ചിരിമാഞ്ഞ് കുഞ്ഞു പ്രമേഹബാധിതർ; കയ്പേറുന്ന മിഠായി
text_fieldsഎപ്പോഴും ചിരിക്കാൻ വെമ്പുന്ന മുഖങ്ങളാണ് കുട്ടികളുടേത്. അലട്ടാൻ മാനസിക പ്രയാസങ്ങളില്ലാത്ത, ആരോഗ്യ പ്രശ്നങ്ങളില്ലാത്ത വിടർന്ന മുഖങ്ങളായി നാം കാണുന്ന കുഞ്ഞുങ്ങൾക്കിടയിലും ചിലരുണ്ട്, കുന്നോളം വേദനയും പ്രയാസങ്ങളുമായി. ജന്മനാ വരുന്ന പ്രമേഹവുമായി (ടൈപ് വൺ) കുഞ്ഞുന്നാളിലേ ജീവിതത്തോട് പൊരുതാൻ വിധിക്കപ്പെട്ടവരാണവർ. ഇൻസുലിനിലൂടെ മാത്രം മറ്റു കുഞ്ഞുങ്ങളെപ്പോലെ നടക്കാനും ചിരിക്കാനും പഠിക്കാനും കഴിയുന്നവർ. പൂർണമായും ചികിത്സിച്ചുമാറ്റാൻ കഴിയാത്ത ഇത്തരം ശാരീരികാവസ്ഥയുള്ള കുട്ടികൾക്ക് താങ്ങാകാൻ സർക്കാർ തലത്തിൽ തന്നെ സംവിധാനങ്ങളുണ്ട്. അത്തരമൊന്നാണ് ടൈപ് വൺ പ്രമേഹബാധിതർക്കായുള്ള സാമൂഹിക നീതി വകുപ്പിന്റെ മിഠായി പദ്ധതി. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് മിഠായി പദ്ധതിയിൽ വെള്ളം ചേർത്തതോടെ ഈ കുഞ്ഞുങ്ങൾ തീരാദുരിതത്തിലേക്ക് വീഴുകയാണ്.
സമൂഹത്തിൽ ടൈപ് വൺ ബാധിതരുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ. വനൈൽ ഡയബറ്റിക് റിസർച് ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ ഇന്ത്യയിൽ ഒമ്പത് ലക്ഷം കുട്ടികൾക്കു പ്രമേഹം ഉണ്ടെന്ന് കണ്ടെത്തി. പക്ഷേ, കേരളത്തിൽ ഇപ്പോഴും 7000 കുട്ടികൾക്കു പ്രമേഹമുണ്ടെന്നാണ് കണക്ക്. കേരളത്തിലെ ഭൂരിഭാഗം ടൈപ് വൺ പ്രമേഹബാധിതരുടെ കുടുംബങ്ങളും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരാണ്. ഒരു കുട്ടിക്ക് മരുന്നും മറ്റു സൗകര്യങ്ങളും ഒരുക്കാൻ മാസം 10000 രൂപ മുതൽ 20000 രൂപവരെ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
കുഞ്ഞുങ്ങളിലെ പ്രമേഹബാധിതർ (ടൈപ് വൺ) ശാരീരികമായ നിസ്സഹായാവസ്ഥക്കൊപ്പം സാമൂഹികമായി കൂടി പ്രതിസന്ധി നേരിടുകയാണിപ്പോൾ. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ ടൈപ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങൾക്കായി സാമൂഹ്യ നീതി വകുപ്പ് തുടങ്ങിവെച്ച മിഠായി പദ്ധതി പരിമിതികളും അപര്യാപ്തകളും മൂലം അവർക്ക് കയ്പനുഭവമാവുകയാണ്. പണഞെരുക്കത്തിന്റെ പേരിൽ മരുന്നുവാങ്ങലിൽ സർക്കാർ ചവിട്ടിപ്പിടിക്കുകയും നൽകിയിരുന്ന ഇൻസുലിൻ മാറ്റി വില കുറഞ്ഞതിലേക്ക് നീങ്ങുകയും ചെയ്തതാണ് ടൈപ് വൺ ബാധിതരെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കിയത്. ഏത് നിമിഷവും ഗ്ലൂക്കോസ് ഉയരുകയും താഴുകയും ചെയ്യാമെന്നതാണ് ടൈപ്-വൺ പ്രമേഹത്തിന്റെ ഗുരുതര സ്വഭാവം. സദാ ഗ്ലൂക്കോസ് നില നിരീക്ഷിച്ച് ഇൻസുലിൻ നൽകിയാണ് ഇവരുടെ ആരോഗ്യ നില പരിരക്ഷിക്കുന്നത്. ദിവസം സാധാരണ നാല് തവണയാണ് ഇൻസുലിൻ എടുക്കേണ്ടത്. സ്കൂളിലാണെങ്കിലും വീട്ടിലാണെങ്കിലും ഇതാണ് ഇവരുടെ ദിനചര്യ. ഈ സാഹചര്യത്തിലാണ് ഗ്ലൂക്കോസ് നില താളംതെറ്റിക്കുന്ന ഇൻസുലിൻ മാറ്റം. ഇതാകട്ടെ സങ്കീർണതകൾക്കൊപ്പം ജീവിക്കുന്ന ഈ കുരുന്നുകളെ എടുത്തെറിയുന്നത് ചെറുതല്ലാത്ത പ്രതിസന്ധിയിലേക്കും.
