എച്ച്.ഐ.വി വൈറസ് തടയുന്ന മരുന്നിന് അംഗീകാരം; വർഷത്തിൽ രണ്ടു തവണ മാത്രം കുത്തിവെപ്പ്
text_fieldsഎച്ച്.ഐ.വി വൈറസിനെതിരായ പ്രതിരോധത്തിൽ പുതു പ്രതീക്ഷയായി ഗിലിയസ് സയൻസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ മരുന്ന്. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മരുന്നിന് അംഗീകാരം നൽകി. നിലവിൽ ഉപയോഗിക്കുന്ന മരുന്നിൽ നിന്നും വ്യത്യസ്തമായി വർഷത്തിൽ രണ്ട് തവണ മാത്രം ഈ മരുന്ന് ഉപയോഗിച്ചാൽ മതിയാകും.
മരുന്ന് അടുത്ത വർഷത്തോടെ പൊതുവിപണിയിൽ എത്തും. ഒരു ഡോസ് ആറു മാസക്കാലം പ്രതിരോധം നൽകും. നിലവിൽ അണുബാധ ഇല്ലാത്ത, എന്നാൽ എച്ച്.ഐ.വി അണുബാധയ്ക്ക് സാധ്യതുള്ളവർക്ക് നൽകുന്ന പ്രി-എക്സ്പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽ ഉൾപ്പെടുന്ന മരുന്നാണിത്. എച്ച്.ഐ.വിക്കെതിരായ പ്രതിരോധ മരുന്നുകൾ ഒരു ദശാബ്ദത്തിലേറെയായി വിപണിയിലുണ്ട്. എന്നാൽ ഇവ സാധാരണ ദിവസേന ഒരു ഗുളിക വീതം കഴിക്കണം. എന്നാൽ ലെനകാപാവിർ മരുന്ന് വർഷത്തിൽ രണ്ടു തവണ ഉപയോഗിച്ചാൽ മതി.
യെസ്റ്റുഗോ എന്ന പേരിലായിരിക്കും മരുന്ന് വിപണിയിൽ വരിക. ഇത് മുതിർന്നവരിലും കൗമാരക്കാരിലും എച്ച്.ഐ.വി പകരാനുള്ള സാധ്യത 99.9 ശതമാനം കുറക്കാമെന്ന് കണ്ടെത്തിയിട്ടിണ്ട്. 2022ൽ ലെനകാപാവിർ മരുന്നിന് കാനഡയിൽ ചികിത്സക്കായി അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ പൊതു വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള റിവ്യു ചെയ്യുന്നത് ഇതാദ്യമായാണ്.
2000ത്തോളം സ്ത്രീകളിലും പുരുഷന്മാരിലും ട്രാൻസ്ജെന്‍റർ വ്യക്തികളിലും മരുന്നിന്‍റെ ക്ലിനിക്കൽ പരീക്ഷണം നടന്നിരുന്നു. ഇതിൽ രണ്ടുപേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ മരുന്നിന്‍റെ വില 28218 ഡോളറാണ്. ഇന്ത്യയിലത് ഏകദേശം 24 ലക്ഷത്തോളം വരും. ശ്രദ്ധേയമായ ഫലമാണെങ്കിൽ പോലും വിലയുയർത്തുന്ന ആശങ്ക വലുതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.