സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റിസ് കർണൻെറ നടപടി സുപ്രീംകോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: തൻെറ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത മദ്രാസ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കർണൻെറ നടപടി സുപ്രീംകോടതി റദ്ദാക്കി. സ്ഥലം മാറ്റ ഉത്തരവിന് ശേഷമുള്ള ജസ്റ്റിസ് കർണൻെറ എല്ലാ നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.
തന്നെ കൊൽക്കത്ത ഹൈകോടതിയിലേക്ക് സ്ഥലംമാറ്റിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻറ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റിസ് സി.എസ് കർണൻ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 12നാണ് ജസ്റ്റിസ് കർണനെ സ്ഥലംമാറ്റിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് കർണൻെറ നിലപാട് മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിന് വേണ്ടി ഹൈകോടതി രജിസ്ട്രാർ സുപ്രീംകോടതിയെ അറിയിച്ചു. തുടർന്ന് സിഎസ് കർണന് ഒരു കേസും അനുവദിക്കരുതെന്ന് സുപ്രീംകോടതി മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിന് നിർദേശം നൽകി. സ്വമേധയാ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നിന്നും ജസ്റ്റിസ് കർണനെ വിലക്കി. ജസ്റ്റിസുമാരായ ജെ.എസ്. ഖേര്‍, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് കർണൻെറ എല്ലാ നടപടികളും സുപ്രീംകോടതി റദ്ദാക്കിയത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കീഴുദ്യോഗസ്ഥർ വഴി ഏപ്രിൽ 29നകം വിശദീകരണം എഴുതി നൽകണമെന്നും അതുവരെ സ്റ്റേ ഉത്തരവ് നിലനിൽക്കുമെന്നും ജസ്റ്റിസ് കർണൻ സ്റ്റേ ഉത്തരവിൽ പറഞ്ഞിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തൻെറ അധികാരങ്ങളിൽ കൈകടത്തരുതെന്നും ജസ്റ്റിസ് കർണൻ ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ ജസ്റ്റിസ് കർണൻ ഹൈകോടതിയിൽ മാധ്യമങ്ങളുമായി സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് കോടതി വളപ്പിന് പുറത്തുവന്നാണ് ജഡ്ജി മാധ്യമങ്ങളുമായി സംസാരിച്ചത്. ദലിതനായതുകൊണ്ടാണ് തനിെക്കതിരെ വിവേചനം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹ ജഡ്ജിമാരിൽ നിന്ന് ജാതി വിവേചനം നേരിടുന്നതായും കേസുകൾ നൽകുന്നതിൽ നിന്നും തടഞ്ഞ സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ പട്ടികജാതി/പട്ടിക വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.