ഒരുക്കം വിലയിരുത്തി ഹജ്ജ്-ഉംറ സ്ഥിരം സമിതി
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായുള്ള ഒരുക്കവും വിവിധ വകുപ്പുകളുടെ സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി ഹജ്ജ്-ഉംറ സ്ഥിരം സമിതി അവലോകന യോഗം ചേർന്നു. മക്ക ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ ഖാലിദ് അൽ ഫൈസലിെൻറ നിർദേശപ്രകാരം, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാലിെൻറ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്.
തീർഥാടകർക്കായി പുണ്യസ്ഥലങ്ങളിൽ നടപ്പാക്കുന്ന വിവിധ പ്രവർത്തന പദ്ധതികൾ, മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. കൂടാതെ, മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും നടന്നുവരുന്ന വികസന പദ്ധതികളുടെ പുരോഗതിയും സമിതി വിലയിരുത്തി.
മക്കയിലെത്തുന്ന തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ പൂർണമായ ഏകോപനത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കണമെന്ന് അമീർ സഊദ് ബിൻ മിഷാൽ നിർദേശിച്ചു. ഹജ്ജ് തയ്യാറെടുപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിർദേശം കർശനമായി പാലിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഹജ്ജ് കർമങ്ങൾക്ക് ശേഷം തീർഥാടകരുടെ മടക്കയാത്ര സുഗമമാക്കുന്നതിനുള്ള നടപടികളും, അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളും യോഗത്തിെൻറ പരിഗണനയിൽ വന്നു. വരാനിരിക്കുന്ന ഹജ്ജ് സീസണിൽ തീർഥാടകർക്ക് തങ്ങളുടെ ആരാധന കർമങ്ങൾ അതീവ സുരക്ഷിതമായും ആശ്വാസത്തോടെയും നിർവഹിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഹജ്ജ്-ഉംറ സ്ഥിരം സമിതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

