സൗദിയിൽ ഒരാഴ്ചക്കിടെ 21,134 അനധികൃത താമസക്കാർ അറസ്റ്റിൽ
text_fieldsഅൽഖോബാർ: സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ 21,134 അനധികൃത താമസക്കാർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. നവംബർ 20 മുതൽ 26 വരെ സുരക്ഷ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്. അറസ്റ്റിലായവരിൽ 13,128 പേർ താമസനിയമം ലംഘിച്ചവരും, 4,826 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും, 3,180 പേർ തൊഴിൽനിയമം ലംഘിച്ചവരുമാണ്.
22,071 പേരെ യാത്രാരേഖകൾ നേടുന്നതിനായി അതത് എംബസികൾക്ക് റഫർ ചെയ്തു. 5,078 പേരുടെ യാത്രാബുക്കിങ് നടപടികൾ പൂർത്തിയാകുന്നു. നടപടികളെല്ലാം പൂർത്തിയാക്കി 11,674 പേരെ നാടുകടത്തി. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 1,667 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 42 ശതമാനം യമൻ പൗരന്മാരും 57 ശതമാനം ഇത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്തുനിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിച്ച 31 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമലംഘകർക്ക് ഗതാഗത, താമസ സൗകര്യങ്ങളും തൊഴിലും എന്നിവ നൽകി സഹായിച്ച 14 പേരെയും അറസ്റ്റ് ചെയ്തു. പിടിയിലായ 29,538 പുരുഷന്മാരും 1,553 സ്ത്രീകളും ഉൾപ്പെട്ട 31,091 വിദേശികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുന്നു.
രാജ്യത്തേക്ക് അനധികൃതമായി ആളുകളെ പ്രവേശിപ്പിക്കുന്നവർ, രാജ്യത്തിനുള്ളിൽ ഗതാഗത, താമസസൗകര്യങ്ങളൊരുക്കുന്നവർ, മറ്റ് സഹായങ്ങൾ നൽകുന്നവർ തുടങ്ങിയവർക്കെതിരെ പരമാവധി 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിനായി ഉപയോഗിച്ച വാഹനങ്ങളും താമസത്തിനായി ഉപയോഗിച്ച വീടുകളും കണ്ടുകെട്ടും. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 നമ്പറിലും, രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999, 996 നമ്പറുകളിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

