ഊഷ്മള ആതിഥ്യത്തിൽ മനം നിറഞ്ഞ് തീർഥാടകർ മടങ്ങുന്നു
text_fieldsതബൂക്കിലെ ഹാലത്ത് അമ്മാർ കവാടത്തിലൂടെ റോഡ് മാർഗം മടങ്ങുന്ന തീർഥാടകർക്ക് ഖുർആൻ സമ്മാനിക്കുന്നു
മക്ക: സൗദി അറേബ്യയുടെ ഊഷ്മള ആഥിത്യത്തിൽ മനം നിറഞ്ഞും സമാധാനപൂർവം ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞതിൽ ആത്മസായൂജ്യമടഞ്ഞും തീർഥാടകർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നു. മുൻ വർഷങ്ങളിൽനിന്നും ഭിന്നമായി ആധുനിക സാങ്കേതിക വിദ്യകളും എ.ഐ സംവിധാനവും ഉപയോഗിച്ചും വൻതോതിൽ സൗദി സന്നദ്ധ പ്രവർത്തകർ അണിനിരന്നും ഹജ്ജ് സേവനം മികവുറ്റതായ ഇത്തവണത്തെ ഹജ്ജ് സീസൺ എല്ലാവരിലും സംതൃപ്തി നിറച്ചു.
തബൂക്കിലെ ഹാലത്ത് അമ്മാർ കവാടത്തിലൂടെ റോഡ് മാർഗം മടങ്ങുന്ന തീർഥാടകർക്ക് ഖുർആൻ സമ്മാനിക്കുന്നു
‘നിയമലംഘകരില്ലാത്ത ഹജ്ജ്’ എന്ന പ്രഖ്യാപിത നയം പൂർണമായും നടപ്പാക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെ സുഗമമായ രീതിയിൽ ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞ സന്തോഷം മുഴുവൻ തീർഥാടകർക്കുമുണ്ട്. ഓരോ തീർഥാടകനും സൗദിയിലെ ഓർമകൾ മനസിൽ സൂക്ഷിക്കാൻ സൽമാൻ രാജാവിന്റെ സമ്മാനമായി ലഭിച്ച ഖുർആന്റെ കോപ്പിയും നെഞ്ചോട് ചേർത്തുപ്പിടിച്ചാണ് മടങ്ങുന്നത്.
തീർഥാടകരുടെ റോഡ് മാർഗമുള്ള തിരിച്ചുപോക്കിന് തബൂക്ക് മേഖലയിലെ ഹാലത്ത് അമ്മാർ അതിർത്തി കവാടത്തിലാണ് തുടക്കം കുറിച്ചത്. തബൂക്ക് ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താന്റെ മേൽനോട്ടത്തിൽ തീർഥാടക സേവനത്തിന് എല്ലാവിധ ഒരുക്കവും ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട്. യാത്രാ നടപടിക്രമങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളെല്ലാം സജ്ജമാണ്. യാത്രയാകുന്ന ഓരോ തീർഥാടകനും സൽമാൻ രാജാവിൽനിന്നുള്ള സമ്മാനമായി ഖുർആന്റെ കോപ്പി ഇവിടെ ലഭ്യമാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.