നെഹ്‌റുവിനെയും സോണിയയെയും വിമര്‍ശിച്ച കോണ്‍ഗ്രസ് മാസികയുടെ എഡിറ്ററെ പുറത്താക്കി
text_fieldsന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും വിമര്‍ശിച്ച കോണ്‍ഗ്രസ് മാസികയുടെ എഡിറ്ററെ പുറത്താക്കി. മഹാരാഷ്ട്രയില്‍ പ്രസിദ്ധീകരിക്കുന്ന 'കോണ്‍ഗ്രസ് ദര്‍ശന്‍' എന്ന മുഖമാസികയുടെ കണ്ടൻറ് എഡിറ്റര്‍ സുധീര്‍ ജോഷിയെയാണ് പുറത്താക്കിയത്. മാസികയുടെ എഡിറ്ററും കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ് നിരുപമാണ് നടപടിയെടുത്തത്.
'കോണ്‍ഗ്രസ് ദര്‍ശന്‍' മാസികയുടെ ഡിസംബര്‍ ലക്കത്തിലെ ഹിന്ദി പതിപ്പിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശമുണ്ടായത്. സോണിയ ഗാന്ധിയുടെ പിതാവ് ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസ്റ്റ് സൈന്യത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്. ജമ്മു കശ്മീര്‍, ചൈന, ടിബറ്റ് വിഷയങ്ങളില്‍ നെഹ്‌റുവിൻെറ നിലപാട് ശരിയല്ല. ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിൻെറ വാക്കുകള്‍ കേള്‍ക്കാന്‍ നെഹ്‌റു തയാറായില്ലെന്നും മുഖമാസിക കുറ്റപ്പെടുത്തിയിരുന്നു.
കശ്മീര്‍ വിഷയം ഇത്രയും വഷളാക്കിയത് നെഹ്‌റുവാണ്. 1997 ല്‍ കോണ്‍ഗ്രസ് അംഗത്വം നേടി 62 ദിവസങ്ങള്‍ക്കുള്ളില്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി. തുടര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ സോണിയ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും ദര്‍ശനില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.