30 വയസിന് മുമ്പ് ആർത്തവ വിരാമം സംഭവിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നു; കാരണം?
text_fieldsസാധാരണ രീതിയിൽ 45 വയസിനു ശേഷമാണ് സ്ത്രീകളിൽ ആർത്തവ വിരാമം(മെനോപസ്) സംഭവിക്കുക. ഭൂരിഭാഗം സ്ത്രീകളിലും ഇത് 50 വയസിനു ശേഷമായിരിക്കും. എന്നാൽ 30 വയസിനു മുമ്പേ സ്ത്രീകളിൽ ആർത്തവ വിരാമം സംഭവിക്കുന്ന കേസുകൾ ഇപ്പോൾ വർധിച്ചു വരുന്നതായാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അകാലത്തിൽ അണ്ഡാശയങ്ങളിൽ അണ്ഡങ്ങൾ ഇല്ലാതായി പോകുന്നതാണ് നേരത്തേ ആർത്തവ വിരാമം സംഭവിക്കാനുള്ള കാരണമായി ഡോക്ടർമാർ കരുതുന്നത്.
വന്ധ്യത നിവാരണ ക്ലിനിക്കുകളിൽ എത്തുമ്പോഴാണ് പലരും ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിയുന്നത് തന്നെ. ആർത്തവം തെറ്റുമ്പോൾ, ഗർഭിണിയായിരിക്കുമോ എന്ന സംശയത്തോടെയാണ് ഇവർ ക്ലിനിക്കിലെത്തുക. പരിശോധനകളിൽ അത് അകാലത്തിലുള്ള ആർത്തവവിരാമമാണെന്ന് മനസിലാകുന്നു. അതിൽ പലർക്കും ഒരുവർഷം മുമ്പ് വരെ കൃത്യമായി ആർത്തവം വന്നിരുന്നു. മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമില്ല. വിവാഹം കഴിഞ്ഞ് കുട്ടികൾ ഉടനെ വേണ്ടെന്ന് തീരുമാനിച്ചവരും അക്കൂട്ടത്തിലുണ്ട്. ആർത്തവ ചക്രം ക്രമമില്ലാതാകുമ്പോഴും ഗർഭപരിശോധന നടത്തി പരാജയപ്പെടുമ്പോഴുമാണ് എന്തോ പ്രശ്നമുണ്ട് എന്ന ചിന്ത ഇവരെ അലട്ടുന്നത്.
വിദഗ്ധ രക്ത പരിശോധനകൾ നടത്തുമ്പോഴാണ് അണ്ഡാശയങ്ങൾ അണ്ഡങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് നിർത്തിയെന്നും മെനോപസിന്റെ ആദ്യഘട്ടത്തിലാണ് തങ്ങളെന്നും അവർ തിരിച്ചറിയുന്നത്. ചിലർക്ക് 29 വയസ് മാത്രമേ പ്രായമുള്ളൂ. എന്തുകൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് അവർക്ക് മനസിലായിട്ടു പോലുമുണ്ടാകില്ല. ഇങ്ങനെയുള്ളവരിൽ വന്ധ്യത ചികിത്സത തേടുന്നവർ മറ്റ് സ്ത്രീകളിൽ നിന്നുള്ള അണ്ഡം സ്വീകരിച്ച് ഐ.വി.എഫ് വഴി ഗർഭം ധരിക്കുകയാണ് ചെയ്യുന്നത്.
