73കാരിയുടെ വയറ്റിൽ 30 വർഷം പഴക്കമുള്ള 'കല്ലുബേബി'; ഞെട്ടിത്തരിച്ച് നെറ്റിസൺസ്
text_fieldsലിത്തോപീഡിയൻ എന്ന അപൂർവ മെഡിക്കൽ അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച് ഭ്രൂണം മരിച്ചുപോവുകയും പിന്നീട് കാൽസ്യ നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്ന അവസ്ഥയെ ആണ് ലിത്തോപീഡിയൻ എന്ന് പറയുന്നത്. 4.8 ദശലക്ഷം ഫോളോവേഴ്സുള്ള നോൺ എസ്തറ്റിക് തിങ്ക്സ് എന്ന എക്സ് അക്കൗണ്ടിലാണ് കഴിഞ്ഞ ദിവസം ഇതെകുറിച്ച് പോസ്റ്റ് വന്നത്. 73കാരിയുടെ സി.ടി സ്കാനിന്റെ ചിത്രമായിരുന്നു ആ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. സ്കാനിങ്ങിൽ കല്ലുപോലെ ഉറച്ചുപോയ കുഞ്ഞു ഭ്രൂണത്തെ കാണാം. ഏതാണ്ട് 30 വർഷം പഴക്കമുള്ള ഭ്രൂണമാണിത്. ഈ ഫോട്ടോ വ്യാജമാണെന്നാണ് പലരും ആദ്യം കരുതിയത്. ഇത്രയും കാലം ആ സ്ത്രീ എങ്ങനെയാണ് ഇതുപോലെ ഒരു ഭ്രൂണം വയറ്റിൽ ചുമന്നത് എന്നായിരുന്നു പലരുടെയും ചോദ്യം.
വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഏതാണ്ട് 300 തവണ മാത്രമേ ഇത്തരമൊരു സംഭവമുണ്ടായിട്ടുള്ളൂ എന്നാണ് ക്ലീവ്‍ലാൻഡിലെ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽസ് കേസ് മെഡിക്കൽ സെന്ററിലെ ഡോ. കിം ഗാർസി പറയുന്നത്. ഗർഭപാത്രത്തിലല്ല, അടിവയറ്റിലാണ് ഇത്തരം ഗർഭം സംഭവിക്കുന്നത്.
2013ൽ 82 വയസുള്ള ഒരു കൊളംബിയൻ സ്ത്രീയിലും സമാനമായ രീതിയിൽ സ്റ്റോൺ ബേബിയെ കണ്ടെത്തിയിരുന്നു. ഏകദേശം 40 വര്‍ഷം പഴക്കമുള്ളതായിരുന്നു ഈ ഭ്രൂണം. വയറുവേദനയെ തുടര്‍ന്നാണ് അവര്‍ ഡോക്ടറെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം 56 വർഷം പഴക്കമുള്ള ഭ്രൂണം വയറിൽ നിന്ന് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ 81 കാരി മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ബ്രസീലുകാരിയായ ഡാനിയേല വെറ ആണ് മരിച്ചത്. ഏഴുകുട്ടികളുടെ അമ്മയാണ് മരിച്ച ഡാനിയേല. എന്നാൽ തന്റെ വയറ്റിൽ ഒരു ഭ്രൂണമുണ്ടെന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല. പലപ്പോഴായി വയറുവേദന അനുഭവപ്പെടുകയും നിരവധി തവണ ഡോക്ടർമാരെ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ അവര്‍ക്കാര്‍ക്കും ഡാനിയേലയുടെ വയറ്റിലെ ജീവനില്ലാത്ത ഭ്രൂണത്തെ കണ്ടെത്താനായില്ല. അതിനിടെയാണ് അവർക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. ചികിത്സ തേടിയപ്പോഴും ഭ്രൂണത്തെക്കുറിച്ച് യാതൊരു സൂചനയും ഡോക്ടർമാർക്ക് കണ്ടെത്താനായില്ല. പകരം അണുബാധക്കുള്ള മരുന്നാണ് അവർക്ക് നൽകിയിരുന്നത്. തുടർന്ന് നടത്തിയ സ്‌കാനിങ്ങിലാണ് ഇവരുടെ വയറ്റിൽ അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ഭ്രൂണമുണ്ടെന്ന് കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.