പണഞെരുക്കം പറഞ്ഞ് ഇൻസുലിൻ മാറ്റി
വേഗത്തിൽ പ്രവർത്തിച്ച് ശരീരത്തിലെ ഷുഗർ നില നിയന്ത്രിക്കുന്ന റാപ്പിഡ് ഇൻസുലിനുകളാണ് സാമൂഹ്യ നീതി വകുപ്പിന്റെ മിഠായി പദ്ധതിയിൽ ഉൾപ്പെടുത്തി മുമ്പ് സൗജന്യമായി നൽകിയിരുന്നത്. ഹുമലോഗ്, ഫിയാസ്പ്, നോവ റാപ്പിഡ് തുടങ്ങിയ ഇത്തരം ഇൻസുലിനുകൾക്ക് വില കൂടുതലാണെങ്കിലും 15 മിനിറ്റിനുള്ളിൽ ഇവ ശരീരത്തിൽ പ്രവർത്തനക്ഷമാവും. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുന്നതിന് 15 മിനിറ്റ് മുമ്പ് മാത്രം ഇവ എടുത്താൻ മതിയാകുമായിരുന്നു. മാത്രമല്ല വേദനയില്ലാത്തതും എളുപ്പം ഉപയോഗിക്കാൻ പറ്റുന്നതുമായ ആധുനിക പെൻ ഇൻസുലിനായിരുന്നു ഇത്.
എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ റാപ്പിഡ് ഇൻസുലിൻ വിതരണം സർക്കാർ അവസാനിപ്പിച്ചു. പകരം, പ്രവർത്തനക്ഷമമാകാൻ ഏറെ സമയമെടുക്കുന്നതും വില താരതമ്യേന കുറഞ്ഞതുമായ ഇൻസുജൻ-ആർ പോലുള്ള അക്ട്രാപിഡ് ഇൻസുലിനാണ് ‘മിഠായി’ പദ്ധതിയിൽ ഇപ്പോൾ സൗജന്യമായി നൽകുന്നത്. ഇതാകട്ടെ ഭക്ഷണത്തിനും 45 മിനിറ്റ് മുമ്പ് എടുക്കണമെന്നാണ് നിഷ്കർഷ. മാത്രമല്ല, ഇൻസുലിൻ പ്രവർത്തനക്ഷമമായി ഗ്ലൂക്കോസ് നിയന്ത്രിക്കാൻ മൂന്ന് മണിക്കൂർ വരെ വേണ്ടിവരുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
സ്കൂൾ സമയങ്ങളിൽ ഉച്ചഭക്ഷണ ഇടവേളകളിലാണ് ടൈപ് വൺ ബാധിതരായ കുഞ്ഞുങ്ങൾ ഇൻസുലിൻ എടുക്കുന്നത്. 12ന് ഉച്ചഭക്ഷണ ഇടവേളയുള്ള സ്കൂളുകളിൽ റാപ്പിഡ് ഇൻസുലിനാണെങ്കിൽ 11.45ന് കുത്തിവെപ്പ് എടുത്താൻ മതിയായിരുന്നു. എന്നാൽ, അക്ട്രാപിഡ് ഇൻസുലിനായതോടെ 11.15ന് എടുക്കണം.
