മധ്യപൗരസ്ത്യ മേഖലക്ക് ഭീഷണിയെന്ന് സംയുക്ത പ്രസ്താവന; ഇസ്രായേലി ആക്രമണത്തിനെതിരെ അറബ്, ഇസ്ലാമിക രാജ്യങ്ങൾ
text_fieldsറിയാദ്: ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ്, ഇസ്ലാമിക രാജ്യങ്ങൾ അപലപിച്ചു. ഇത് മധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്. സംഘർഷം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ മേഖലയിൽ തുടരുന്ന അപകടകരമായ സ്ഥിതിഗതികളിൽ രാജ്യങ്ങൾ ഒറ്റസ്വരത്തിൽ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തലും സമഗ്രമായ ശാന്തതയും കൈവരിക്കുന്നതിന് സംഘർഷം ലഘൂകരിക്കണമെന്ന് ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സൗദി, ഈജിപ്ത്, ജോർഡാൻ, യു.എ.ഇ, പാകിസ്താൻ, ബഹ്റൈൻ, ബ്രൂണൈ ദാറുസ്സലാം, തുർക്കിയ, ചാഡ്, അൾജീരിയ, മോറോസ്, ജിബൂട്ടി, സുഡാൻ, സൊമാലിയ, ഇറാഖ്, ഒമാൻ, ഖത്തർ, കുവൈത്ത്, ലിബിയ, മൗറിതാനിയ എന്നീ രാജ്യങ്ങളുടെ മന്ത്രിമാരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
ഈ മാസം 13 മുതൽ ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും യു.എൻ ചാർട്ടറിന്റെ തത്ത്വങ്ങളെയും ലംഘിക്കുന്ന സമീപനത്തെയും അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കണം. നല്ല അയൽപക്ക ബന്ധം സംബന്ധിച്ച തത്ത്വങ്ങളെ മാനിക്കണം. തർക്കങ്ങളിൽ സമാധാനപരമായ പരിഹാരത്തിനുള്ള ശ്രമമാണ് തുടരേണ്ടതെന്നും പ്രസ്താവന ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസൃതമായി ആണവായുധങ്ങളും മറ്റ് കൂട്ട നശീകരണ ആയുധങ്ങളും ഇല്ലാത്ത ഒരു മേഖലയായി മധ്യപൗരസ്ത്യ മേഖലയെ പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രിമാർ സൂചിപ്പിച്ചു. മേഖലയിലെ എല്ലാ രാജ്യങ്ങളോടും ആണവായുധ വ്യാപന നിരോധന ഉടമ്പടിയിൽ ചേരാൻ അവർ അഭ്യർഥിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സുരക്ഷ മാനദണ്ഡങ്ങൾ പ്രകാരം സ്ഥാപിക്കപ്പെട്ട ആണവ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നത് 1949-ലെ ജനീവ കൺവെൻഷൻ പ്രകാരമുള്ള അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത്തരം നടപടികളെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല.
ഇറാന്റെ ആണവ പദ്ധതിയിൽ സുസ്ഥിരമായ ഒരു കരാറിലെത്താനുള്ള ഏക മാർഗമെന്ന നിലയിൽ എത്രയും വേഗം ചർച്ചകൾ പുനരാരംഭിക്കണമെന്ന് വിദേശകാര്യ മന്ത്രിമാർ ഏകസ്വരത്തിൽ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി രാജ്യാന്തര ജലപാതകളിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. സമുദ്ര സുരക്ഷക്ക് ഭീഷണിയാകുന്ന ഏതൊന്നിനെയും തടയണം. പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഏക മാർഗം നയതന്ത്ര പരിഹാരങ്ങളും സംഭാഷണങ്ങളുമാണ്. സൈനിക നടപടികൾ പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായകമാകില്ലെന്നും വിദേശകാര്യ മന്ത്രിമാർ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.