പ്രവചനം സത്യമായി, പദവിയും തേടിയെത്തി, പിന്നാലെ വിവാദവും; ജ്യോതിഷിക്ക് വിജയ്‌യുടെ ഒ.എസ്.ഡി ആയി നിയമനം!
text_fieldsചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (TVK) നേടിയ ചരിത്ര വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി വിജയ്‌യുടെ ടീമിലെ ആദ്യ സുപ്രധാന നിയമനം ചർച്ചയാകുന്നു. തെരഞ്ഞെടുപ്പിന് മുമ്പേ വിജയ്‌യുടെ രാഷ്ട്രീയ മുന്നേറ്റം കൃത്യമായി പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ചത്. രാഷ്ട്രീയ നിരീക്ഷകർ പോലും വിജയ്‌യുടെ വിജയസാധ്യതയിൽ സംശയം പ്രകടിപ്പിച്ച സമയത്താണ് രാധൻ പണ്ഡിറ്റ് വിജയ്‌യുടെ രാഷ്ട്രീയ ഉദയം ഉറപ്പിച്ചു പറഞ്ഞിരുന്നത്.
തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ വിജയ്‌യുടെ ജാതകത്തിൽ ഒരു രാഷ്ട്രീയ 'സുനാമി' ഒളിഞ്ഞിരിപ്പുണ്ടെന്ന് രാധൻ പണ്ഡിറ്റ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയ വിഡിയോകളിലൂടെയും അദ്ദേഹം വിജയ്‌യുടെ രാഷ്ട്രീയ ഭാവി പ്രവചിച്ചു. 'തമിഴക വെട്രി കഴകം' എന്ന പേരിന്റെ സംഖ്യാശാസ്ത്രപരമായ പ്രാധാന്യവും വിജയ്‌യുടെ ജന്മനക്ഷത്രവും തമ്മിലുള്ള പൊരുത്തവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ പഴയ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ രാധൻ പണ്ഡിറ്റ് ഒരു പുതിയ മുഖമല്ല. മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായ ഉപദേശകനായിരുന്നു ഇദ്ദേഹം. സുപ്രധാനമായ പല കാര്യങ്ങളിലും ജയലളിത ഇദ്ദേഹത്തിന്റെ നിർദേശങ്ങൾ തേടിയിരുന്നു. ആത്മീയ ഗുരു എന്ന നിലയിലും ബിസിനസ്-രാഷ്ട്രീയ മേഖലകളിലെ സ്വാധീനമുള്ള വ്യക്തി എന്ന നിലയിലും രാധൻ പണ്ഡിറ്റ് തമിഴ്‌നാട്ടിൽ സുപരിചിതനാണ്.
തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച ഉടൻ തന്നെ ചെന്നൈയിലെ വിജയ്‌യുടെ വസതിയിലെത്തി രാധൻ പണ്ഡിറ്റ് ആശംസകൾ അറിയിച്ചിരുന്നു. ടിവി ചർച്ചകളിൽ വിജയ്‌യെ എം.കെ. സ്റ്റാലിൻ, എടപ്പാടി പളനിസ്വാമി തുടങ്ങിയ പ്രമുഖ നേതാക്കളുമായി താരതമ്യം ചെയ്തുകൊണ്ട് വിജയ്‌യുടെ മുഖ്യമന്ത്രി പദം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു. ജ്യോതിഷത്തിനൊപ്പം രാഷ്ട്രീയ വിശകലനവും ചേർത്തുള്ള അദ്ദേഹത്തിന്റെ ശൈലി ടി.വി.കെ പ്രവർത്തകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നൽകിയത്.
ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ ദ്രാവിഡ കക്ഷികളുടെ ആധിപത്യം തകർത്ത് വിജയ് അധികാരമേറ്റ ഈ സാഹചര്യത്തിൽ, രാധൻ പണ്ഡിറ്റിന്റെ നിയമനം തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

