വിജയഗാഥ അഥവാ രവിയുഗം
text_fieldsഡോ. ബി. രവി പിള്ള ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയിൽനിന്ന് ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ സ്വീകരിക്കുന്നു
നിഴലാകാതെ വെളിച്ചമായി മാത്രം തീരുന്ന അപൂർവം ചില മനുഷ്യരുണ്ട്. അതെത്ര ഇരുട്ടായാലും തിളക്കോത്തോടെയും,പ്രസരിപ്പോടെയും തുടരും. അത്തരമൊരു പ്രകാശ പ്രതിഭാസമാണ് ഡോ. ബി. രവി പിള്ള. സാധാരണത്വത്തിൽ നിന്ന് അസാധാരണ യുഗം സൃഷ്ടിച്ചെടുത്ത യുഗ പുരുഷൻ. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പൂർണതയിലൂടെ നേടിയെടുത്ത അമൂല്യ സംരഭങ്ങളുടെ വിജയ ഗാഥക്ക് ആർ.പി ഗ്രൂപ് ഓഫ് കമ്പനിയെന്ന നാമധേയവും. 17ാം വയസ്സു മുതലാണ് സംരഭങ്ങളുടെ ആദ്യപടി ചവിട്ടിത്തുടങ്ങിയത്. യുവത്വത്തിന്റെ പ്രസരിപ്പിലും വീഴാനൊരുങ്ങിയപ്പോഴും തളരാനൊരുക്കമല്ലാത്ത ആത്മവീര്യം ആ ജീവിതത്തിലാകെ ഇന്നും ഉയർന്നു നിൽക്കുന്നുണ്ട്. ആ ചെറു ജ്വാലയാണ് ഇന്നും കെടാ വെളിച്ചമായി നിറഞ്ഞു നിൽക്കുന്നത്.
ഡോ. ബി. രവി പിള്ള
ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളെ ചിറകിലേറ്റി, ലോകം കീഴടക്കിയ ആ ജീവിത പ്രയാണം ഒരു യുഗരാഗമായി ലോകം വാഴ്ത്തുന്നത് വ്യവസായ രംഗത്തെ വളർച്ച കണ്ട് കൊണ്ട് മാത്രമല്ല, മനുഷ്യത്വത്തിന്റെയും മാനവികതയുടെയും പര്യായമായി അപരനെ ചേർത്തു പിടിച്ച കരുതൽ കൊണ്ടുമാണ്. വളർച്ചയുടെ ഉന്നതങ്ങളിലിരിക്കുമ്പോഴും കൈവിടാതെ തുടരുന്ന ആ പ്രയാണം രവി പിള്ളയെ കൂടുതൽ വ്യത്യസ്തനാക്കുന്നുണ്ട്. അനേകായിരം മനുഷ്യർക്ക് തൊഴിലൊരുക്കുന്നതിൽ അപൂർവ ആനന്ദം കണ്ടെത്തിയും, തന്റെ ജീവിതത്തിലെ വിജയ വക്താക്കളായി തൊഴിലാളികളെ പ്രഖ്യാപിച്ചും, സ്നേഹത്തണലൊരുക്കിയും പരിപാലിക്കുന്ന പെരുമയും ആ യുഗരാഗത്തിലെ മനോര ഗീതങ്ങളാണ്. ഓയിൽ ആൻഡ് ഗ്യാസ്, കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി, വിദ്യാഭ്യാസം, ഐ.ടി തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ പരന്നുകിടക്കുന്ന വ്യവസായ സാമ്രാജ്യത്തിനുടമയാണദ്ദേഹം.
അറേബ്യൻ നാടുകളെ തേടി
സ്വപ്നങ്ങളെ ചിറകിലേറ്റി, ലോകം കീഴടക്കാനൊരുങ്ങിയിറങ്ങുകയായിരുന്നു രവി പിള്ള. 1978ലാണ് സൗദിയിലെ അൽ ഖോബാറിലെത്തുന്നത്. ശേഷം സ്വദേശി പൗരന്മാരുമായി ബന്ധം സ്ഥാപിച്ചു തുടങ്ങി. മലയാളികളായി അക്കാലത്ത് അടുപ്പമുള്ളവരൊന്നും അന്ന് അവിടെയില്ലായിരുന്നു. പക്ഷേ ദൃഢനിശ്ചയവും ആത്മവിശ്വാസവും അദ്ദേഹത്തെ നല്ലൊരു പാർട്ണറെ കണ്ടെത്തുന്നതിലെത്തിച്ചു. അദ്ദേഹത്തോടൊപ്പം രണ്ട് വർഷത്തിനുള്ളിൽ 150 ജോലിക്കാരുമായി നാസർ എസ്.എൽ ഹജ് രി കോർപ്പറേഷൻ (എൻ.എസ്.എച്ച്) കൺസ്ട്രക്ഷൻ മേഖലക്ക് തുടക്കം കുറിച്ചു.