യുവതികളിൽ വളരെ നേരത്തേ തന്നെ അണ്ഡാശയങ്ങളുടെ പ്രവർത്തനം നിലക്കുന്നത് കൊണ്ടാണ് നേരത്തേ ആർത്തവ വിരാമം സംഭവിക്കുന്നത്. ഇതിനെ ഒരിക്കലും സ്വാഭാവിക ആർത്തവവിരാമമായി കണക്കാക്കാനാകില്ല. സാധാരണ ഗതിയിൽ സ്ത്രീകളിൽ 45 വയസിന് ശേഷമാണ് അണ്ഡങ്ങളുടെ ഉൽപ്പാദനവും ഗുണനിലവാരവും കുറഞ്ഞു തുടങ്ങുക. എന്നാൽ നേരത്തേയെത്തുന്ന ആർത്തവ വിരാമത്തിന് പല കാരണങ്ങളുണ്ടാകാമെന്ന് മുതിർന്ന ഐ.വി.എഫ് സ്പെഷ്യലിസ്റ്റ് ഡോ. വൈശാലി ശർമ പറയുന്നു. ജനിതമായ കാരണങ്ങളാണ് ഒന്ന്. റേഡിയേഷനും കീമോതെറാപ്പിയും അകാല ആർത്തവ വിരാമത്തിലേക്ക് നയിച്ചേക്കാം. അതുപോലെ ഓട്ടോ ഇമ്മ്യൂൺ തകരാറുകൾ, ജീവിത ശൈലീ മാറ്റങ്ങൾ, മദ്യപാനം എന്നിവയും. അമ്മമാർക്ക് നേരത്തേ ആർത്തവ വിരാമം സംഭവിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും മക്കൾക്കും അങ്ങനെ വരാമെന്നും ഡോ. ശർമ പറയുന്നു. അണ്ഡാശയത്തിൽ അണ്ഡങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കിലും ചില സ്ത്രീകളിൽ ഇടവിട്ട് ആർത്തവം വരുന്ന കേസുകളുമുണ്ട്. ഇതും പ്രശ്നമാണെന്ന് ഡോക്ടർ പറയുന്നു.
എ.എം.എച്ച് (ആന്റി മ്ലേരിയൻ ഹോർമോൺ)എന്നറിയപ്പെടുന്ന പരിശോധന വഴി ഓവേറിയൻ റിസർവ്(അണ്ഡാശയങ്ങളിലെ അണ്ഡങ്ങളുടെ എണ്ണം) കണ്ടെത്താൻ ഇക്കാലത്ത് കൃത്യമായി സാധിക്കും. അൾട്രാസൗണ്ട് വഴിയും ഫോളിക്കിളുകളുടെ എണ്ണം കൃത്യമായി അറിയാൻ സാധിക്കും. ഇക്കാലത്ത് 20കളിലുള്ള പല യുവതികളിലും ഓവേറിയൻ പ്രശ്നങ്ങൾ കണ്ടുവരുന്നതായി ലീലാവതി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. റീഷ്മ പായ് പറയുന്നു. അതുപോലെ പാരിസ്ഥിതിക പ്രശ്നങ്ങൾ, വൈകിയുള്ള പ്രസവം, ചില ജനിതക പ്രശ്നങ്ങൾ എന്നിവയും അകാല ആർത്തവ വിരാമത്തിലേക്ക് നയിക്കാമെന്നും അവർ പറയുന്നു. 19 വയസിൽ ആർത്തവ വിരാമം സംഭവിച്ച പെൺകുട്ടികൾ ചികിത്സക്കെത്തിയ കാര്യവും ഡോക്ടർ ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.
പരിശോധനയിൽ രോഗം കണ്ടെത്തുമ്പോൾ, പലർക്കും ആദ്യം ഞെട്ടലാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുണ്ടാകാത്തവരാണെങ്കിൽ അവർക്ക് അത് അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുമെന്നും ഡോ. വൈശാലി ശർമ ചൂണ്ടിക്കാട്ടുന്നു. രോഗവിവരം കണ്ടെത്തുമ്പോൾ എല്ലാം തകർന്ന് അവർ പൊട്ടിക്കരയും. സ്വപ്നങ്ങളെല്ലാം നിമിഷ നേരംകൊണ്ട് അപഹരിക്കപ്പെട്ടതുപോലെയാണ് അവർക്ക് തോന്നുക. അങ്ങനെയുള്ളവർക്ക് ദാതാവിന്റെ അണ്ഡം വഴിയുള്ള ഐ.വി.എഫാണ് അൽപമെങ്കിലും ആശ്വാസം പകരുക.
ആരോഗ്യമുള്ള മറ്റൊരു സ്ത്രീയിൽ നിന്ന് അണ്ഡമെടുത്ത്, ഭർത്താവിന്റെ ബീജവുമായി സംയോജിപ്പിച്ച് യുവതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ഡോക്ടർ വിശദീകരിച്ചു. എന്നാൽ മറ്റൊരു സ്ത്രീയുടെ അണ്ഡം സ്വീകരിക്കാൻ ചിലരെങ്കിലും മടി കാണിക്കും. അവരെ ബോധവത്കരിക്കുകയാണ് പീന്നീടുള്ള വഴി. ഐ.വി.എഫിന്റെ ചെലവ് താങ്ങാൻ കഴിയുന്നവർക്ക് മാത്രമേ ഇത്തരത്തിൽ ഗർഭധാരണം സാധ്യമാവുകയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.