നവജാത ശിശു മരണങ്ങളിൽ നടുങ്ങി ബംഗാൾ; ആഗസ്റ്റിൽ മാത്രം 60, വിശദ റിപ്പോർട്ട് തേടി സർക്കാർ
text_fieldsമാൾഡ മെഡിക്കൽ കോളജ് ആശുപത്രി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ മെഡിക്കൽ കോളജ് (എം.എം.സി.എച്ച്) ആശുപത്രിയിൽ ഈ മാസം ഏകദേശം 60 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടി. ആഗസ്റ്റ് രണ്ടാം ആഴ്ചയിൽ ഒരു ദിവസം മാത്രം 10 നവജാത ശിശുക്കൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ മാസം മൂന്നാം ആഴ്ച വരെ രേഖപ്പെടുത്തിയ 60 മരണങ്ങളിൽ 44 കുട്ടികളും മറ്റ് ആശുപത്രികളിലോ നഴ്സിങ് ഹോമുകളിലോ ജനിച്ച ശേഷം ഗുരുതരാവസ്ഥയിൽ ഇവിടെ എത്തിക്കപ്പെട്ടവരാണ്. ബാക്കി 16 കുട്ടികൾ മാൾഡ മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെയാണ് ജനിച്ചത്.
പുറത്തുനിന്നുള്ള ആശുപത്രികളിൽ നിന്ന് എത്തിച്ച കുട്ടികളുടെ ഗുരുതരാവസ്ഥയാണ് മിക്ക മരണങ്ങൾക്കും കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ‘ഒരു ദിവസം മരിച്ച 10 നവജാത ശിശുക്കളിൽ രണ്ടുപേർ മാത്രമാണ് ഞങ്ങളുടെ ആശുപത്രിയിൽ ജനിച്ചത്. മറ്റുള്ളവരെ ഗുരുതരാവസ്ഥയിൽ പുറത്തുനിന്നുള്ള ആശുപത്രികളിൽ നിന്ന് ഇവിടെക്ക് മാറ്റിയവരാണ്’ -എം.എം.സി.എച്ച് മെഡിക്കൽ സൂപ്രണ്ടും വൈസ് പ്രിൻസിപ്പലുമായ ഡോ. പ്രസൻജിത് ബാർ പറഞ്ഞു.
ശ്വാസ തടസ്സം, മഞ്ഞപ്പിത്തം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾ ബാധിച്ച കുട്ടികളാണ് മരിച്ചത്. സ്വകാര്യ ആശുപത്രികളിൽ നിന്നും നഴ്സിങ് ഹോമുകളിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കളെ റഫർ ചെയ്യുന്നതും അവർക്ക് നൽകുന്ന ചികിത്സയും ഉൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. മരണങ്ങളെ തുടർന്ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് മെഡിക്കൽ കോളജിന് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, സമീപകാലത്ത് നവജാത ശിശുക്കൾ മരിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് എം.എം.സി.എച്ചിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ട് ഇതിനോടകം അയച്ചിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഡോ. ബാർ പറഞ്ഞു.
നവജാത ശിശുക്കളുടെ മരണത്തെത്തുടർന്ന് ജില്ല ആരോഗ്യ ഉദ്യോഗസ്ഥർ സ്വകാര്യ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. ഉയർന്ന നിരക്കിലുള്ള നവജാത ശിശുക്കളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ കുറഞ്ഞത് 16 കേന്ദ്രങ്ങളിലെങ്കിലും പരിശോധന നടത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