വിദേശ രാജ്യങ്ങളുടെ പദ്ധതികളുടെ നിർമാണത്തിലാണ് തുടക്കം. ഫ്രഞ്ച് ഡിഫൻസിന്റെ പ്രൊജക്ടും എംബസിയുടെ സബ് കോൺട്രാക്ടും എൻ.എസ്.എച്ചിനായിരുന്നു. തികഞ്ഞ ദൈവ വിശ്വാസവും വിശ്വസ്തതയും സത്യസന്ധതയും മുതൽ കൂട്ടുള്ള രവി പിള്ളക്ക് പിന്നീട് വളർച്ചയുടെ നാളുകളായിരുന്നു. തന്നെ ഇന്നറിയപ്പെടുന്ന താനാക്കിയത് അൽ ഖോബാറും സൗദിയുമാണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
2000ത്തിന് ശേഷമാണ് ബഹ്റൈനിലേക്കെത്തുന്നത് പിന്നീട് താമസവും ബിസിനസും അവിടേക്ക് മാറ്റപ്പെടുകയായിരുന്നു. ബഹ്റൈനിലെ ഏറ്റവും വലിയ ഓയിൽ കമ്പനിയായ ബാപ്കോ റിഫൈനറിയുടെ കൺസ്ട്രക്ഷൻ ആർ.പി ഗ്രൂപ് ഓഫ് കമ്പനീസിനായിരുന്നു. അതോടെ ബഹ്റൈൻ ഭരണാധികാരികളുടെയും ഗവൺമെന്റിന്റെയും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. പിന്നീട് യു.എ.ഇയിലേക്കും ഖത്തറിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. വിദ്യാഭ്യസം, ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ്, നിർമാണം തുടങ്ങി നിരവധി ബിസിനസ് സംരഭങ്ങൾ അറേബ്യൻ മണ്ണിൽ പടുത്തുയർത്തി. ഇന്ന് പ്രവാസ ലോകത്ത് ഏറ്റവും വലിയ തൊഴിൽ ദാതാക്കളിലൊരാളായി മാറിയിരിക്കയാണ് രവി പിള്ളയും അദ്ദേഹത്തിന്റെ ആർ.പി ഗ്രൂപ്പും.
തൊഴിലാളികളെന്ന അമൂല്യത
ആർ.പി ഗ്രൂപ്പിന് തൊഴിലാളികളെന്നും അമൂല്യരായിരുന്നു. തന്റെ വിജയത്തിനും വളർച്ചക്കുമൊപ്പം തൊഴിലാളികളും വളരുന്നു എന്നതിൽ സൂക്ഷമത പുലർത്തുന്നതിൽ അദ്ദേഹം എന്നും ജാഗ്രത കാട്ടി. വിശ്വസ്ഥരായ ജോലിക്കാരെ കിട്ടിയതാണ് തന്റെ എല്ലാ നേട്ടങ്ങൾക്കും കാരണമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ആദ്യമായി തുടങ്ങിയ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് 150 പേരെ തിരഞ്ഞെടുത്തത് ഇന്ത്യയിൽ നിന്നായിരുന്നു. ഇന്ന് ലോകത്തിന്റെ പല ദേശങ്ങളിൽ നിന്നായി ഒന്നര ലക്ഷത്തോളം തൊഴിലാളികൾക്ക് അന്നദാതാവാണ് അദ്ദേഹം. 40 വർഷത്തിലധികം അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നവരിന്നുമുണ്ട്.
ശമ്പളത്തിന് പുറമെ സഹായ സഹകരണങ്ങളും ഒരു തൊഴിൽ ദാതാവെന്നതിലുപരി തൊഴിലാളികൾക്ക് നൽകിപോരുന്നു. മികച്ച തൊഴിലിടം, സുരക്ഷ, ഭക്ഷണം, താമസം എന്നിവ നൽകുന്നതിൽ ഒരു വിട്ടു വീഴ്ചക്കും അദ്ദേഹമൊരുക്കമല്ലായിരുന്നു. തൊഴിലിടങ്ങളിലെല്ലാം മികച്ച ഭക്ഷണം ഒരുക്കുന്നതോടൊപ്പം വ്യത്യസ്ത രാജ്യങ്ങളിലുള്ള തൊഴിലാളികൾക്കായി അവരുടെ പ്രാദേശിക ഭക്ഷണം നൽകുന്നതിലും ശ്രദ്ധചെലുത്താറുണ്ട്.
