ഷാർജ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രതിമാസം 20,000 ദിർഹം അലവൻസ്
text_fieldsഷാർജ: ഷാർജ സർക്കാർ ജീവനക്കാർക്കും മറ്റ് വിവിധ വിഭാഗങ്ങൾക്കുമായി പ്രതിമാസം 20,000 ദിർഹം കുറഞ്ഞ ജീവനോപാധി അലവൻസായി അനുവദിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതിക്കായി പ്രതിവർഷം 118 കോടിയിലധികം ദിർഹമാണ് വകയിരുത്തിയിരിക്കുന്നത്. സ്വദേശി കുടുംബങ്ങളുടെ പ്രതിമാസ ജീവിതച്ചെലവുകളും ആവശ്യങ്ങളും മുൻനിർത്തി നടത്തിയ സമഗ്ര പഠനത്തിന് ശേഷമാണ് ഈ തീരുമാനം.
സാമൂഹിക ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള 6,652 കുടുംബങ്ങൾക്ക് ഈ തീരുമാനം നേരിട്ട് പ്രയോജനം ചെയ്യും. ഷാർജ സർവീസിൽ നിന്ന് വിരമിച്ച 2,251 പെൻഷൻകാർക്കും, മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച 5,300 സ്വദേശി പൗരന്മാർക്കും സപ്ലിമെന്ററി ഗ്രാന്റുകളായി ഈ തുക ലഭിക്കും. കൂടാതെ, ഷാർജ സർക്കാറിലെ 17,776 ജീവനക്കാരുടെ വേതന ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനായി മാത്രം പ്രതിവർഷം 72 കോടിയിലധികം ദിർഹം മാറ്റിവെക്കും.
സ്വദേശി പൗരന്മാരുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കാൻ നിരവധി നടപടികളാണ് ഷാർജ ഭരണാധികാരി സ്വീകരിച്ചു വരുന്നത്. ഈ വർഷം മാത്രം ആയിരത്തിലധികം സ്വദേശികൾക്ക് ഷാർജ സർക്കാരിൽ ജോലി നൽകിയിട്ടുണ്ട്. തൊഴിൽരഹിതരായ യുവാക്കൾക്കുള്ള പരിശീലന കാലയളവിൽ പ്രതിമാസം 6,000 ദിർഹം സ്റ്റൈപ്പൻഡ് നൽകുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. സർവീസിലുള്ള ജീവനക്കാർക്ക് പ്രൊമോഷനുകളും പുതിയ ശമ്പള സ്കെയിലുകളും മുമ്പും അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്.
ജീവനക്കാർക്ക് പുറമെ വിദ്യാർഥികളുടെ ക്ഷേമത്തിലും ഷാർജ ഭരണാധികാരി പ്രത്യേക ശ്രദ്ധ നൽകുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി 4,434 സ്വദേശി വിദ്യാർഥികൾക്ക് അടുത്തിടെ സ്കോളർഷിപ്പുകൾ അനുവദിച്ചിരുന്നു. കൂടാതെ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഷാർജയിലെ സുഡാനീസ് സ്കൂളിലെ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കരുതെന്നും നേരത്തെ വാങ്ങിയ ഫീസ് തിരികെ നൽകണമെന്നും അദ്ദേഹം അടുത്തിടെ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