ഇത് പൂർണാർഥത്തിൽ പ്രവർത്തനക്ഷമമാകാൻ മൂന്ന് മണിക്കൂർ വേണ്ടതിനാൽ ഉച്ച 2.30 ആകും പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകാൻ. ഇതിനിടക്ക് ഉച്ച ഭക്ഷണം കഴിച്ചാൽ വീണ്ടും ഗ്ലൂക്കോസ് നില ഉയരുമെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതാകട്ടെ ഷുഗർ നില താളം തെറ്റിക്കുകയും ചെയ്യും. ആക്ട്രാപിഡ് ഇൻസുലിൻ സ്കൂൾ സമയങ്ങളിൽ ഒട്ടും പ്രയോഗികമല്ലെങ്കിലും സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ അടിച്ചേൽപിക്കുകയാണ്.
പഞ്ചസാരയുടെ അളവ് താളം തെറ്റിയാൽ
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണ വിധേയമാകാത്ത പക്ഷം തളർച്ച, അസ്വസ്ഥത, മൂത്രത്തിന്റെ അളവ് കൂടൽ, വിറയൽ, ഏകാഗ്രതയില്ലായ്മ, പെട്ടെന്ന് ദേഷ്യവും സങ്കടവുമുണ്ടാകൽ തുടങ്ങിയ പലതരം അസ്വസ്ഥതകളാണ് കുഞ്ഞുങ്ങളിലുണ്ടാവുക. ഓരോ മൂന്ന് മാസത്തെ ഷുഗർ നില വിലയിരുത്തുന്നതിന് ടൈപ് വൺ ബാധിതരായ കുഞ്ഞുങ്ങളിൽ എച്ച്.ബി.എ-1 സി ടെസ്റ്റ് നടത്താറുണ്ട്.
മൂന്ന് മാസത്തെ ശരാശരി നിലയാണ് പരിശോധിക്കുന്നത്. പരിശോധന ഫലം ‘7.5 മുതൽ എട്ട്’ വരെയാണ് സാധാരണ (നോർമൽ) നിലയായി കണക്കാക്കുന്നത്. ഇത് എട്ടിന് പുറത്തായാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമല്ലെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ, അക്ട്രാപിഡ് ഇൻസുലിൻ വന്നതോടെ ഈ സന്തുലിത നില പാലിക്കാൻ കഴിയുമോ എന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്.
രണ്ടുതരം ഇൻസുലിൻ, ദിവസം നാലുനേരം
ടൈപ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ദിവസം നാലുനേരമാണ് ഇൻസുലിൻ എടുക്കേണ്ടത്. രണ്ടുതരം ഇൻസുലിനാണുള്ളത്. കാലത്തും ഉച്ചക്കും വൈകുന്നേരവും എടുക്കുന്ന ഷോർട്ട് ആക്ടിങ് ഇൻസുലിനാണ് ഇതിലൊന്ന്. മൂന്നര മണിക്കൂർ വരെയാണ് ഈ ഇൻസുലിൻ പ്രവർത്തനക്ഷമമാവുക. അതായത് തൊട്ടടുത്ത ഇൻസുലിന്റെ സമയം വരെ. രാത്രി ഉറങ്ങുന്നതിനുമുമ്പ് എടുക്കുന്നത് രണ്ടാം ഇനമായ ലോങ് ആക്ടിങ് ഇൻസുലിൻ. ഇത് രണ്ടും നിർബന്ധമാണ്.
രാത്രി 10 മണിക്കാണ് ലോങ് ആക്ടിങ് ഇൻസുലിൻ എടുത്തതെങ്കിൽ തൊട്ടടുത്ത ദിവസവും അതേസമയത്ത് തന്നെ ഇൻസുലിൻ എടുത്തിരിക്കണമെന്നതാണ് നിഷ്കർഷ. 24 മണിക്കൂറും ഇവ പ്രവർത്തന ക്ഷമമായിരിക്കും. ഈ രണ്ട് തരം ഇൻസുലിനും മിഠായി പദ്ധതിയിൽ വിതരണം ചെയ്യുന്നുണ്ടെങ്കിലും അളവ് പരിമിതമാണ്. ഷോട്ട് ആക്ടിങ് ഇൻസുലിൻ മൂന്നുനേരമാണ് എടുക്കുന്നതെങ്കിലും ഇവക്കിടയിലെ ഇടവേളകളിൽ വീണ്ടും ഗ്ലൂക്കോസ് നില പരിശോധിക്കുമ്പോൾ നിയന്ത്രണ വിധേയമല്ലെങ്കിൽ വീണ്ടും നൽകണം. ഇത്തരത്തിൽ ഒരു ദിവസം ഏഴ് തവണ വരെ ഇൻസുലിൻ എടുക്കുന്ന കുഞ്ഞുങ്ങളുണ്ട്.