വീക്ഷണം വിജയം
വിജയ വഴികളൊരുക്കുന്നതിൽ രവി പിള്ളയുടെ വീക്ഷണങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. ഒരോ പ്രദേശത്തിനും അനുയോജ്യമായ ബിസിനസുകൾ തുടങ്ങുന്നതിൽ അദ്ദേഹം വിജയിച്ചു. റിയൽ എസ്റ്റേറ്റും ഓയിൽ ബിസിനസും വിദ്യാഭ്യാസ സമുച്ചയങ്ങളും പ്രവാസ ലേകത്തെ അദ്ദേഹത്തിന്റെ സംരഭങ്ങളായപ്പോൾ, ഇവിടെ നാട്ടിൽ ടൂറിസത്തിന്റെ അനന്ത സാധ്യതകളെ കണ്ടെത്തി നിക്ഷേപമിറക്കി.
സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും പ്രകൃതി വശ്യതയോടെ സജ്ജമാക്കിയ ആ കാഴ്ചപ്പാടിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വിദേശി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കേരളത്തിന്റെ സൗന്ദര്യത്തെ അദ്ദേഹം തന്റെ റിസോർട്ടുകളിലും മറ്റും ഒരുക്കിയപ്പോൾ അവിടെങ്ങളെല്ലാം മുഖ്യ ആകർഷണ കേന്ദ്രങ്ങളായി മാറുകയായിരുന്നു. ഹോസ്പിറ്റൽ, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, മാളുകൾ എന്നിവയിലും സ്വന്തം നാട്ടിൽ ആർ.പി ഗ്രൂപ്പിന് നിക്ഷേപങ്ങളുണ്ട്.
ജനഹൃദയങ്ങളിൾ എഴുതപ്പെട്ട സ്വാന്തനങ്ങൾ
രവി പിള്ളയുടെ ബിസിനസ് വിജയഗാഥകളെ മാത്രമല്ല ലോകം ബഹുമാനിച്ചതും ആദരിച്ചതും. സാമൂഹിക രംഗത്തെ അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നന്നേക്കുമായി ജനഹൃദയങ്ങളിൾ എഴുതപ്പെട്ടതാണ്. ദുരിത കാലങ്ങളിലൊക്കെ പ്രത്യാശയുടെ സ്നേഹ കരങ്ങൾ നീട്ടിയാണ് അദ്ദേഹം സ്വന്തം നാടിനെ ചേർത്തു പിടിച്ചത്.
2018 ലെ പ്രളയ കാലത്തും 2024 ൽ വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ പെട്ടവർക്കും സഹായ ഹസ്തവുമായി രവി പിള്ളയെത്തിയിരുന്നു. ആർ.പി ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ മറ്റനവധി സാമൂഹിക സ്വാന്തനങ്ങളും രവി പിള്ള ചെയ്യുന്നുണ്ട്. 2075 വരെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ 1500 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാനായി 525 കോടി രൂപയാണ് രവി പിള്ള അക്കാദമി വഴി മാറ്റിവെച്ചത്.
അതിൽ 20 ശതമാനം പ്രവാസി കുടുംബങ്ങൾക്കാണെന്നതാണ് മറ്റൊരു പ്രത്യേകത. ഭാര്യയായ ഗീത പിള്ളയുടെയും മക്കളായ ഗണേഷ് പിള്ളയുടെയും ആരതിയുടെയും സമ്മതത്തോടെയാണ് ഈ ചാരിറ്റി എന്നതാണ് കൗതുകം.
