ദുരന്തങ്ങൾ സംഭവിക്കുമ്പോഴുണ്ടാകുന്ന മാനസികാഘാതം നേരിടാം; അറിയാം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡറിനെ...
text_fieldsദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ, ഇരകളാകുന്നവർക്ക് ശാരീരികമായ സഹായം നൽകുന്ന പ്രഥമശുശ്രൂഷയ്ക്കാണ് എല്ലാവരുടെയും ശ്രദ്ധ ലഭിക്കുന്നത്. എന്നാൽ, ഇത്തരം സംഭവങ്ങൾ വരുത്തിവെക്കുന്ന മാനസികാഘാതവും വളരെ വലുതാണ്. മനസ്സിനേൽക്കുന്ന ഈ ആഘാതത്തെ തുടക്കത്തിലേ കൈകാര്യം ചെയ്യാൻ "സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്" അഥവാ മാനസിക പ്രഥമശുശ്രൂഷ അത്യാവശ്യമാണ്.
ഇതിലൂടെ ദുരന്തങ്ങളിൽപ്പെട്ടവർക്കും അതിജീവിച്ചവർക്കും മാനസികവും വൈകാരികവുമായ പിന്തുണ നൽകാനാണ് ശ്രമിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ, തങ്ങളെ മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും പിന്തുണ നൽകാനും ആളുകൾ കൂടെയുണ്ട് എന്ന തിരിച്ചറിവ് അവർക്ക് വളരെ നിർണായകമാണ്.
പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ അഥവാ പി.ടി.എസ്.ഡി
ശരീരത്തിനുണ്ടാകുന്ന മുറിവുകൾ, മോശം അനുഭവങ്ങൾ, അപകടങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, ശാരീരികമോ മാനസികമോ ആയ ആക്രമണങ്ങൾ എന്നിവയെല്ലാം ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഇത്തരം ദുരനുഭവങ്ങൾ തുടർച്ചയായ ബുദ്ധിമുട്ടുകൾ, അസ്വസ്ഥപ്പെടുത്തുന്ന ചിന്തകൾ, ദുസ്വപ്നങ്ങൾ, അലട്ടുന്ന ഓർമ്മകൾ എന്നിവയ്ക്ക് കാരണമാകുമ്പോൾ അത് പി.ടി.എസ്.ഡി (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ) ആയി മാറുന്നു.
ട്രോമയ്ക്ക് കാരണമായ സംഭവം നടന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ പി.ടി.എസ്.ഡിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. പി.ടി.എസ്.ഡിയുള്ള വ്യക്തികൾക്ക് വല്ലാത്ത ഭയം അനുഭവപ്പെടുകയും, അവരെ പിടിച്ചുലച്ച ആ സംഭവത്തെക്കുറിച്ച് സംസാരിക്കാൻ അവർ വിമുഖത കാണിക്കുകയും ചെയ്യും. ഒരു മാസം വരെ ഈ ലക്ഷണങ്ങൾ തുടരുമ്പോഴാണ് ഒരു സൈക്കോളജിസ്റ്റ് പി.ടി.എസ്.ഡി സ്ഥിരീകരിക്കുന്നത്. സാധാരണഗതിയിൽ, മൂന്ന് മാസത്തിനുള്ളിൽ പി.ടി.എസ്.ഡിയുടെ തീവ്രത കുറയേണ്ടതാണ്. അതിനുശേഷവും പി.ടി.എസ്.ഡി തുടരുകയാണെങ്കിൽ ദീർഘകാല കൗൺസലിംഗ് ആവശ്യമായി വരും.
പി.ടി.എസ്.ഡി എങ്ങനെ കൈകാര്യം ചെയ്യണം?
ചിലർക്ക് അവരുടെ വികാരങ്ങൾ സ്വതന്ത്ര്യമായി തുറന്നുവിടാനുള്ള ഒരു തുറന്ന ഇടമായിരിക്കും ആവശ്യം. അവരുടെ തോന്നലുകൾ കേട്ടിരിക്കാനും അവർക്ക് പിന്തുണ നൽകാനും കഴിയുന്ന ഒരു അന്തരീക്ഷമാണ് അവർ തേടുന്നത്. മാനസിക പിന്തുണ നൽകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സഹായം തേടുന്നവർക്ക് അർഹിക്കുന്ന ബഹുമാനം നൽകുകയും, അവരുടെ സ്വകാര്യ കാര്യങ്ങളിലേക്ക് അനുവാദമില്ലാതെ കടന്നുചെല്ലുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. മനസ്സിനേറ്റ മുറിവുകൾക്ക് ആശ്വാസം കണ്ടെത്താനുള്ള ഈ യാത്രയിൽ അവർക്ക് ആദരവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതും പ്രധാനമാണ്.
