ഡോക്ടറേക്കാൾ മികച്ചരീതിയിൽ മെഷീനുകൾ രോഗാവസ്ഥ വിലയിരുത്തുമ്പോൾ....
text_fieldsഅടുത്ത കാലത്ത് കേരള സമൂഹം ഗൗരവമായി ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്നായിരുന്നു ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെയുള്ള ഒരു കുഞ്ഞിന്റെ ജനനവും അത് മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കാതെ പോയതിലുള്ള മാതാപിതാക്കളുടെ വേദനയും. ഈ സംഭവത്തിൽ ഡോക്ടര്‍ക്കെതിരെ നിയമയുദ്ധം നടക്കുകയാണിപ്പോള്‍. സ്‌കാനിങ്ങിലൂടെ ഗർഭസ്ഥശിശുവിന്‍റെ ആരോഗ്യപ്രശ്നങ്ങൾകണ്ടെത്താമെന്നിരിക്കെ അത് സാധിക്കാതെ പോയതിലുള്ള അവരുടെ നിരാശയും ദുഃഖവും നമ്മെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്.
ഇവിടെ ആര്‍ക്കാണ് പിഴവ് പറ്റിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തട്ടെ. ഗര്‍ഭത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുഞ്ഞിന്റെ വളര്‍ച്ച മനസ്സിലാക്കാന്‍ സ്‌കാനിങ് അത്യാവശ്യമാണെന്നും അതില്‍ വീഴ്ചയുണ്ടായാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും നമ്മുടെ നാട്ടിലെ ദമ്പതിമാർക്കറിയാം. എന്നാല്‍ ഈ ജാഗ്രത അവര്‍ സ്വന്തം ആരോഗ്യ കാര്യത്തില്‍ പുലര്‍ത്തുന്നുണ്ടോ? എത്ര പേര്‍ കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധനക്ക് വിധേയമാകാറുണ്ട്.? ഇവിടെയാണ് നമുക്ക് പിഴവ് പറ്റുന്നത്.
ആരോഗ്യത്തോടെ ജീവിക്കുക എന്നത് ഓരോ മനുഷ്യന്റെയും അവകാശമാണ്. എന്നാല്‍ അതിലേക്ക് എത്തിച്ചേരുന്നതിന് എളുപ്പവഴികളില്ല. ആധുനിക വൈദ്യശാസ്ത്രം രോഗചികിത്സയേക്കാള്‍ രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. അത് ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് സഹായകരമാണ്. എന്നാല്‍ രോഗം വരാതെ നോക്കാന്‍ നാമെന്താണ് ചെയ്യേണ്ടത്? ആരോഗ്യകരമായ ഭക്ഷണശീലങ്ങളും കൃത്യമായ വ്യായാമവും വൃത്തിയുള്ള പരിസരങ്ങളും പോലെ പ്രധാനമാണ് കൃത്യമായ ഇടവേളകളിലുള്ള ശരീര പരിശോധനകളും. അവ സ്വയം ചെയ്യുന്നതോടൊപ്പം സംശയം തോന്നിയാല്‍ സാങ്കേതിക വിദ്യയുടെ സഹായവും തേടാം.
രോഗം ഭയജനകമായ അവസ്ഥയായി മാറുന്നത് അത് സൃഷ്ടിക്കുന്ന വേദനകളും ധനനഷ്ടവും സമയനഷ്ടവും മനുഷ്യര്‍ക്ക് താങ്ങാനാവാതെ വരുന്നതുകൊണ്ടാണ്. അതായത് മനുഷ്യന്‍ രോഗത്തേക്കാളും മരണത്തേക്കാളും ഏറെയായി രോഗം സൃഷ്ടിക്കുന്ന വേദനയെ ഭയപ്പെടുന്നു. അതിനാലാണ് ആധുനിക വൈദ്യശാസ്ത്രം വേദനാരഹിതമായ ജീവിതത്തിന് പ്രാമുഖ്യം കൊടുക്കുന്നത്. മറ്റൊരര്‍ഥത്തില്‍, കൂടുതല്‍ കാലം ജീവിച്ചിരിക്കുക എന്നതിനേക്കാള്‍ ജീവിക്കുമ്പോള്‍ സന്തോഷത്തോടും വേദനാരഹിതമായും കഴിയാന്‍ സാധിക്കുക എന്നതിലേക്ക് മനുഷ്യന്റെ ചിന്ത മാറിയിരിക്കുന്നു.
മാരകമായ പല രോഗങ്ങളും അതിന്റെ അവസാന ഘട്ടത്തിലാണ് കണ്ടുപിടിക്കപ്പെടുന്നത് എന്നതാണ് ആരോഗ്യമേഖല നേരിടുന്ന പ്രധാന വെല്ലുവിളി. പല രോഗങ്ങളും അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ധനനഷ്ടവും സമയനഷ്ടവും കഠിനമായ വേദനയും ഒഴിവാക്കാനാവും. സാങ്കേതിക വിദ്യയിലുള്ള വികാസം ഈ ലക്ഷ്യത്തിലേക്ക് മനുഷ്യനെ ഏറെ അടുപ്പിച്ചിട്ടുണ്ട്. ഏറ്റവും ആധുനിക സങ്കേതങ്ങളായ നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും രോഗനിര്‍ണയത്തില്‍ വരുത്തിയ മുന്നേറ്റം അത്ഭുതകരമാണ്.
