ഹാളണ്ടിന്റെ ഇരട്ടപ്രഹരം; ബ്രസീലിനെ വീഴ്ത്തി നോർവേ ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ
text_fieldsന്യൂജഴ്സി: ചതുരംഗക്കളത്തിലെ നീക്കം പോലെ, 130 വാര നീളമുള്ള പച്ചപ്പുൽ മൈതാനത്ത് പന്തിന്റെയും കളിക്കാരുടെയും ചലനങ്ങൾ മനസ്സിൽ ഗണിച്ച് അടുക്കിലും ചിട്ടയിലും അവതരിപ്പിക്കുന്ന കാർലോ ആഞ്ചലോട്ടിക്ക് അടിമുടി പിഴച്ച ദിനം. അറ്റാക്കിങ് ഗെയിം എന്ന സ്വതസിദ്ധമായ തന്ത്രത്തിൽ നിന്നും, ബ്രസീലിനെ പ്രതിരോധത്തിലേക്ക് വലിച്ചപ്പോൾ നൽകേണ്ടി വന്നത്, നാലു വർഷത്തിനു ശേഷം വീണ്ടുമെത്തിയ ലോകകപ്പ് ഫുട്ബാളിലെ കിരീട സ്വപ്നം.
മിന്നൽപിണർ വേഗത്തിൽ പന്തുകളിക്കുന്ന നോർവേക്ക് മുന്നിൽ, അവസാന മിനിറ്റുകളിലെ പിഴവുകളിലൂടെ മത്സരം അടിയറവെച്ച് ബ്രസീലിന് ലോകകപ്പ് ക്വാർട്ടർ ഫൈനൽ കാണാതെ മടക്കം. നോർവേയുടെ ഗോളടിയന്ത്രം എർലിങ് ഹാലൻഡിന്റെ ഇരട്ട പ്രഹരത്തിൽ നിഷ്പ്രഭമായ ബ്രസീൽ ലോകകപ്പിൽ നിന്നും 2-1ന്റെ തോൽവിയുമായി പുറത്ത്.
ലോകമെങ്ങുമുള്ള ആരാധകർക്ക് കണ്ണീരും നിരാശയും മാത്രം സമ്മാനിച്ച് ലോകകപ്പ് കണക്കു പുസ്തകത്തിൽ വീണ്ടുമൊരു കാനറി ദുരന്തം. 2002ൽ റൊണാൾഡോയും റൊണാൾഡീന്യോയും ഉൾപ്പെടുന്ന താരപ്പട കിരീടം ചൂടിയതിന്റെ ഓർമയിൽ മറ്റൊരു ലോകകപ്പിനായി കാത്തിരിക്കാമെന്ന വാക്കുമായി പന്തുകളിയുടെ മനോഹരമായ മറ്റൊരു തലമുറകൂടി അരങ്ങൊഴിയുന്നു.
ഡോണിന് പിഴച്ചു; പെനാൽറ്റി മിസ്സിൽ തുടക്കം
യുദ്ധഭൂമിയിൽ തോൽവിയും വിജയവും നിർണയിക്കുന്ന തന്ത്രപ്രധാനമായൊരു പിക്കറ്റ് പോസ്റ്റിൽ നിന്നും നിർണായക സമയത്ത് സൈനികൻ പിന്മാറിയാൽ എങ്ങനെയിരിക്കും. അതു തന്നെയായിരുന്നു ബ്രസീൽ-നോർവേ മത്സരത്തിന്റെ രണ്ടാം പകുതി. ആദ്യ പകുതിയിൽ ഹൈപ്രസിങ് ഗെയിമിലൂടെ ബ്രസീൽ ഗോൾമുഖത്തേക്ക് ഇരമ്പിയെത്തിയ നോർവേ താരങ്ങളെ, കത്രികപ്പൂട്ടിൽ തളച്ചിട്ട ആഞ്ചലോട്ടിയുടെ മറുപടി ഫലിച്ചെങ്കിലും രണ്ടാം പകുതിയിൽ കളി പിടിവിട്ടു.
