വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റം: സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി പ്രതിഷേധിച്ചു
text_fieldsയാംബു: അധിനിവിഷ്ട ഫലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ തുടരുന്ന കുടിയേറ്റ പ്രവർത്തനങ്ങളെ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചു. വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റം വ്യാപിപ്പിക്കുന്നതിനായി ഇസ്രായേൽ നടപ്പാക്കാൻ ശ്രമിക്കുന്ന അതീവ വിവാദപരമായ ‘ഇ-1 സെറ്റിൽമെൻറ് പദ്ധതി’ ഉടനടി നിർത്തിവെക്കണമെന്ന് സൗദി അറേബ്യ, ജോർഡാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായി ആവശ്യപ്പെട്ടു.
ഇസ്രായേലിെൻറ ഏകപക്ഷീയവും അനധികൃതവുമായ ഈ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് എട്ട് രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന വ്യക്തമാക്കി. ‘ഇ-1’ പദ്ധതിയെയും അതിനോടനുബന്ധിച്ചുള്ള എല്ലാ കുടിയേറ്റ നിർമാണങ്ങളെയും ശക്തമായി നിരാകരിക്കുന്നതായി അവർ അറിയിച്ചു.
ഇസ്രായേൽ അധികാരികളുടെ പിന്തുണയോടെ കുടിയേറ്റക്കാർ ഫലസ്തീൻ ജനതക്കും അവരുടെ സ്വത്തുക്കൾക്കും നേരെ നടത്തുന്ന അതിക്രമങ്ങളെയും ലംഘനങ്ങളെയും യോഗം അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്ക് വിരുദ്ധമായ ഇത്തരം നടപടികൾ പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിനും സുരക്ഷക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്.
ഫലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശം സംരക്ഷിച്ചുകൊണ്ടും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടും മാത്രമേ മേഖലയിൽ ശാശ്വത നീതിയും സമാധാനവും പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നും, അന്താരാഷ്ട്ര തത്ത്വങ്ങൾക്കനുസൃതമായുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് ഇതിനുള്ള ഏക മാർഗമെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 1,200-ലധികം പുതിയ വീടുകൾ നിർമിക്കാനുള്ള നടപടികളുമായി ഇസ്രായേൽ മുന്നോട്ടുപോകുന്നതിനെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, ജർമനി എന്നീ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേലിെൻറ ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു.
കഴിഞ്ഞ വർഷം ഇസ്രായേൽ ഭരണകൂടം അനുമതി നൽകിയ ഇ-1 പദ്ധതി നടപ്പായാൽ, ഫലസ്തീനികൾക്ക് ഭൂരിപക്ഷമുള്ളതും ഇസ്രായേൽ അനധികൃതമായി പിടിച്ചടക്കിയതുമായ കിഴക്കൻ ജറുസലേം വെസ്റ്റ് ബാങ്കിലെ മറ്റു ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് പൂർണമായും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

