എണ്ണ ഇതര കയറ്റുമതിയിൽ സൗദിക്ക് 18 ശതമാനം വളർച്ച
text_fieldsഅൽഖോബാർ: സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതിയിൽ (റീ-എക്സ്പോർട്ടുകൾ ഉൾപ്പെടെ) 2025 ലെ രണ്ടാം പാദത്തിൽ 18 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതിലൂടെ കയറ്റുമതി മൂല്യം 8,800 കോടി റിയാലിലെത്തി. കഴിഞ്ഞ വർഷത്തെ അതേ പാദത്തിലെ 7,400 കോടി റിയാലിനോടാണ് താരതമ്യം. 2025 ജൂൺ മാസത്തിൽ മാത്രം എണ്ണ ഇതര കയറ്റുമതികൾ (റീ-എക്സ്പോർട്ടുകൾ ഉൾപ്പെടെ) 22.1 ശതമാനം വർധിച്ചതായും കണക്ക് വ്യക്തമാക്കുന്നു.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ജി.എ.എസ്.ടി.എ.എസ് ) തിങ്കളാഴ്ച പുറത്തിറക്കിയ അന്തർദേശീയ ചരക്കുവ്യാപാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണ് ഇത്. 2025ലെ രണ്ടാം പാദത്തിൽ എണ്ണ ഇതര ദേശീയ കയറ്റുമതികൾ 5.6 ശതമാനം ഉയർന്നപ്പോൾ, റീ-എക്സ്പോർട്ടുകൾ 46.2 ശതമാനം വർധിച്ചു.
2025 ജൂൺ മാസത്തിൽ മാത്രം ദേശീയ കയറ്റുമതികൾ 8.4 ശതമാനവും റീ-എക്സ്പോർട്ടുകൾ 60.2 ശതമാനവുമാണ് ഉയർന്നത്. 2025 ജൂണിൽ മൊത്തം ചരക്കു കയറ്റുമതികൾ 3.7 ശതമാനം വർധിച്ചെങ്കിലും എണ്ണ കയറ്റുമതികൾ 2.5 ശതമാനം ഇടിഞ്ഞു. ഇതോടെ മൊത്തം കയറ്റുമതികളിൽ എണ്ണയുടെ വിഹിതം 2024 ജൂണിലെ 74.7 ശതമാനത്തിൽ നിന്ന് 70.2 ശതമാനമായി കുറഞ്ഞു.
2025 ജൂണിൽ വ്യാപാര ലാഭാവശിഷ്ടം കഴിഞ്ഞ വർഷത്തേക്കാൾ 10.6 ശതമാനം മെച്ചപ്പെട്ടു. എണ്ണ ഇതര കയറ്റുമതികളിൽ രാസവസ്തുക്കൾ ആണ് മുൻപന്തിയിൽ. ഇറക്കുമതികളിൽ മെഷീനുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ് മുന്നിൽ. ചൈന സൗദിയുടെ പ്രധാന വ്യാപാര പങ്കാളിയായി തുടരുന്നു. 2025-ലെ രണ്ടാം പാദത്തിൽ മൊത്തം ചരക്കു കയറ്റുമതികൾ കഴിഞ്ഞ വർഷത്തെ അതേ പാദത്തേക്കാൾ 7.3 ശതമാനം കുറഞ്ഞു. ഇതിന് പ്രധാന കാരണം എണ്ണ കയറ്റുമതിയിൽ ഉണ്ടായ 15.8 ശതമാനം ഇടിവാണ്.
ഇതോടെ മൊത്തം കയറ്റുമതികളിൽ എണ്ണയുടെ വിഹിതം 67.9 ശതമാനമായി കുറഞ്ഞു. അതിനൊപ്പം വ്യാപാര ലാഭാവശിഷ്ടം 56.2 ശതമാനം ഇടിഞ്ഞെങ്കിലും എണ്ണ ഇതര കയറ്റുമതികളുടെ ഇറക്കുമതികളോടുള്ള അനുപാതം 37.3 ശതമാനമായി മെച്ചപ്പെട്ടു. ജൂണിലേതുപോലെ രണ്ടാം പാദത്തിലും രാസവസ്തുക്കളും മെഷീനുകളും യഥാക്രമം പ്രധാന കയറ്റുമതിയും ഇറക്കുമതിയുമായി തുടരുകയും ചൈന സൗദിയുടെ മുഖ്യ വ്യാപാര പങ്കാളിയായി നിലനിൽക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.