കണ്ണീരുണങ്ങും മുൻപ് ആഹ്ലാദ പ്രകടനമോ?; മോദിയുടെ ജന്മദിനാഘോഷത്തിൽ ഡൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ച ഡൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി. സത്യനികേതൻ കെട്ടിടം തകർന്ന് വിദ്യാർഥികൾ ദാരുണമായി മരണപ്പെട്ടതിന്റെ ദുഃഖം മാറും മുമ്പ് ഡൽഹി സർക്കാർ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത് വിവരമില്ലായ്മയാണെന്ന് എ.എ.പി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ശ്രീ ഖട്ടു ശ്യാം വിശാൽ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് എ.എ.പി രംഗത്തുവന്നത്. കുണ്ഡിയ യജ്ഞം, രക്തദാന ക്യാമ്പ്, ദീപധാരകൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഡൽഹി സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്.
സത്യനികേതനിൽ പി.ജി കെട്ടിടം തകർന്ന് അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചിട്ട് രണ്ടാഴ്ച പോലും തികഞ്ഞിട്ടില്ലെന്ന് എ.എ.പി ഡൽഹി യൂണിറ്റ് പ്രസിഡന്റ് സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി. ഹൈന്ദവ ആചാരപ്രകാരം മരിച്ചവരുടെ 'തേരവി' ചടങ്ങ് സെപ്റ്റംബർ 18-നാണ്. ഈ ദിവസങ്ങളിൽ പോലും ആഘോഷങ്ങൾ നടത്തുന്ന മുഖ്യമന്ത്രിയുടെ നടപടി ലജ്ജാകരമാണെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ വിമർശിച്ചു.
ഇത്തവണ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് കർത്തവ്യ പഥത്തിൽ 1.25 ലക്ഷം ദീപങ്ങൾ തെളിയിക്കുന്നത് ഉൾപ്പെടെയുള്ള വിപുലമായ പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒക്ടോബർ 7-ന് പ്രധാനമന്ത്രി മോദി ഭരണത്തിൽ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന 'സേവ സങ്കല്പ് അഭിയാൻ' പരിപാടികളാണ് ഡൽഹി സർക്കാർ നടപ്പിലാക്കുന്നത്.
ഒരുവശത്ത് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾ കണ്ണീരിൽ കഴിയുമ്പോൾ, മറുവശത്ത് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ഭരണാധികാരികളുടെ ജനങ്ങളോടുള്ള കാൽപനികതയില്ലായ്മയും സംവേദനക്ഷമതയില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്ന് എ.എ.പി ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

