ഇറാനിയൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു; ഇസ്രായേൽ സ്ഥിതിഗതികൾ വഷളാക്കിയെന്ന് സൗദി കിരീടാവകാശി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെശസ്കിയാനും
റിയാദ്: ഇറാനിലെ ഇസ്രായേലി ആക്രമണങ്ങൾ സ്ഥിതിഗതികൾ വഷളാക്കിയെന്നും പ്രതിസന്ധി പരിഹരിക്കാൻ നടക്കുന്ന സംഭാഷണങ്ങളെയും നയതന്ത്ര ശ്രമങ്ങളെയും തടസ്സപ്പെടുത്തിയെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കുറ്റപ്പെടുത്തി. ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെശസ്കിയാനുമായി ഫോണിൽ സംസാരിക്കവേ ഇസ്രായേലിനെതിരായ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി.
തർക്കങ്ങൾ പരിഹരിക്കുന്നതിന് ബലപ്രയോഗം ശരിയായ മാർഗമല്ല. ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ തള്ളിക്കളയുന്നു. തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കുന്നതിനുള്ള അടിസ്ഥാന മാർഗം സംഭാഷണത്തിന്റേതാണ്. ആ വഴിയാണ് സ്വീകരിക്കേണ്ടതെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ഇറാനിയൻ പ്രസിഡന്റിനോടും അവിടുത്തെ ജനതയോടും കിരീടാവകാശി അനുശോചനവും സഹതാപവും അറിയിച്ചു. ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുർബലപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനവുമായ ഈ ആക്രമണങ്ങളെ സൗദി വീണ്ടും അപലപിക്കുന്നുവെന്നതായും കിരീടാവകാശി പറഞ്ഞു.
ഇറാനോടും ജനതയോടും സൗദി കിരീടാവകാശി കാണിച്ച മാന്യമായ വികാരങ്ങൾക്ക് ഇറാൻ പ്രസിഡന്റ് നന്ദി പറഞ്ഞു. ഇസ്രായേലി ആക്രമണത്തെ നിരസിക്കുകയും അപലപിക്കുകയും ചെയ്ത സൗദി അറേബ്യയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു. ഇറാനിയൻ ഹജ്ജ് തീർഥാടകർക്ക് നാട്ടിലേക്ക് മടങ്ങാനാവുന്നതുവരെ ആവശ്യമായ സൗകര്യങ്ങൾ നൽകാൻ സൗദിയിലെ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയ സൽമാൻ രാജാവിന് ഇറാൻ പ്രസിഡന്റ് നന്ദിയും കടപ്പാടും അറിയിച്ചു.ഇറാനെതിരായ ഇസ്രായേലി ആക്രമണത്തിനുശേഷം മേഖലയിലുണ്ടായിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് സൗദി കിരീടാവകാശി തുർക്കിയ പ്രസിഡന്റ് ഉർദുഗാനുമായി ചർച്ച ചെയ്തു. ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പിരിമുറുക്കം കുറക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു.ഇസ്രായേൽ ആക്രമണം പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തടസ്സപ്പെടുത്തിയതായി കിരീടാവകാശി സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.