സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; 2,444 പ്രതികൾ അറസ്റ്റിൽ
text_fieldsജിസാൻ, അസീർ പ്രവിശ്യകളിൽനിന്ന് മയക്കുമരുന്ന് കടത്തിന് പിടിയിലായ പ്രതികൾ
ജിദ്ദ: സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ വൻ മയക്കുമരുന്നു വേട്ട. സൗദി പൗരന്മാരുൾപ്പടെ 2,444 പ്രതികൾ പിടിയിലായി. 1,518 ഇത്യോപ്യൻ പൗരന്മാരും 842 യമനികളും ഏഴ് സുഡാനികളും ആറ് എരിത്രിയക്കാരും മൂന്നു പേർ സൊമാലിയക്കാരും രണ്ട് പാകിസ്താനികളും 33 സൗദി പൗരന്മാരുമാണ് പിടിയിലായതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
തബൂക്ക്, ജിസാൻ, അസീർ, നജ്റാൻ, മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽനിന്നാണ് നിരോധിത ഔഷധ ഗുളികകളും മയക്കുമരുന്ന് ഗുളികകളും കടത്താനുള്ള ശ്രമത്തിലേർപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്തത്. 2,756,806 ആംഫെറ്റാമൈൻ ഗുളികകളും 1,944,230 നിരോധിത ഔഷധ ഗുളികകളും നാല് ടൺ ഹാഷിഷ്, 180 ടൺ ഖാത്ത് എന്നിവയുമാണ് വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടിയത്.
ജിസാൻ, അസീർ പ്രവിശ്യകളിൽനിന്ന് മയക്കുമരുന്ന് കടത്തിന് പിടിയിലായ പ്രതികൾ
സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ദേശീയ സമ്പദ്വ്യവസ്ഥയുടെ വ്യവസ്ഥാപിതത്വവും കൈവരിക്കുന്നതിന് വിവിധ സുരക്ഷ വിഭാഗങ്ങളുടെ കൂട്ടായ ഏകോപനത്തോടെയാണ് മയക്കുമരുന്ന് കടത്ത് ശ്രമങ്ങൾ തടഞ്ഞത്. സൗദിയിലേക്കുള്ള കര, കടൽ അതിർത്തി കവാടങ്ങളിലും വിമാനത്താവളങ്ങളിലും നടത്തിയ ഓപറേഷനുകളിലൂടെയാണ് ഈ ശ്രമങ്ങൾ പരാജയപ്പെടുത്തിയതും പ്രതികളെയും മയക്കുമരുന്നും പിടികൂടിയത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആ വിവരം രാജ്യത്തെ ഏതെങ്കിലും സുരക്ഷ വിഭാഗത്തെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അധികൃതരെയോ അറിയിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർഥിച്ചു. 995 എന്ന നമ്പറിലോ 995@gdnc.gov.sa എന്ന ഇമെയിലിലോ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. ശരിയായ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകും.
അതിനിടെ നജ്റാൻ പ്രവിശ്യയിൽ ഹാഷിഷ് കടത്തിയ കേസിൽ രണ്ട് വിദേശികൾക്ക് വധശിക്ഷ നടപ്പാക്കി. സോമാലിയക്കാരായ മുഹമ്മദ് ഇബ്രാഹീം അബ്ദുല്ല, ഹംസ ഹസ്സൻ ഉമർ ജമല എന്നിവരെ ശിക്ഷക്ക് വിധേയമാക്കിയത്.
മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ ഉറപ്പുവരുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.