വിസ തട്ടിപ്പ്; യുവാവിന് 1,65,660 ദിര്‍ഹം തിരികെ നല്‍കാൻ വിധി
text_fieldsഅബൂദബി: വ്യാജ വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് തട്ടിയെടുത്ത 1,65,660 ദിര്‍ഹം തിരിച്ചുനല്‍കാന്‍ ഉത്തരവിട്ട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി. കേസിലെ പ്രതികളായ നാലു പേർ ചേർന്ന് പണം നൽകണമെന്നാണ് കോടതി നിർദേശം. കോടതിയിൽ കേസ് സമര്‍പ്പിച്ച ദിവസം മുതല്‍ പണം നല്‍കുന്ന തീയതി വരെ നാല് ശതമാനം പലിശയും നൽകണം.
കൂടാതെ പരാതിക്കാരന്‍ നേരിട്ട മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പതിനായിരം ദിര്‍ഹം നഷ്ടപരിഹാരവും കോടതിച്ചെലവുകളും നല്‍കാനും പ്രതികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. വിദേശരാജ്യത്തേക്കുള്ള വിസ വാഗ്ദാനം ചെയ്തായിരുന്നു പ്രതികള്‍ പരാതിക്കാരനില്‍ നിന്ന് വൻ തുക തട്ടിയെടുത്തത്. പരാതിക്കാരനുമായി പ്രതികൾ നടത്തിയ സംഭാഷണങ്ങളുടെയും ഇമെയില്‍ സന്ദേശങ്ങളുടെയും തെളിവുകളും പണം കൈമാറിയ ബാങ്ക് രേഖയും പരാതിക്കാരന്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു. കേസിൽ നാലു പ്രതികള്‍ക്കും സമയൻസ് അയച്ചിരുന്നെങ്കിലും ഇവര്‍ കോടതിയിൽ ഹാജരായിരുന്നില്ല. എന്നാല്‍ തെളിവുകള്‍ പരിശോധിച്ച കോടതി പ്രതികൾ കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ ഇവരുടെ അക്കൗണ്ടുകളില്‍ പലപ്പോഴായി നല്‍കിയ പണം മുഴുവനും തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
അതേസമയം കേസിലെ ഒന്നും രണ്ടും പ്രതികള്‍ അബൂദബി ക്രിമിനല്‍ കോടതി നേരത്തെ ശിക്ഷിച്ചിട്ടുള്ള കുറ്റവാളികളാണെന്നു കോടതി കണ്ടെത്തി. ഇരുവര്‍ക്കുമെതിരേ അബൂദബി ക്രിമിനല്‍ കോടതി ഒരു ലക്ഷം ദിര്‍ഹം വീതം പിഴയും കോടതിച്ചെലവും അടക്കമുള്ള ശിക്ഷ നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.