ഇറാൻ പ്രസിഡന്റുമായി സംസാരിച്ചു; തർക്ക പരിഹാരത്തിന് സംഭാഷണമാണ് മാർഗം –സൗദി കിരീടാവകാശി
text_fieldsറിയാദ്: അഭിപ്രായവ്യത്യാസങ്ങൾ സംഘർഷത്തിലേക്ക് പോകാതിരിക്കാനും പരിഹരിക്കാനുമുള്ള മാർഗം സംഭാഷണമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാനുമായി ഫോണിൽ സംസാരിക്കവേയാണ് നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള സംഭാഷണമാണ് രാജ്യങ്ങൾ തമ്മിലെ പ്രശ്നപരിഹാരത്തിനുള്ള മാർഗമെന്ന സൗദി നിലപാട് വ്യക്തമാക്കിയത്. തർക്കങ്ങൾ തമ്മിൽ പറഞ്ഞ് തീർക്കണം. ചർച്ചയുടെ പാതയെയാണ് സൗദി അറേബ്യ പിന്തുണക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഇറാനിയൻ പ്രസിഡന്റ് സൗദി കിരീടാവകാശിയെ ഫോണിൽ വിളിക്കുകയായിരുന്നു. വെടിനിർത്തൽ കരാറിനെ കിരീടാവകാശി സ്വാഗതം ചെയ്തു. സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനും ഇത് സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗമായി നയതന്ത്ര മാർഗങ്ങളിലൂടെയുള്ള സംഭാഷണത്തെ പിന്തുണക്കുന്നതിൽ സൗദിയുടെ നിലപാട് കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച സൗദി അറേബ്യയുടെ നിലപാടിന് ഇറാന് പ്രസിഡന്റ് നന്ദി പറഞ്ഞു.
മേഖലയില്‍ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ കിരീടാവകാശി വഹിച്ച പങ്ക് വിലമതിക്കുന്നതായും മസ്ഊദ് പെസശ്കിയാന് ആവര്‍ത്തിച്ചു.ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷായ അൽ സുഡാനി, പാക്കിസ്താന് പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ശരീഫ് എന്നിവരും സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെട്ട് മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.