ഇത്തരം സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കാനിങ് മെഷീനുകള്‍ക്ക് സാധാരണ സ്‌കാനറുകളേക്കാള്‍ അനേകം മടങ്ങ് ശേഷിയുണ്ട്. ഉദാഹരണമായി ഒരു രോഗത്തെ സംബന്ധിച്ച് ഇന്നു ലഭ്യമായിട്ടുള്ള എല്ലാ വിവരങ്ങളും ചിത്രങ്ങള്‍ സഹിതം ഇവയില്‍ പ്രോഗ്രാം ചെയ്തിട്ടുണ്ടാകും. ഒരു വ്യക്തിയെ പരിശോധിക്കുമ്പോള്‍ രോഗത്തിന്റെ ചെറിയ ലാഞ്ചനയുണ്ടെങ്കില്‍ പോലും എ.ഐ അല്‍ഗോരിതം അത് കണ്ടെത്തും. ലഭ്യമായിട്ടുള്ള എല്ലാ അറിവുകളും ഉപയോഗിച്ച് മുന്നിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയാണ് ചെയ്യുന്നത്. മനുഷ്യബുദ്ധി പ്രവര്‍ത്തിക്കുന്നതു പോലെ നിര്‍മിത ബുദ്ധിയും തന്റെ കൈവശമുള്ള ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത് രോഗിയുടെ അവസ്ഥയുമായി താരതമ്യപ്പെടുത്തി അനുമാനങ്ങളിലേക്ക് എത്തിച്ചേരുന്നു. രോഗിയുടെ രക്തം, ഹോര്‍മോണ്‍, ശരീര കോശങ്ങള്‍ എന്നിവ പരിശോധിക്കുന്നതിലൂടെ ഭാവിയില്‍ വരാനിടയുള്ള രോഗങ്ങളും പ്രവചിക്കാനാകും. പ്രത്യേകിച്ച്, കുട്ടികള്‍ ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ തന്നെ അവരുടെ സമഗ്രമായ ആരോഗ്യചിത്രം ലഭിക്കുവാന്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ സഹായിക്കുന്നു. ജീനുകള്‍ ആധാരമാക്കിയ പഠനങ്ങള്‍ ഇതില്‍ ഏറെ നിര്‍ണായകമാണ്.
ഇത്ര വിപുലമായ വിവരശേഖരവും നിര്‍മിത ബുദ്ധിയുടെ വിശകലന ശേഷിയും ഒത്തുചേരുമ്പോള്‍ ഒരു ഡോക്ടറേക്കാള്‍ മികച്ചതായി രോഗാവസ്ഥ വിലയിരുത്താന്‍ മെഷീനുകള്‍ക്ക് സാധിക്കും. പരമ്പരാഗത സ്‌കാനറുകള്‍ ഉപയോഗിച്ച് കണ്ടെത്താനാവാത്ത സങ്കീര്‍ണമായ പല രോഗങ്ങളും - ഓട്ടിസവും ക്യാന്‍സറും പക്ഷാഘാത സാധ്യതയുമടക്കം- ഇത്തരം മെഷീനുകള്‍ക്ക് നിര്‍ണയിക്കാനാവും.
ഗുരുതരമായ പല രോഗങ്ങളും നാമറിയാതെയാണ് നമ്മുടെയുള്ളില്‍ മുളപൊട്ടുന്നത്. അതില്‍ നിന്നു പുറപ്പെടുന്ന ആദ്യ സൂചനകള്‍ തന്നെ കണ്ടെത്തേണ്ടതും വിശദമായ പരിശോധന നടത്തേണ്ടതും ഏറെ പ്രധാനമാണ്. അതിന് കൃത്യമായ ഇടവേളകളില്‍ പരിശോധനയ്ക്ക് തയാറാവുക (പീരിയോഡിക് സ്‌ക്രീനിങ്) എന്നത് മാത്രമാണ് പോംവഴി. രോഗം പൂര്‍ണമായി സുഖപ്പെടുത്തുന്നതിനും അതിലൂടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക വിദ്യകളുടെ സഹായം നിസ്തുലമാണ്. ഇത് പൂര്‍ണമായും ഉപയോഗപ്പെടുത്തുവാന്‍ നാം കൂടുതല്‍ ചിട്ടയോടെ ജീവിതത്തെ സമീപിക്കണമെന്നു മാത്രം.
(മെഡിക്കൽ ലീഡ്, നൂറ - എ.ഐ ഹെൽത്ത് സ്ക്രീനിങ് സെന്‍റർ, കോഴിക്കോട്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.