ഇൻസുലിൻ തികയില്ല, പുറത്തുനിന്ന് വാങ്ങണം
വയസ്സിന്റെ അടിസ്ഥാനത്തിലല്ല ഇൻസുലിൻ അളവ് നിശ്ചയിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ഗ്ലൂക്കോസ് നിലയാണ് മാനദണ്ഡം. അതേ സമയം ഈ മാനദണ്ഡമല്ല ‘മിഠായി’യിൽ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു കാട്രിഡ്ജും ആറ് മുതൽ 18 വരെയുള്ളവർക്ക് നാല് കാട്രിഡ്ജും ഇൻസുലിനാണ് പരമാവധി സൗജന്യമായി കിട്ടുക. ഇത് അപര്യാപ്തമെന്ന പരാതി വ്യാപകമാണെങ്കിലും സർക്കാർ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് മുഖം തിരിക്കുകയാണ്. ഇൻസുലിൻ തികയാത്ത ഘട്ടങ്ങളിൽ പുറത്തുനിന്ന് കാട്രിഡ്ജ് വാങ്ങുകയേ നിവർത്തിയുള്ളൂ. ഒരു കാട്രിഡ്ജിന് 1200 രൂപയാണ് വില. സാധാരണ 300 എം.എൽ ആണ് ഒരു കാട്രിഡ്ജിൽ ഉണ്ടാവുക (വ്യത്യാസമുള്ളവയുമുണ്ട്).
രാവിലെയും ഉച്ചക്കും വൈകീട്ടും ഗ്ലൂക്കോസ് പരിശോധിച്ചശേഷമാണ് ഇൻസുലിന്റെ അളവ് നിശ്ചയിക്കുന്നത്. അത് എല്ലാ ദിവസവും ഒരുപോലെ ആകണമെന്നില്ല. ഒരു മാസത്തേക്ക് സൗജന്യമായി നൽകുന്നത് നിശ്ചിത അളവാണെങ്കിലും ചിലപ്പോൾ ഗ്ലൂക്കോസ് നിലയനുസരിച്ച് അതിലധികം ഇൻസുലിൻ വേണ്ടിവരും. അതൊന്നും പക്ഷേ മിഠായി പദ്ധതി വഴി കിട്ടില്ല. ഇൻസുലിൻ എടുക്കുമ്പോൾ വായു നീക്കം ചെയ്യുന്നതിന് രണ്ട് എം.എൽ പുറത്തേക്ക് കളയണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഇത്തരത്തിൽ ചുരുങ്ങിയത് നാല് നേരം രണ്ട് യൂനിറ്റ് ഒഴിവാകുമ്പോൾ തന്നെ ദിവസം എട്ട് യൂനിറ്റ് നഷ്ടമാകും. മാസം 240 യൂനിറ്റും.

സ്പെഷലിസ്റ്റ് ഡോക്ടർമാരില്ല, കിലോമീറ്ററുകൾ താണ്ടണം
ടൈപ് വൺ പ്രമേഹബാധിതരായ കുട്ടികളെ മൂന്നു മാസത്തിലൊരിക്കൽ പീഡിയാട്രിക്ക് എൻഡോക്രിനോളജിസ്റ്റിന്റെ പരിശോധനക്ക് വിധേയമാക്കണം. ഈ പരിശോധനയിലാണ് അടുത്ത മൂന്നു മാസത്തേക്കുള്ള ഇൻസുലിൻ അളവും ഭക്ഷണക്രമവും മറ്റുകാര്യങ്ങളും നിശ്ചയിക്കുക. അതേ സമയം പ്രധാന മെഡിക്കൽ കോളജുകളിലല്ലാതെ മിഠായി ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് സെന്ററുകളിലൊന്നും പീഡിയാട്രി എൻഡോക്രിനോളജിസ്റ്റുകളില്ല. ഇതേത്തുടർന്ന് കുട്ടികളുമായി കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട ഗതികേടിലാണ് രക്ഷിതാക്കൾ. ടൈപ് വൺ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മെഡിക്കൽ കോളജുകളിൽ ഓൺലൈനായി ഡോക്ടർമാരെ കാണാനുള്ള സൗകര്യമില്ലെന്നതാണ് മറ്റൊരു പോരായ്മ. ഓൺലൈൻ കൺസൽട്ടേഷൻ ചെയ്യാൻ സൗകര്യമുണ്ടാകുന്ന പക്ഷം വിദൂരങ്ങളിലുള്ളവർക്ക് കുഞ്ഞുങ്ങളുമായി കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവായിക്കിട്ടുമായിരുന്നു.