വിനീഷ്യസ് ജൂനിയറും, മത്യാസ് കുഞ്ഞയും ഒപ്പം കസ്മിറോ, മാർട്ടിനെല്ലി, ബ്രൂണോ ഗ്വിമാറസ്, റയാൻ എന്നിവർ ചേർന്ന് നടത്തിയ മുന്നേറ്റങ്ങൾ കളിയുടെ ആദ്യ പകുതി ബ്രസീലിന്റേതാക്കി മാറ്റി. എതിർ പോസ്റ്റിന് മുന്നിൽ ഹാലൻഡ് പന്തില്ലാതെ അലഞ്ഞപ്പോൾ, വിങ്ങിലൂടെ സോർലോത്തും ഒഡെഗാർഡും നടത്തിയ മുന്നേറ്റങ്ങൾ ലക്ഷ്യത്തിലെത്താതെ മുറിഞ്ഞു.
മൂന്നാം മിനിറ്റിൽ സൊർലോത് ബ്രസീൽ വലകുലുക്കി ഇത് തങ്ങളുടെ ദിനമെന്ന് സൂചന നൽകിയെങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ അവസാനിച്ചു. തൊട്ടുപിന്നാലെയാണ് കളിയുടെ ടേണിങ് പോയന്റാവുമെന്നുറപ്പിച്ച പെനാൽറ്റി അവസരം ബ്രസീലിന് ലഭിക്കുന്നത്. 12ാം മിനിറ്റിൽ മത്യാസ് കുഞ്ഞയെ വീഴ്ത്തിയതിന് ലഭിച്ച കിക്കെടുത്തത് വിനീഷ്യസിന് പകരം ബ്രൂണോ ഗ്വിമാറസ്. സമ്മർദങ്ങളാൽ വരിഞ്ഞുമുറുകിയ മുഖവുമായി ഗ്വിമാറസ് തൊടുത്ത ഷോട്ട്, ഗോൾ കീപ്പർ ഒർയാൻ നിലാൻഡ് അനായാസം തട്ടിയകറ്റി. ബ്രസീലിന് നിരാശയും, നോർവേക്ക് ആത്മവിശ്വാസവും പകർന്ന നിമിഷം. ഏതാനും മികച്ച മുന്നേറ്റങ്ങൾ ഇരുനിരയിൽ നിന്നും പിറന്നുവെങ്കിലും ഒന്നാം പകുതി ഗോളില്ലാതെ തന്നെ അവസാനിച്ചു.
കളിമാറ്റിയ സബ്സ്റ്റിറ്റ്യൂഷൻ
രണ്ടാം പകുതിയിൽ കളിമാറ്റാനുറപ്പിച്ചായിരുന്നു ഇരു കോച്ചുമാരുമെത്തിയത്. രണ്ട് വിങ്ങർമാരെയും പിൻവലിച്ച കോച്ച് സോൾബാക്കൻ ഓസ്കാർ ബോബിനെയും, ആന്ദ്രെ ഷെൽഡറപിനെയും കളത്തിലെത്തിച്ചു. മധ്യനിരയുടെ വരവോടെ ആക്രമണത്തിന് മൂർച്ചകൂട്ടുകയായിരുന്നു ലക്ഷ്യം. അധികം വൈകും മുമ്പേ ആഞ്ചലോട്ടി കുഞ്ഞയെ പിൻവലിച്ച് എൻഡ്രികിനെ ഇറക്കി.
കളത്തിലെത്തി ആദ്യസെക്കൻഡിൽതന്നെ ഗോളിലേക്ക് കുതിച്ച എൻഡ്രികിന്റെ നീക്കം കോച്ചിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു. രണ്ടാം ടച്ചിൽ എൻഡ്രികിന്റെ നിയന്ത്രണം തെറ്റിയതിനാൽ മാത്രം ബ്രസീലിന് ഗോളവസരം നഷ്ടമായി. എൻഡ്രികിന്റെ വരവോടെ, പന്തിൽ ബ്രസീൽ മേധാവിത്വം നിലനിർത്തി തുടങ്ങുമ്പോൾ, ആക്രമണത്തിലായിരുന്നു നോർവേ ശ്രദ്ധ. 66ാം മിനിറ്റിൽ ഹാലൻഡിലേക്കൊരു ഗോളവസരമൊരുക്കിയെങ്കിലും ജസ്റ്റ് മിസ്.
