ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറിയെന്ന് മരണമൊഴി
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ കന്നുകാലി ഇറച്ചി കൈവശം വെച്ചെന്ന കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 70കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ജുഹാപുര സ്വദേശിയായ സഹീർ ഷെയ്ഖ് ആണ് എസ്.വി.പി ആശുപത്രിയിൽ മരിച്ചത്. കസ്റ്റഡി മർദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ മുന്നിൽ പ്രതിഷേധിച്ചു.
കഴിഞ്ഞ മേയ് അഞ്ചിന് ജുഹാപുരയിലെ ഒരു തുറന്ന പറമ്പിൽനിന്ന് 520 കിലോഗ്രാം കന്നുകാലി ഇറച്ചിയും ജീവനുള്ള പശുക്കിടാവിനെയും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. പരിശോധന സമയത്ത് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട സഹീർ ഷെയ്ഖിനെ മെയ് 18നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിൽ താൻ ക്രൂരമായ മർദനത്തിന് ഇരയായതായി മരണത്തിന് തൊട്ടുമുമ്പ് സഹീർ ഷെയ്ഖ് വെളിപ്പെടുത്തുന്ന വീഡിയോ ദ ഒബ്സർവർ പോസ്റ്റ് പുറത്തുവിട്ടു. സഹീറിന്റെ മകൻ തൗഫീഖ് ഷെയ്ഖ് റെക്കോർഡ് ചെയ്ത വീഡിയോയിൽ, പൊലീസുകാർ തന്നെ മർദിച്ചതായും താടി വലിച്ചു കീറിയതായും സ്വകാര്യഭാഗങ്ങളിൽ ചവിട്ടിയതായും പണം ആവശ്യപ്പെട്ടതായും സഹീർ ആരോപിക്കുന്നുണ്ട്.
അക്ഷയ് എന്ന് പേരുള്ള ഒരു കോൺസ്റ്റബിളിന്റെ പേരും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മരണത്തിന് മുമ്പ് ആശുപത്രിയിൽ വെച്ചും മർദിച്ച പൊലീസുകാരുടെ പേരുകൾ സഹീർ വെളിപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു.
സഹീർ ഷെയ്ഖിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും പൊലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന് കുടുംബത്തിന്റെ അഭിഭാഷകനായ നൗമാൻ ഘാഞ്ചി ആരോപിച്ചു. ചോദ്യം ചെയ്യലിനിടെ പൊലീസുകാർ സഹീറിന് സംശയാസ്പദമായ എന്തോ പാനീയം കുടിക്കാൻ നൽകിയതായും അദ്ദേഹം പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മകൻ തൗഫീഖ് ഷെയ്ഖ് അഹ്മദാബാദ് പൊലീസ് കമ്മീഷണർ ജി.എസ് മാലിക്കിന് രേഖാമൂലം പരാതി നൽകി.
അതേസമയം കസ്റ്റഡി മർദന ആരോപണങ്ങൾ പൊലീസ് പൂർണമായും നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എ.ബി വാലന്ദ് പറഞ്ഞു. അറസ്റ്റിലായ രാത്രി സഹീറിനെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ ഭാര്യ നൽകിയ മരുന്ന് കഴിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യം വഷളായതെന്നാണ് പൊലീസ് വാദം.
പ്രാഥമിക ഫോറൻസിക് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ പരിക്കേറ്റ ലക്ഷണങ്ങളില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പഞ്ച്നാമയും പോസ്റ്റ്‌മോർട്ടവും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. സഹീറിന് പ്രമേഹ രോഗമുണ്ടായിരുന്നുവെന്നും മരണത്തിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഈ കേസിനോടനുബന്ധിച്ച് വേജൽപൂരിലെ സോണൽ സിനിമ റോഡിന് സമീപം വെച്ച് പ്രതികളായ ചിലരെ പൊലീസ് പരസ്യമായി മർദിക്കുന്ന വീഡിയോകൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി മരണവും സംഭവിച്ചിരിക്കുന്നത്. സഹീർ ഷെയ്ഖിന്റെ മരണവിവരമറിഞ്ഞ് എസ്.വി.പി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സ്വതന്ത്രമായ ഉന്നതതല അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

