ഷാളണിയിക്കാനെത്തിയ ആരാധകന് നേരെ തോക്കുചൂണ്ടി നടൻ വിജയിയുടെ ബൗൺസർ; മധുര വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ
text_fieldsചെന്നൈ: നടനും തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവുമായ വിജയിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ബൗൺസർ, ഷാളണിയിക്കാൻ സുരക്ഷാവലയം മറികടന്ന് ഓടിയെത്തിയ ആരാധകനായ ഇൻപരാജിന്റെ തലക്കുനേരെ പൊടുന്നനെ തോക്കുചൂണ്ടിയത് വിവാദമായി.
ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മേയ് അഞ്ചിന് കൊടൈക്കനാലിൽ സിനിമ ഷൂട്ടിങ് പൂർത്തിയാക്കി വിജയ് ചെന്നൈയിലേക്ക് മടങ്ങവെ മധുര വിമാനത്താവളത്തിലാണ് സംഭവം. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോവിലൂടെയാണ് ഇൻപരാജ് പോലും വിവരമറിഞ്ഞത്.
വിഷയം ചർച്ചയായതോടെ താൻ സുരക്ഷാവലയം ഭേദിച്ച് കടന്നുകയറിയത് തെറ്റാണെന്നാണ് ഇൻപരാജ് പറയുന്നത്. തോക്കുചൂണ്ടിയത് മനപ്പൂർവമായിരുന്നില്ലെന്ന് ബൗൺസർമാരും. വിജയിയെ കാണാനെത്തിയ ആരാധകർ വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും പൊതുമുതൽ നശിപ്പിച്ചതിനും അനധികൃതമായി സംഘംചേർന്നതിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാറിന്റെ വൈ കാറ്റഗറി സുരക്ഷക്ക് പുറമെയാണ് നൂറിലധികം ബൗൺസർമാരെയും വിജയ് യുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. കമാൻഡോകൾ ഉൾപ്പെടെ 11 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് കേന്ദ്ര സംഘത്തിലുള്ളത്. ബൗൺസർമാരിൽ ഭൂരിഭാഗവും മലയാളി യുവാക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.