ഇന്നെലകളുടെ തുടക്കം
1953 സെപ്തംബർ രണ്ടിന് കൊല്ലം ചവറയിൽ ജനനം. ചെളിനിറഞ്ഞ പാടങ്ങളുടെ ഓരങ്ങളിൽ നിറഞ്ഞു നിന്ന ബാല്യം. പിതാവ് കർഷകനായിരുന്നു. തന്റെ മകനേയും കർഷകനാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ മകനിലെ നൈപുണ്യത മറ്റൊരു മേഖലയിലാണെന്ന വസ്തുത അദ്ദേഹം മനസ്സിലാക്കുകയും പഠിപ്പിക്കാനൊരുങ്ങുകയുമായിരുന്നു. പ്രീഡിഗ്രി കാലയളവിലാണ് രവി പിള്ള സ്വന്തമായൊരു സംരഭം തുടങ്ങുന്നത്. 10000 രൂപ കടമെടുത്ത് ചിട്ടിക്കമ്പനി നടത്താമെന്ന ആശയം പിറവിയെടുത്തത് 17കാരനായ രവി പിള്ളയുടെ മനസ്സിലാണെന്നതാണ് അത്ഭുതം. ആദ്യ പടി വിജയമായിരുന്നു. ശേഷം ബിരുധം വേണമെന്ന നിശ്ചയത്തിൽ കൊച്ചിയിലേക്ക് കയറി. വൈകുന്നേരങ്ങളിലെ ക്ലാസായിരുന്നു. സഹപാഠികളായി കൊച്ചിൻ റിഫൈനറിയിലെ എൻജിനീയർമാരടക്കം കൂട്ടിനുണ്ട്. ആ ക്ലാസുകളും ബന്ധങ്ങളുമായിരുന്നു പിന്നീട് വഴിത്തിരിവുകളുടെ വിജയത്തുടക്കങ്ങളായത്. സഹപാഠികളെ കൂട്ടി അക്കാലത്ത് ഒരു കൺസ്ട്രക്ഷൻ പദ്ധതിക്ക് തുടക്കമിട്ടു. വിജയകരമായി പോയെങ്കിലും അപ്രതീക്ഷിതമായി വന്ന തൊഴിലാളി സമരത്തിൽ വലഞ്ഞ് അത് ഉപേക്ഷിക്കേണ്ടി വന്നു. അന്യരാജ്യത്ത് പോകരുതെന്നും നാട്ടിൽ തന്നെ വിജയം നേടാമെന്നുമായിരുന്നു ആ കാലത്തെ ചിന്തകൾ. എന്നാൽ പിന്നീട് വിജയത്തിനുള്ള വഴിത്തിരിവ് അന്വേഷിച്ച രവി പിള്ള ബോംബയിലേക്കും അവിടെന്ന് സൗദിയിലേക്കും വണ്ടി കയറി. അതിവിശാലമായി പടർന്നു പന്തലിച്ച രവിയുഗം പിറവിയെടുക്കുന്നത് അവിടെ നിന്നാണ്.
ആദരവുകൾ ബഹുമതികൾ
ബിസിനസ് രംഗത്ത് നൽകിയ അവിസ്മരണീയ സംഭാവനകൾ മുൻനിർത്തി കഴിഞ്ഞ വർഷം ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്. 2010ൽ ഇന്ത്യ ഗവൺമെന്റ് പത്മശ്രീ ബഹുമതി നൽകിയും, 2008ൽ പ്രവാസി ഭാരതീയ സമ്മാൻ നൽകിയും 2003ൽ ഇന്ത്യൻ പ്രധാനമന്ത്രി ഐ.കെ. ഗുജറാൾ ഹിന്ദ് രത്ന അവാർഡ് നൽകിയും ആരദിച്ചിട്ടുണ്ട്. എ.പി.ജെ അബ്ദുൽ കാലാമിന്റെ കൈയിൽ നിന്ന് പ്രശസ്ത ബഹുമതി ഏറ്റു വാങ്ങിയതും അക്കാലത്താണ്.
മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിൽനിന്ന് ഡോ. ബി. രവി പിള്ള പത്മശീ ബഹുമതി ഏറ്റുവാങ്ങുന്നു
2008ലും 2023ലും ലോകതലത്തിൽ സാംസങ് ബെസ്റ്റ് പാർട്ണർ അവാർഡും 2009ൽ എക്സോൺ മൊബൈൽ ബെസ്റ്റ് പാർട്ണർ അവാർഡും രവി പിള്ള സ്വന്തമാക്കിയിട്ടുണ്ട്. അറേബ്യൻ ബിസിനസ് മാഗസിൻ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തനായ നാലാമത്തെ ഇന്ത്യക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. ഫോർബ്സിന്റെ 2024 ലെ ലോക ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ സമ്പന്നരിൽ 69 ാം സ്ഥാനവും അദ്ദേഹത്തിനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.