1,000 കിലോ പട്ട്, 120 കിലോ സ്വർണനൂൽ, 100 കിലോ വെള്ളി നൂൽ; ‘കിസ്വ’ നിർമിക്കുന്നത് ഏഴിനം തുണികളാൽ
text_fieldsകിസ്വ ഫാക്ടറിയിൽനിന്നുള്ള കാഴ്ചകൾ
മക്ക: ‘കിസ്വ’ നിർമിക്കാൻ ഉപയോഗിക്കുന്നത് ഏഴിനം ഉന്നതതുണിത്തരങ്ങൾ കൊണ്ടാണെന്ന് ഇരുഹറം ജനറൽ പ്രസിഡൻസി വെളിപ്പെടുത്തി. നൂറ്റാണ്ടിലേറെ പഴക്കമുള്ള സൂക്ഷ്മമായ കരകൗശല വൈദഗ്ധ്യത്തിന്റെയും സമർപ്പണത്തിന്റെയും സംയോജനമാണ് കിസ്വ നിർമാണത്തിന് പിന്നിൽ.
സ്വദേശികളായ 200 ജോലിക്കാർ 11 മാസം കൊണ്ടാണ് പണി തീർക്കുന്നത്. പ്ലെയിൻ ഗ്രീൻ സിൽക്ക്, പാറ്റേൺ ഡിസൈനിലുള്ള കറുത്ത സിൽക്ക്, പ്ലെയിൻ ബ്ലാക്ക് സിൽക്ക്, ഇളം ബീജ് കോട്ടൺ ലൈനിങ് ഫാബ്രിക്, പ്ലെയിൻ റെഡ് സിൽക്ക്, പ്ലെയിൻ വൈറ്റ് കോട്ടൺ ഫാബ്രിക്, പാറ്റേൺ ഡിസൈനിലുള്ള പച്ച സിൽക്ക് എന്നിവയാണ് ഈ ഏഴിനം തുണികൾ.
പാറ്റേൺ ഡിസൈനിലുള്ള പച്ച സിൽക്ക് കഅ്ബയുടെ ഉൾഭാഗത്താണ് ഉപയോഗിക്കുന്നത്. ഇത് തന്നെ മദീനയിലെ പ്രവാചകന്റെ ഖബറിടത്തിന്റെ ആവരണമായും ഉപയോഗിക്കുന്നു. 1,000 കിലോഗ്രാം പ്രകൃതിദത്തമായ ശുദ്ധമായ പട്ടും 120 കിലോഗ്രാം സ്വർണ നൂലും 100 വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്വ നെയ്തെടുക്കുന്നത്. കിസ്വ നിർമാണ ചെലവ് രണ്ടേകാൽ കോടി റിയാലാണ്.
കിസ്വ ഫാക്ടറിയിൽ വിപുലമായ സംവിധാനങ്ങളാണുള്ളത്. ഡൈയിങ്, ഓട്ടോമാറ്റിക് നെയ്ത്ത്, ഹാൻഡ് ലൂം തുടങ്ങിയ നെയ്ത്ത് യന്ത്രങ്ങളും പ്രിന്റിങ് പ്രസും എംബ്രോയ്ഡറി മെഷീനും ഉൾപ്പടെ നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളും ഒരിടത്ത് പൂർത്തിയാക്കാനുള്ള മുഴുവൻ സംവിധാനങ്ങളും ഈ പണിശാലയിൽ ഒരുക്കിയിട്ടുണ്ട്. 16 മീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ തുന്നൽ മെഷീനാണ് ഇവിടെയുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.