഗീകരിക്കാനാകില്ലെന്ന് അറബ് പാർലമെന്റ് വിലയിരുത്തി. അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതിന്റെ തെളിവാണിതെന്നും ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗൈത് വ്യക്തമാക്കി.
നെതർലാൻഡ്സ്, മൊറോക്കോ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ, സിറിയ, അൾജീരിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചും ഖത്തറിന് ഐക്യദാർഢ്യവുമായും രംഗത്തുവന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.