ഐ.ആര്‍.എന്‍.എസ്.എസ്–1എഫ് വിക്ഷേപണം വിജയം
text_fieldsബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്–1എഫ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വൈകീട്ട് നാലിനായിരുന്നു വിക്ഷേപണം. 34ാമത് ദൗത്യത്തിൽ പി.എസ്.എല്‍.വി-സി 32 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു.

ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ (ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) ആറാം ഉപഗ്രഹമാണ് ഐ.ആര്‍.എന്‍.എസ്.എസ് –1എഫ്. ഐ.എസ്.ആര്‍.ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന രണ്ടാമത്തെ ഉപഗ്രഹമാണിത്. ഏഴ് ഉപഗ്രഹങ്ങളുള്ള ഐ.ആര്‍.എന്‍.എസ്.എസ് ശ്രേണിയിലെ അഞ്ചെണ്ണം ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. 1425 കിലോ ഭാരമുള്ള ഐ.ആര്‍.എന്‍.എസ്.എസ്-1എഫിന് 12 വര്‍ഷമാണ് ആയുസ്. ഗതിനിര്‍ണയ പ്രക്രിയയില്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്കൊപ്പം ഇതും വ്യക്തമായ പങ്ക് വഹിക്കും.
WATCH: PSLV-C32 launched with an Indian Navigation Satellite System from Sriharikota.https://t.co/V3tBoHquyb
— ANI (@ANI_news) March 10, 2016
പരമ്പരയിലെ ആദ്യ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്-1എ 2013 ജൂലൈ ഒന്നിന് ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 1ബി 2014 ഏപ്രില്‍ നാലിനും 1സി അതേവര്‍ഷം ഒക്ടോബറിലും 1ഡി 2015 മാര്‍ച്ച് 28നും വിക്ഷേപിച്ചു. 1ഇ ഈ വര്‍ഷം ജനുവരി 20ന് വിക്ഷേപിച്ചു. 1ജി എന്നിവയാണ് ഇനി വിക്ഷേപിക്കാനുള്ളവ. ഏപ്രില്‍ മധ്യത്തോടെ ഐ.ആര്‍.എന്‍.എസ്.എസ്-1ജി ഭ്രമണപഥത്തിലെത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇതോടെ ഗതി നിര്‍ണയത്തിന് ഇന്ത്യക്ക് സ്വന്തം സംവിധാനത്തെ ആശ്രയിക്കാനാകും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.