ട്രോമയിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് കൃത്യവും ചിട്ടയുമുള്ള മാനസിക പിന്തുണ അത്യാവശ്യമാണ്. ഈ സാഹചര്യങ്ങളിൽ, വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെയും സൈക്കോതെറാപ്പിസ്റ്റുകളുടെയും ഇടപെടൽ നിർബന്ധമാണ്.
ഇത്തരം ദുരന്തഘട്ടങ്ങളിൽ, ഹ്രസ്വകാല കൗൺസലിംഗ് മുതൽ ദീർഘകാല ചികിത്സാ പദ്ധതികൾ വരെ രൂപപ്പെടുത്തുന്നതിൽ മികവുള്ളവരെയാണ് ആവശ്യം. സാധാരണഗതിയിൽ ഹ്രസ്വകാല തെറാപ്പി ആറോ എട്ടോ സെഷനുകൾ വരെ നീളാം. എന്നാൽ, കൗൺസലിംഗ് തേടുന്ന വ്യക്തിയുടെ ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് ഇത് ഇരുപത് സെഷനുകൾ വരെ വേണ്ടിവരാം. ഈ കൗൺസലിംഗ് രീതി ഒരു വർഷം വരെ നീണ്ടുനിൽക്കുന്നതാകാം.
ഉറ്റവരുടെയോ ഉടയവരുടെയോ മരണം കാരണം മാനസിക വിഷമം അനുഭവിക്കുന്നവർക്ക് ആ വേദനകളിൽ നിന്ന് ആശ്വാസം കണ്ടെത്താൻ പ്രത്യേക രീതിയിലുള്ള ഗ്രീഫ് തെറാപ്പി ഉപയോഗിക്കാറുണ്ട്. ഇത് സാധാരണയായി 8 മുതൽ 12 സെഷനുകൾ വരെ നീണ്ടുനിൽക്കുന്ന ഒരു തെറാപ്പിയാണ്.
ദുഃഖകരമായ ഓർമ്മകൾ ഫ്ലാഷ്ബാക്കുകളായി നിരന്തരം മനസ്സിലേക്ക് കടന്നുവരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകാനായി വികസിപ്പിച്ചെടുത്ത ഒരു തെറാപ്പി രീതിയാണ് ഇ.എം.ഡി.ആർ (ഐ മൂവ്മെന്റ് ഡിസെൻസിറ്റൈസേഷൻ ആൻഡ് റീപ്രോസസിംഗ്).
പ്രാഥമിക തെറാപ്പി സെഷനുകൾ പൂർത്തിയായ ശേഷമാണ് തുടർന്നുള്ള സെഷനുകൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. ഭാവിയിൽ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ ആ വ്യക്തിയെ സജ്ജമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനാവശ്യമായ വഴികൾ അവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യും. പുതിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പഴയ ഓർമ്മകൾ വെല്ലുവിളികളായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ ബൂസ്റ്റർ സെഷനുകളും വേണ്ടിവരാറുണ്ട്.
മാനസികമായ പ്രഥമശുശ്രൂഷ, സവിശേഷ തെറാപ്പി സെഷനുകൾ, തുടർച്ചയായ പിന്തുണ, ആദരവ് എന്നിവയുൾപ്പെടുന്ന സമഗ്രമായ സൈക്കോളജിക്കൽ സമീപനമാണ് പി.ടി.എസ്.ഡി നേരിടുന്നവർക്ക് ആവശ്യമുള്ളത്. ചിട്ടയൊത്തതും കൃത്യവുമായ മാനസികാരോഗ്യ പരിചരണത്തിലൂടെ, മാനസികാഘാതത്തിലൂടെ കടന്നുപോകുന്നവർക്ക് അവരുടെ വൈകാരികശക്തി വീണ്ടെടുക്കാൻ സഹായിക്കാൻ ഞങ്ങൾക്ക് കഴിയും.
(വിവരങ്ങൾക്ക് കടപ്പാട്: ദിവ്യ കൃഷ്ണ, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് ആൻഡ് ബിഹേവിയർ അനലിസ്ററ്, പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്പ്മെന്റ്, കൊച്ചി.)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.