വീണ്ടും മാറ്റങ്ങളുമായി ആഞ്ചലോട്ടി. മാർട്ടിനെല്ലിയെ വലിച്ച് സൂപ്പർ ഹീറോ നെയ്മറിനെയെത്തിച്ചു. റയാൻ, ഗ്വിമാറസ് എന്നിവർക്ക് പകരം ഡാനിലോ സാന്റോസും എഡേഴ്സനും.
ഷെൽഡറപിന്റെ വരവിൽ വിങ്ങിലൂടെ പുതു ഊർജത്തിൽ നോർവേ ആക്രമണം തുടങ്ങിയപ്പോഴായിരുന്നു, ഹാലൻഡിനെ മനോഹരമായി തളക്കാൻ മുന്നിൽനിന്ന മാർട്ടിനല്ലിയും ഗ്വിമാറസും കയറുന്നത്. പകരമെത്തിയവർക്ക് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനാവും മുമ്പേ കത്രികപ്പൂട്ട് പിളർത്തി നോർവേ ലീഡ് പിടിച്ചു. 79ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്നും ഷെൽഡെറപ് നൽകിയ ലോങ് ക്രോസിൽ, ഉയർന്നു ചാടിയ ഹാലൻഡിന് പിഴച്ചില്ല. കോട്ടപോലെ കാത്തുസൂക്ഷിച്ച അലിസൺ ബക്കറെയും കീഴടക്കി മഗൽഹാസിനും ഡഗ്ലസ് സാന്റോസിനുമിടയിലൂടെ പന്ത് വലയുടെ വലതുഭാഗത്തേക്ക് അമർന്നു.
ഗാലറിയിലെ മഞ്ഞക്കടലിരമ്പം നിലച്ച നിമിഷം. ലീഡ് വഴങ്ങിയതോടെ ബ്രസീൽ, കെട്ടുപൊട്ടിയ പട്ടം പോലെ ഗതിയില്ലാതെ അലയാൻ ആരംഭിച്ചു. ഒന്നാം ഗോളിന്റെ ആഘോഷമടങ്ങും മുമ്പേ 90ാം മിനിറ്റിൽ വീണ്ടും ഹാലൻഡ്. ഇത്തവണയും വിങ്ങിലൂടെയെത്തിയ ഷെൽഡെറപ് തന്നെ ഗോളിലേക്ക് വഴിയൊരുക്കി. പോസ്റ്റിന് മുന്നിലേക്ക് പന്ത് നൽകുമ്പോൾ ബ്രസീൽ താരങ്ങൾക്കിടയിൽ ഹാലൻഡ് സ്വതന്ത്രൻ. പന്ത് സ്വീകരിച്ച സിറ്റി താരത്തിന് ഗ്രൗണ്ടറിലൂടെ പോസ്റ്റിലേക്ക് വഴിയൊരുക്കാനേയുണ്ടായിരുന്നുള്ളൂ. നോർവേ 2-0ത്തിന് മുന്നിൽ.
ബ്രസീൽ തോൽവിയുറപ്പിച്ച നിമിഷങ്ങൾ. 10 മിനിറ്റുള്ള ഇഞ്ചുറി ടൈമിനെ ജീവന്മരണ പോരാട്ടമാക്കിമാറ്റി. എട്ടാം മിനിറ്റിൽ നെയ്മറിന് പെനാൽറ്റി ഗോളിനുള്ള അവസരമൊരുങ്ങി. കസെമിറോയെ കുത്തി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നെയ്മർ ലക്ഷ്യത്തിലെത്തിച്ച്, വിടവാങ്ങൽ ഗോൾ കുറിച്ചു. പക്ഷേ, ബ്രസീലിന്റെ വിധി തിരുത്താനുള്ള സമയമില്ലായിരുന്നു. അപ്പോഴേക്കും, ഗാറലിയിൽ വെയ്കിങ് ആഘോഷത്തിന് തുടക്കം കുറിച്ചു. ശേഷം, മൈതാനത്തും. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും നോർവേയും തമ്മിൽ ജൂലൈ 12നാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

