‘ദുബൈ മാളത്തൺ’ വിജയകരം; അടുത്തവർഷം മുതൽ മൂന്നുമാസം
text_fieldsദുബൈ: ആഗസ്റ്റ് മാസത്തിൽ നഗരത്തിലെ മാളുകളിൽ വ്യായാമത്തിന് ഒരുക്കിയ ‘മാളത്തൺ’ സംരംഭം ഉപയോഗപ്പെടുത്തിയത് 40,000ത്തിലേറെ പേർ. എല്ലാ പ്രായത്തിലുമുള്ള വിവിധ രാജ്യക്കാർ പങ്കെടുത്ത പരിപാടിയുടെ വിജയം ദുബൈ മീഡിയാ ഓഫീസാണ് വെളിപ്പെടുത്തിയത്. ഈ വർഷം ആദ്യമായി ആരംഭിച്ച സംരംഭം അടുത്ത വർഷം മുതൽ ജൂൺ 15മുതൽ സെപ്റ്റംബർ 15വരെ മൂന്നു മാസം തുടർച്ചയായി നടത്താനും തീരുമാനിച്ചു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് സംരംഭം വാർഷിക പരിപാടിയാക്കി മാറ്റിയിരിക്കുന്നത്. കൂടുതൽ മാളുകൾ അടുത്ത വർഷം മുതൽ പദ്ധതിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ഒരു മാസം നീണ്ടുനിന്ന സംരംഭം ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ഒരു മാൾ റൺ പരിപാടി എന്ന നിലയിൽ ഗിന്നസ് ലോക റെക്കോർഡ് കൈവരിച്ചിരുന്നു.
വേനൽകാലത്ത് പുറത്തിറങ്ങി വ്യായാമം ചെയ്യുന്നതിനുള്ള പ്രയാസം ലഘൂകരിക്കുന്ന സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ആദ്യദിനം മുതൽ ലഭിച്ചിരുന്നത്. രാവിലെ 7മുതൽ 10വരെയാണ് മാളുകളിൽ വ്യായാമത്തിന് വേദിയൊരുക്കിയത്. ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെന്‍റർ ദേര, സിറ്റി സെന്‍റർ മിർദിഫ്, മാൾ ഓഫ് എമിറേറ്റ്സ്, ദുദൈ മറീന മാൾ, ദ സപ്രിങ്സ് സൂഖ്, ദുബൈ ഫെസ്റ്റിവൽ സിറ്റി, ഫെസ്റ്റിവൽ പ്ലാസ എന്നിവിടങ്ങളിലാണ് ഇത്തവണ മാളത്തൺ നടന്നത്.
പ്രതിരോധ മന്ത്രാലയം ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തിയ സംരംഭം, യുവാക്കൾ, മുതിർന്ന പൗരന്മാർ, താമസക്കാർ, കുട്ടികൾ, ഷോപ്പിങ് മാൾ ജീവനക്കാർ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യംവെച്ചാണ് നടപ്പിലാക്കിയത്.
ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എമിറേറ്റിലെ മാളുകളുമായി സഹകരിച്ച് ‘വാക്ക് ഫോർ ബെറ്റർ ഹെൽത്ത്’ പരിപാടിയും സംരംഭത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ശൈഖ് ഹംദാന്‍റെ ആഹ്വാനത്തിൽ എല്ലാ വർഷവും ശൈത്യകാലത്ത് ദുബൈയിൽ നടന്നുവരുന്ന ദുബൈ ഫിറ്റ്നസ് ചാലഞ്ചിൽ ലക്ഷക്കണക്കിന് താമസക്കാരാണ് പങ്കെടുക്കാറുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.