90 ശതമാനം സാമ്പത്തികമായി പിന്നാക്കമുള്ളവർ
രണ്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരെയാണ് മിഠായി പദ്ധതിയിൽ അംഗങ്ങളാക്കുന്നത്, അതും വരുമാന സർട്ടിഫിക്കറ്റും റേഷൻ കാർഡുമെല്ലാം വിലയിരുത്തി കർശന പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം. ടൈപ് വൺ പ്രമേഹരോഗം ബാധിച്ചവർക്ക് ഇൻസുലിൻ പെൻ, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റർ, ഇൻസുലിൻ പമ്പ് എന്നിവയാണ് നൽകുന്നത്. 18 വയസ്സുവരെയാണ് സൗജന്യ ആനുകൂല്യങ്ങൾ.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ പ്രവർത്തിക്കുന്ന മിഠായി ക്ലിനിക്കുകൾ മുഖേനയാണ് പദ്ധതിയിലെ അംഗങ്ങളായ കുട്ടികൾക്ക് മരുന്നും മറ്റു ചികിത്സ ഉപകരണങ്ങളും നൽകുന്നത്. മിഠായി പദ്ധതിയുടെ സേവനം ലഭ്യമല്ലാതിരുന്ന ഒമ്പതു ജില്ലകളിൽ മിഠായി സാറ്റലൈറ്റ് സെന്ററുകൾ വഴിയും. ഇവിടങ്ങളിലാണ് പീഡിയാട്രി എൻഡോക്രിനോളജിസ്റ്റുമാരുടെ സേവനം വേണമെന്ന ആവശ്യമുയരുന്നത്.
മാസം വേണ്ടത് 150 സ്ട്രിപ്, കിട്ടുന്നത് 50 എണ്ണം
രക്തത്തിലെ ഗ്ലൂക്കോസ് നില പരിശോധിക്കുന്നതിന് ഒരു മാസം 50 സ്ട്രിപ്പാണ് മിഠായി പദ്ധതി വഴി നൽകുന്നത്. ഒരു ദിവസം ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും പരിശോധന നടത്തണം. അതായത് സർക്കാർ മിഠായി പദ്ധതി വഴി അനുവദിക്കുന്ന സ്ട്രിപ്പുകൾ ആറ് ദിവസത്തേക്ക് മാത്രമേ തികയൂ. ശേഷിക്കുന്നവ പുറത്തുനിന്നു വാങ്ങണം. പൊതുവിപണിയിൽ 50 സ്ട്രിപ്പിന് 700 രൂപയാണ് വില. കാരുണ്യ ഔട്ട്ലറ്റുകളിൽ 400 രൂപക്ക് കിട്ടും. ഇതാകട്ടെ എല്ലാ ആശുപത്രികളിലുമില്ല എന്നതും പരിമിതി. ദിവസം അഞ്ചുതവണ പരിശോധിക്കേണ്ടതെങ്കിലും പനിയോ ഇൻഫെക്ഷനോ മറ്റോ ഉള്ള അവസരങ്ങളിൽ ഓരോ മണിക്കൂറും രക്തത്തിന്റെ പഞ്ചസാരയുടെ നില പരിശോധിക്കേണ്ടി വരുമെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ബാലാവകാശ കമീഷൻ ഉത്തരവ് കാറ്റിൽ
ടൈപ് വൺ പ്രമേഹ ബാധിതരായ കുട്ടികൾ സ്കൂളുകളിലും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അധ്യാപകർക്ക് കൃത്യമായ പരിശീലനമില്ലെന്നതാണ് ഒരു പ്രശ്നം. ഒരു സ്കൂളിൽ ഒരു അധ്യാപകനെങ്കിലും പരിശീലനം നൽകണമെന്ന് മൂന്നുവർഷം മുമ്പ് ബാലാവകാശ കമീഷൻ ഉത്തരവിറക്കിയെങ്കിലും ഇനിയും നടപ്പായിട്ടില്ല. ഫണ്ടില്ലെന്ന കാരണംപറഞ്ഞ് തട്ടിക്കളിക്കുകയാണ് സർക്കാർ. ഇതാകട്ടെ കുഞ്ഞുങ്ങളെയാണ് ബാധിക്കുന്നതും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.