സൗദിയിൽ ഇരട്ടക്കുട്ടികളടക്കം മൂന്ന് മക്കളെ കൊലപ്പെടുത്തി ഇന്ത്യൻ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsകൊല്ലപ്പെട്ട കുഞ്ഞുങ്ങൾ
അൽകോബാർ: അൽകോബാറിലെ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ അതിക്രൂരമായി കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലുങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് കൊടുംപാതകം ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ആറ് വയസുള്ള ഇരട്ടക്കുട്ടികളായ സാദിഖ് അഹമ്മദ് മുഹമ്മദ്, ആദിൽ അഹമ്മദ് മുഹമ്മദ്, മൂന്ന് വയസുകാരൻ യുസുഫ് അഹമ്മദ് മുഹമ്മദ് എന്നീ കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
ബാത് ടബ്ബിൽ വെള്ളം നിറച്ച് മക്കളെ ഓരോരുത്തരെയായി മുക്കികൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഇവർ തെന്നിവീണതോടെ ബോധരഹിതയായതായി ഇവർ പോലീസിനോട് പറഞ്ഞു. ഇതോടെയാണ് മരണത്തിൽ നിന്ന് രക്ഷപെട്ടത്. പ്രവാസസമൂഹത്തെ ആകെ നടുക്കിയ സംഭവം ചെവ്വാഴ്ച വൈകീട്ടാണ് നടന്നത്. ജോലികഴിഞ്ഞെത്തിയ ഇവരുടെ ഭർത്താവ് മുഹമ്മദ് ഷാനവാസ് നിരന്തരമായി കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് അബോധാവസ്ഥയിൽ നിന്ന് ഉണർന്നതെന്ന് ഇവർ പോലീസിന് മൊഴി നൽകി.
സൗദി റെഡ്ക്രസൻറ് സംഭവ സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ദമ്മാമിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾക്കായി യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
ദീർഘകാലമായി പ്രവാസിയായ മുഹമ്മദ് ഷാനവസ് എട്ട് മാസങ്ങൾക്ക് മുമ്പാണ് കുടുംബത്തെ സന്ദർശക വിസയിൽ സൗദിയിലേക്ക് കൊണ്ടുവന്നത്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സൈദ ഹുമൈറ അംറീൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിൽസ തേടിയിരുന്നതായി ഭർത്താവ് പറഞ്ഞു. അതേസമയം ജീവിതത്തിലെ ഒറ്റപ്പെടലും, നിരാശയുമാണ് ഇത്തരത്തിൽ കടുംകൈ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഇവരുടെ വിശദീകരണം. പിഞ്ചു കുഞ്ഞുങ്ങളുടെ മരണം പ്രവാസസമൂഹത്തെ ആകമാനം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.