നയതന്ത്ര പരിഹാരങ്ങൾക്കായി നിലകൊണ്ട് സൗദി അറേബ്യ
text_fieldsറിയാദ്: ഇറാൻ-ഇസ്രായേൽ വിഷയത്തിൽ ഉൾപ്പടെ നയതന്ത്ര പരിഹാരങ്ങളിലൂടെ മേഖലയിൽ സമാധാനം കൊണ്ടുവരിക എന്ന ലക്ഷ്യത്തിലൂന്നിയതാണ് സൗദി അറേബ്യയുടെ നിലപാട്. സംഘർഷം ലഘൂകരിക്കുകയും രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുകയും നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരം കാണുകയും ചെയ്യുക എന്നതിലാണ് ഊന്നൽ. അതേസമയം ഇറാനെതിരായ ഇസ്രായേലിന്റെയും യു.എസിന്റെയും സൈനിക നടപടികളെ പരസ്യമായി അപലപിക്കുകയും ചെയ്തു.
ഇറാന്റെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ജൂൺ 13ന് ഇസ്രായേൽ തുടങ്ങിവെച്ച ആക്രമണങ്ങളെ സൗദി നിരന്തരം അപലപിച്ചു. ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്നും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമെന്നും ഈ നടപടികളെ രാജ്യം കുറ്റപ്പെടുത്തുകയും ചെയ്തു. ജൂൺ 23ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ആക്രമണങ്ങളിൽ സൗദി അറേബ്യ വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്. കൂടുതൽ പ്രാദേശിക അസ്ഥിരത ഒഴിവാക്കാൻ സംയമനം പാലിക്കാനും സംഘർഷം ലഘൂകരിക്കാനും ആവശ്യപ്പെടുകയും ചെയ്തു.
യുദ്ധം തടയുന്നതിനുള്ള നയതന്ത്ര പരിഹാരങ്ങൾക്കായാണ് സൗദി നിലകൊണ്ടത്. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി ആശയവിനിമയം നടത്തി വെടിനിർത്തലിനുള്ള സാധ്യത നേടി. സംഘർഷ പശ്ചാത്തലത്തിൽ മടക്കയാത്ര മുടങ്ങി മക്കയിലും മദീനയിലുമായി കുടുങ്ങിയ 70,000ത്തിലധികം ഇറാനിയൻ ഹജ്ജ് തീർഥാടകർക്ക് സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണം എല്ലാവിധ സഹായവും സൗകര്യങ്ങളും ഒരുക്കി നൽകുകയും സ്വദേശത്തേക്ക് സുരക്ഷിതമായി തിരിച്ചയക്കുകയും ചെയ്തു.
സൈനിക പ്രവർത്തനങ്ങൾക്ക് വ്യോമാതിർത്തി അനുവദിക്കാതെ രാജ്യം നിഷ്പക്ഷത പാലിച്ചതും ശ്രദ്ധേയമായി. ‘വിഷൻ 2030’െൻറ വെളിച്ചത്തിൽ സാമ്പത്തിക സഹകരണത്തിലും സംയോജനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മിഡിൽ ഈസ്റ്റ് മേഖലയെയാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. നിലവിലെ സംഘർഷം ഈ ലക്ഷ്യങ്ങൾക്ക് ഭീഷണിയാണെന്ന കാര്യത്തിൽ മേഖലയിലെ രാജ്യങ്ങളെല്ലാം ഏകാഭിപ്രായക്കാരാണ്.
ശത്രുത അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സഹകരണത്തിനും പ്രത്യേകിച്ച് യു.എൻ രക്ഷാസമിതി ഇടപെടലിനും സൗദി ആഹ്വാനം ചെയ്യുന്നതും അതുകൊണ്ടാണ്. 2023ൽ ചൈനയുടെ മധ്യസ്ഥതയിൽ സൗഹൃദം പുനഃസ്ഥാപിച്ച ശേഷം സഹോദര രാഷ്ട്രമായാണ് സൗദി അറേബ്യ ഇറാനെ കാണുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.