ഒരാഴ്ചക്കിടെ 22,072 നിയമലംഘകർ പിടിയിൽ; 11,058 പേരെ നാടുകടത്തി
text_fieldsജിദ്ദ: തൊഴിൽ, താമസ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 22,072 നിയമലംഘകർ പിടിയിലായി. ആഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ സുരക്ഷ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 13,833 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസ നിയമം ലംഘിച്ചവരാണ്. 4624 അതിർത്തി സുരക്ഷ നിയമലംഘകരും 3,615 തൊഴിൽ നിയമലംഘകരുമാണ്.
രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,640 പേർ അറസ്റ്റിലായി. ഇവരിൽ 64 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 35 ശതമാനം യമനികളും ഒരു ശതമാനം മറ്റു രാജ്യക്കാരും. അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 48 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 37 പേർ വേറെയും പിടിയിലായിട്ടുണ്ട്.
നിലവിൽ നടപടികൾ നേരിടുന്ന 23,630 നിയമലംഘകരിൽ 20,601 പുരുഷന്മാരും 3,029 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 11,058 പേരെ നാടുകടത്തി. 16,162 പേരെ അവരുടെ യാത്ര രേഖകൾ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 3,136 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയാറെടുപ്പിലാണ്. അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്ര സൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.